Wednesday, June 15, 2011

പ്രേമലേഖനം’11










മൈ ഡിയർ സാറാ,
രണ്ടു മാസത്തിനുശേഷം ഇന്നാണ് എന്റെ കപ്പൽ കരയിലടുക്കുന്നത്.! രണ്ടാഴ്ച മുൻപ് നീ അയച്ച മെയിൽ ഇപ്പോഴാണു കാണുന്നത്.! എന്റെ സാറാ, നമ്മുടെ ജീവിതം ഇങ്ങനെയായിത്തീർന്നതിൽ എനിക്കു സങ്കടമില്ലെന്നാണോ നീ കരുതുന്നത്.? രാവും പകലുമില്ലാതെ കരകാണാക്കടലിൽ അലയുമ്പോൾ നിന്റെയും നമ്മുടെ മോന്റെയും വിചാരം മാത്രമാണ് എന്റെ ഏക ആശ്വാസം.!

നീ പറയേണ്ട കാര്യമില്ല; എനിക്കറിയാം, വീട്ടിൽ നീ അനുഭവിക്കുന്ന പ്രശ്നങ്ങൾ.! അമ്മയുടെ സ്വഭാവം നിന്നേക്കാൾ കൂടുതൽ എനിക്കറിയാമല്ലോ? ഇത്രയും വർഷങ്ങൾക്കു ശേഷവും അവർക്കു നിന്നെ ഉൾക്കൊള്ളാൻ കഴിയാത്തതിൽ എനിക്കു വളരെ ഖേദമുണ്ട്. സാറാ, ഞാൻ വെറുതെ പറയുകയല്ല; കാര്യം എന്റെ പെങ്ങളൊക്കെയാണെങ്കിലും കമല നിന്നെപ്പറ്റി പറയുന്ന പരാതികളൊന്നും ഞാൻ മുഖവിലയ്ക്കെടുക്കാറില്ല.! എനിക്കു നീ തന്നെയാണു പ്രധാനം.! നിന്റെ അരികിലെത്താൻ വേണ്ടി മാത്രമാണ് എന്റെ ജീവിതം.! നിന്റെ അന്യതാബോധം എനിക്കു മനസ്സിലാവുന്നുണ്ട് . സ്വന്തക്കാരെ മുഴുവൻ ഉപേക്ഷിച്ച് എന്റെ കൂടെ ഇറങ്ങിവന്ന നിനക്ക് സന്തോഷപൂർണ്ണമായ ഒരു ജീവിതം തരാൻ എനിക്കിതുവരെ സാധിച്ചില്ല.!! സത്യമായും, നിന്റെ മനസ്സു വേദനിക്കുന്നത് എനിക്കു സഹിക്കാനാവുകയില്ല.! പക്ഷേ സാറാ, തൽക്കാലം ഞാൻ നിസ്സഹായനാണ്.!

നിനക്കോർമ്മയുണ്ടോ സാറാ, കാമ്പസ്സിൽ എന്നും വിവാദവിഷയമായിരുന്ന നമ്മുടെ പ്രണയം..! പാരമ്പര്യത്തിന്റെ അഴിക്കൂടുകൾ തകർത്ത്, പ്രണയത്തെ മാത്രം ഹൃദയത്തോടു ചേർത്ത്, നമ്മൾ കൈകോർത്തുനടന്ന വഴികൾ…പ്രേമിക്കാൻ പോലും ഭയന്ന നമ്മുടെ ചങ്ങാതിമാർക്ക് നാമൊരു ഉദാത്തമാതൃകയായിരുന്നു.! ഓർക്കുമ്പോൾ, എനിക്കിന്നും കുളിരുകോരുന്നു.! നീണ്ട പകൽ അവ സാനിക്കുന്നതുവരെ, കെമിസ്ട്രിലാബിനു മുന്നിലെ വരാന്തയിലിരുന്ന് നാം നടത്തിയ ദീർഘസംഭാഷ ണങ്ങൾ…ഭാരത് കഫേയിലെ ഫാമിലിറൂമിൽ മുട്ടിയുരുമ്മിയിരുന്നു നാം നുണഞ്ഞ ഐസ്ക്രീമുകൾ..! സത്യമായും, എനിക്കു മരിക്കാൻ തോന്നുന്നു സാറാ..! തിരയടങ്ങാത്ത കടലിന്റെ സീൽക്കാരം മാത്രം കേട്ട്, എന്റെ കുടുസ്സുമുറിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, അലറുന്ന ഈ കടലിന്റെ ഹൃദയത്തിലേയ്ക്ക് സ്വയം എടുത്തെറിഞ്ഞ് എല്ലാം അവസാനിപ്പിച്ചാലോ എന്ന്.! നിന്നെയോർത്തു മാത്രമാണ്, നമ്മുടെ മോനെ ഓർത്തു മാത്രമാ‍ണ് ഞാനതു ചെയ്യാത്തത്.! എന്റെ സാറാ, നടുക്കടലിൽ സ്ഥലകാലങ്ങൾ നഷ്ടപ്പെട്ട്, അലയുന്ന ഈ എണ്ണക്കപ്പൽ എന്റെ ജീവിതം തന്നെയാണ്..! സോറി, എന്റെ മാത്രമല്ല; നമ്മുടെ ജീവിതം.!! എന്നോടു ക്ഷമിക്കൂ സാറാ.! എനിക്കു മനസ്സു തുറന്ന് ഒന്നു കരയണമെന്നുണ്ട്.!!

രണ്ടുവർഷം കൂടി നീ ക്ഷമിക്കണം.! രണ്ടു കൊല്ലം കൂടി അമ്മയേം ആ തല്ലുകൊള്ളിയേം നീ സഹി ക്കണം.! അപ്പോഴേക്കും നമുക്കുമാത്രം
സ്വന്തമായ ആ സ്വപ്നഭവനം ഞാൻ ഉണ്ടാക്കിയിരിക്കും.! ദൈവമേ, നമ്മുടെ തങ്കക്കുടത്തിന്റെ മുഖം പോലും ഞാനൊന്നു കണ്ടിട്ട് എത്ര നാളായി..? നിനക്ക റിയാമോ, ഒരു ലാപ് ടോപ്പ് പോലും സ്വന്തമായി വാങ്ങിക്കാതെ, ഞാനീ കഷ്ടപ്പെടുന്നതെല്ലാം ആ ഒരു സ്വപ്നസാക്ഷാത്ക്കാരത്തിനു വേണ്ടി മാത്രമാണ്.! ഒരു സുഹൃത്തിന്റെ ലാപ് ടോപ്പിൽ നിന്നാണ് ഇപ്പോൾ നിനക്കെഴുതുന്നത്.! എന്റെ സാറാ, നീയെന്നെ കൈവെടിയരുത്.! കുത്തുവാക്കുകളിലൂടെ ഇനിയും നീയെന്നെ നോവിക്കരുത്. ഞാൻ തകർന്നുപോകും. ! എനിക്കു ഭ്രാന്തു വന്നുകാണാൻ, നീ അഗ്രഹിക്കുന്നുണ്ടോ..?

നിന്റെ ദിവസങ്ങൾ എങ്ങനെ കടന്നുപോകുന്നു എന്നറിയാൻ എനിക്കാഗ്രഹമുണ്ട്.! നീയിപ്പോൾ, എന്തെങ്കിലും വായിക്കാറുണ്ടോ.?
നമ്മുടെ പഴയ കൂട്ടുകാരാരെങ്കിലും വിളിക്കാറുണ്ടോ.? രമേഷ്, ഒരിക്കൽ എന്നെ വിളിച്ചിരുന്നു.! പൂർവ്വവിദ്യാർത്ഥികളുടെ സംഗമത്തിനു നീ കോളേജിൽ ചെന്നില്ലെന്നു പറഞ്ഞു.! പരാതികൾ മാത്രമെഴുതാതെ, അടുത്ത മെയിലിലെങ്കിലും നീ നിന്റെ വിശേഷങ്ങൾ എനിക്കെഴുതണം.! 24 മണിക്കൂറും നീ കമ്പ്യൂട്ടറിന്റെ മുന്നിലാണെന്നും നിനക്കിപ്പോൾ അടുക്കളയിലേക്കൊന്നു തിരിഞ്ഞു നോക്കാൻ പോലും സമയമില്ലെന്നും, പല രാജ്യങ്ങളിലായി നിനക്ക് ഒരുപാട് ആൺസുഹൃത്തുക്കളുണ്ടെ ന്നുമൊക്കെ എന്നെ വിളിക്കുമ്പോൾ, ആ തല്ലുകൊള്ളി പറയാറുണ്ട്.! വെറുതെ, എന്നെ പ്രകോപിപ്പി ക്കാനാണെന്ന് എനിക്കറിയാം,! നീ അവളോടു വഴക്കിനൊന്നും പോകണ്ട.! ഞാനതൊന്നും വിശ്വസിച്ചിട്ടില്ല. എന്റെ സാറാ, മനസ്സിൽ‌പ്പോലും നീ എന്നോടു വഞ്ചന കാട്ടുമെന്ന് ചിന്തിക്കാൻ എനിക്കു കഴിയില്ല.! അഥവാ അങ്ങനെ ചിന്തിക്കേണ്ട ഒരു ഘട്ടം വന്നാൽ, അന്നു ഞാൻ ഉണ്ടാ‍വുകയില്ല.!

ഇവിടെയിപ്പോൾ , കപ്പൽ കരയിലണഞ്ഞതിന്റെ ഉത്സവമാണ്...! സുഹൃത്തുക്കളെല്ലാം ആഹ്ലാദത്തിലാണ്..! മദ്യവും സ്ത്രീകളുമായി രമിച്ച് അവർ മതിവരുവോളം ജീവിതം ആസ്വദിക്കുക യാണ്..!! നീ വിശ്വസിച്ചാലുമില്ലെങ്കിലും ഞാൻ ഒരു സത്യം പറയട്ടെ; നിന്നെപ്പിരിഞ്ഞതിൽപ്പിന്നെ ഒരു സ്ത്രീയുടെ ഗന്ധം ഇതേവരെ, ഞാൻ അറിഞ്ഞിട്ടില്ല.!! ‘ഒരു പാവം നാട്ടുമ്പുറത്തുകാരൻ’ എന്നു കൂട്ടുകാരെല്ലാം കളിയാക്കും.! സാറാ, എന്നെപ്പറ്റി നിനക്കും അങ്ങനെ തോന്നുന്നുണ്ടോ.?

എന്തായാലും, രണ്ടുവർഷം കൂടി കഴിഞ്ഞാൽ, ഈ നരകജീവിതം അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്കു വരും. ലാഭമുള്ള എന്തെങ്കിലും ഒരു ബിസിനസ്സ് തുടങ്ങണം.! കിട്ടുന്നതിൽ തൃപ്തി കണ്ടെത്തി, നമുക്കൊന്നിച്ചു കഴിയാം.! അച്ഛന്റെ ഷെയറാ‍യി കിട്ടിയ 20 സെന്റുണ്ടല്ലോ. അതിൽ, ഒരു ഫാം തുടങ്ങുന്ന കാര്യവും എന്റെ മനസ്സിലുണ്ട്.! സാറാ, കുറച്ചുകാലം കൂടി, നീ ഒന്നു പിടിച്ചുനിൽക്കണം.! എന്റെ ഒരപേക്ഷയാണ്..!!

ഇവിടെ, എന്റെ കമ്പനിയും പ്രതിസന്ധിയിലാണെന്നൊക്കെ കേൾക്കുന്നു.! ഉടനെ ഒരു പ്രശ്നമുണ്ടാ വില്ലെന്ന
പ്രതീക്ഷയിലാണ് എല്ലാവരും...ഇനി ഒരാഴ്ചയോളം ഞാൻ റെയിഞ്ചിലുണ്ടാവും. പിന്നെ, വീണ്ടും കൊല്ലുന്ന ഈ സമുദ്രയാത്രയാരംഭിക്കും.!! ഇന്നു വൈകിട്ട് സിറ്റിയിൽ പോകുന്നുണ്ട്. ഫോൺ റീചാർജ് ചെയ്ത്, ഏഴുമണിക്കു മുൻപായി ഞാൻ നിന്നെ വിളിക്കും.! സാറാ, നിന്നോടു മതിവരുവോളം ഒന്നു സംസാരിക്കാൻ എനിക്കു കൊതിയാവുന്നുണ്ട്..!

എന്ന്, പ്രണയപൂർവ്വം,

നിന്റേതുമാത്രമായ
കേശവ്.

2 comments:

- സോണി - said...

സങ്കടം, ആശങ്ക, വേദന, വിരഹം, പ്രതീക്ഷ.... നന്നായി അവതരിപ്പിച്ചു.

ചെറുത്* said...

ഉം ഉം ആ പാവത്തിന്‍‍റെ കത്തൊക്കെ നന്നായി എഴുതി.
അവസാനം സാറായെ കുറിച്ചൊരു വാല്‍‍കഷ്ണം പ്രതീക്ഷിച്ചു ;)