Friday, January 10, 2014

അങ്കിൾ ബൂണ്മിയും പൂർവജീവിതങ്ങളും















                                                               
തായ് നവസിനിമയുടെ വക്താവായ Apichatpong Weerasethakul-ന്റെ Uncle Boonme who can remember his past lives എന്ന സിനിമ പ്രേക്ഷകന്റെ യാഥാർത്ഥ്യസങ്കൽപ്പങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്ന, ഒരു ധ്യാനാത്മകവും ഒപ്പം ധ്വന്യാത്മകവുമായ ഒരനുഭവമാണ്. യാഥാർത്ഥ്യത്തിനും ഭ്രമാത്മകതയ്ക്കുമിടയിലെ വിടവുകളെ ബോധപൂർവം അവഗണിക്കുന്ന സംവിധായകൻ സൌന്ദര്യാസ്വാദനത്തിന് ചില പുതിയ നിർവചനങ്ങൾ ചമയ്ക്കുന്നു.  കരൾ രോഗം ബാധിച്ച്, മരണാസന്നനായ അങ്കിൾ ബൂണ്മി തന്റെ  പൂർവജീവിതങ്ങളോർക്കുന്നതാണ് പ്രമേയം. ഒപ്പം, മരണത്തിനപ്പുറത്തേയ്ക്കുള്ള ആത്മാവിന്റെ തുടർച്ചകൂടിയാണ് സിനിമ തേടുന്നത്. തന്റെ ഭൂതകാലവും പൂർവ്വജീവിതങ്ങളും ഒരിക്കലും മനുഷ്യനെ വിട്ടുപോകുന്നില്ലെന്ന ആശയം തന്റേതായ ശൈലിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. ജീവിച്ചിക്കുന്നവരും മരിച്ചവരുമായ കഥാപാത്രങ്ങൾ സിനിമയിൽ, ഒരു മേശക്കിരുപുറവുമായിരുന്നു സംസാരിക്കുന്നതു കണ്ട് അതിശയിക്കേണ്ട. സൌന്ദര്യാസ്വാദനത്തിന് എല്ലാമറിയണമെന്നില്ല എന്നും ചിന്താഘടന ക്രമാനുഗതമല്ല, അത് കുരങ്ങനെപ്പോലെ ചാടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

തായ് ലൻഡിലെ കച്ചവടസിനിമയെ പ്രതിരോധിച്ചുകൊണ്ടു കടന്നുവന്നപോങ്ങിന്റെ മുൻ ചിത്രങ്ങൾക്ക് സ്വന്തം നാട്ടിൽത്തന്നെ സെൻസറിങ്ങിനെ നേരിടേണ്ടിവന്നു. എന്നാൽ, ഈ സിനിമ 2010-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം നേടിയതോടെ അദ്ദേഹത്തിന്റെ സിനിമാശൈലിക്ക് അന്തർദ്ദേശീയാംഗീകാരമായി. തായ് സിനിമാചരിത്രത്തിലെ ദൃശ്യശൈലികളുടെ പരിണാമദശകളെ അടയാളപ്പെടുത്തിക്കൊണ്ട്, സിനിമയിലെ നായകകഥാപാത്രത്തെപ്പോലെ, മരണത്തോടടുത്ത സ്വന്തം നാട്ടിലെ കലാസിനിമയുടെ അതിജീവനത്തെക്കുറിച്ചു കൂടിയാണ് സിനിമ സംസാരിക്കുന്നത്.

ധ്വനിസമൃദ്ധമായ ഇമേജുകളും പ്രകൃതിയും നിശ്ശബ്ദതയും ഉപയോഗിച്ചാണ് ഇദ്ദേഹം തന്റെ ദൃശ്യവ്യാഖ്യാനം നിർവഹിക്കുന്നത്. ബിംബങ്ങൾ ഹോളിവുഡ്ഡിന്റെ സ്വാധീനത്തിൽ നിന്നു തീത്തും മുക്തമാണെന്നത് സവിശേഷശ്രദ്ധയർഹിക്കുന്ന കാര്യമാണ്. സിനിമയിലൂടെ സ്വന്തം ആത്മീയാനുഭവങ്ങൾ തേടുന്ന ഫിലിം മേക്കറുടെ പരീക്ഷണങ്ങളിൽ ഒത്തുതീർപ്പില്ല എന്നു സമ്മതിക്കുമ്പോഴും ചിത്രത്തിന്റെ ഘടനയും ഷോട്ടുകളുടെ ദൈർഘ്യവും കുറെയൊക്കെ സംവേദനത്തെ ബാധിക്കുന്നുണ്ടെന്നു പറയാതെ വയ്യ.

ഋതുഭേദങ്ങളുടെ പകര്‍ന്നാട്ടം













ഓര്‍മ്മകളുടെ അമിതഭാരം മൊബൈല്‍ഫോണിനെയും ഭാവനയുടെ അനന്തസാധ്യതകള്‍ കമ്പ്യൂട്ടറിനെയും അന്വേഷണങ്ങളെല്ലാം ഗൂഗിളിയുമേല്പിച്ച് സ്വസ്ഥനാവാന്‍ വൃഥാ ശ്രമിക്കുന്ന മനുഷ്യനെ തെക്കന്‍ കൊറിയയില്‍ നിന്നുള്ള 'കിം കി ഡുക്കെ'ന്ന സെന്‍മാസ്റ്റര്‍ തന്റെ സിനിമയിലൂടെ തിരുത്തുന്നു. പ്രാപഞ്ചികജീവിതത്തിന്റെ അത്യപൂര്‍വ്വമായ സൌന്ദര്യത്തെയും അലംഘനീയമായ തുടര്‍ച്ചയെയും അമാനുഷികമായ കരവിരുതോടെ, എന്നാല്‍ ഒരു കര്‍മ്മയോഗിയുടെ നിസ്സംഗതയോടെ നമുക്കു കാട്ടിത്തരുന്നു. 2003-ല്‍ പുറത്തിറങ്ങിയ കിമ്മിന്റെ 'സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്റ് സ്പ്രിംഗ്' എന്ന ചിത്രം മനുഷ്യന്‍ പ്രകൃതിയിലും പ്രകൃതിയുടെ സഹജപ്രേരണകള്‍ മനുഷ്യനിലും നടത്തുന്ന ഇടപെടലുകള്‍ ഒരു സ്ഫടികദര്‍പ്പണത്തിലെന്ന പോലെ പ്രതിഫലിപ്പിച്ചു കാട്ടി, പ്രേക്ഷകനെ ഒരു ഉയര്‍ന്ന ജീവിതാവബോധത്താല്‍, വിശാലമായ പ്രപഞ്ചവീക്ഷണത്താല്‍ വിമലീകരിക്കുന്നു.

ഹരിതസമൃദ്ധമായൊരു വനമേഖലയാല്‍ ചുറ്റപ്പെട്ട്, ജീവിതത്തിന്റെ ഗഹനപ്രതീകമെന്ന പോലെ സ്വച്ഛസുന്ദരമായി ഒഴുകുന്ന പുഴയും പുഴനടുവിലെ വൃദ്ധതാപസന്റെ പര്‍ണ്ണാശ്രമവുമാണ് ചലച്ചിത്രകാരന്റെ പശ്ചാത്തലം. ആശ്രമപരിസരത്തെ ജീവജാലങ്ങളോടൊപ്പം കളിച്ചുനടന്ന്, ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്ന കുരുന്നുശിഷ്യനും ഗുരുവിന്റെ കൂടെയുണ്ട്. കൌതുകക്കാഴ്ചകള്‍ തേടി കാടുകയറുന്ന ബാലനു മുന്നില്‍, ജലമല്‍സ്യവും തവളയും പാമ്പുമൊക്കെ കളിപ്പാട്ടങ്ങളാകുന്നു. ചരടിനാല്‍ വരിഞ്ഞു കെട്ടി അവന്‍ ആ സുന്ദരജീവിതങ്ങളെ ബന്ധനസ്ഥമാക്കുന്നു. പിന്‍ഗാമിയെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മാസ്റ്റര്‍, ശിക്ഷയായി മുതുകത്ത് ഒരു ഭീമന്‍കല്ലു കെട്ടി, മിണ്ടാപ്രാണികളെ സ്വതന്ത്രരാക്കുവാന്‍ ഉപദേശിച്ച്, അവനെ തിരിച്ചയക്കുന്നു. 'നിന്റെ പ്രവൃത്തിയാല്‍ ആ ജീവിതങ്ങള്‍ പൊലിഞ്ഞുവെങ്കില്‍, ആ ഭാരം മരണം വരെ നീ ചുമക്കും'- അദ്ദേഹം പറയുന്നു. ഏറെ വിഷമിച്ച് ശിഷ്യന്‍ അവയെ കണ്ടെത്തുമ്പോഴേക്കും പാവം മല്‍സ്യവും പാമ്പും ചത്തു കഴിഞ്ഞിരുന്നു. ആദ്യപാഠം നല്‍കിയ തിരിച്ചറിവില്‍ കരള്‍ പിളര്‍ന്ന് അവൻ കരയുമ്പോള്‍, ലളിതസുന്ദരമായ ജീവിത സമസ്യയുടെ പൊരുള്‍ ഒരു മിന്നല്‍പ്പിണരായി പ്രേക്ഷകനെയും സ്പര്‍ശിക്കുന്നു.!

സിനിമയുടെ രണ്ടാം ഖണ്ഡത്തില്‍ വസന്തം മാറി വേനലെത്തുന്നു. ബാലശിഷ്യന്‍ ഇപ്പോള്‍ കൌമാരകൌതൂഹലങ്ങളിലേക്കു വളര്‍ന്നിട്ടുണ്ട്. ഇണ ചേരുന്ന പാമ്പുകളും ജലക്രീഡയിലേര്‍പ്പെട്ട അരയന്നങ്ങളും അവനില്‍ രതിചിന്ത നിറയ്ക്കുന്നു. പ്രകൃതിയില്‍ നിന്നുള്ള ഒരു സ്വാഭാവിക സംക്രമണം. പ്രണയപരവശനായ അവന്‍ ആശ്രമത്തില്‍ മനോചികിത്സയ്ക്കെത്തിയ യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഒടുവില്‍, ആശ്രമം വിട്ട് അവളുടെ പിന്നാലെ പായുന്നു. കാലാന്തരത്തില്‍, ഒരു കൊലപാതകിയായി മാറി വീണ്ടും ആശ്രമത്തില്‍ തിരിച്ചെത്തുന്നു. കുറ്റബോധത്താല്‍ നീറി, വിഭ്രാന്തിയുടെ വക്കിലെത്തിയ അവനെ തന്റെ മാന്ത്രികസ്പര്‍ശത്താല്‍ ഗുരു ശാന്തനാക്കുന്നു. എന്നാല്‍, താമസിയാതെ അറസ്റ്റു ചെയ്യപ്പെട്ട്, അവന്‍ ജയിലിലടയ്ക്കപ്പെടുന്നു.

സമയരഥം വീണ്ടും ചലിക്കുന്നു. ശൈത്യത്തിന്റെ ഉച്ചസ്ഥായിയില്‍, പുഴ ഒരു മഞ്ഞുപാളിയായി മാറിയ കാലത്ത്, ശിക്ഷ കഴിഞ്ഞ്, ഗുരുസവിധം തേടി യുവശിഷ്യന്‍ മടങ്ങിയെത്തുമ്പോഴേക്കും, തന്റെ കര്‍മ്മകാണ്ഡം പൂര്‍ത്തിയാക്കി, സ്വയം തീര്‍ത്ത ചിതയില്‍ മാസ്റ്റര്‍ എരിഞ്ഞു തീര്‍ന്നിരുന്നു. അനന്തമായ സമയപ്രവാഹത്തില്‍, മഹാവിസ്മയമായ ജീവന്റെ ഗതിയോര്‍ത്ത് പ്രേക്ഷകന്റെ ശ്വാസഗതി നിലച്ചു പോകുന്ന നിമിഷം! തീവ്രാനുഭവങ്ങളുടെ പടവുകള്‍ പിന്നിട്ട്, ഇതിനകം സാത്വികനായി മാറിക്കഴിഞ്ഞ അയാള്‍ ഗുരുവിന്റെ നിശ്ശബ്ദ നിയോഗം സര്‍വാത്മനാ ഏറ്റെടുക്കുന്നു.

വിഷാദമധുരമായ ഒരു ദിനാന്ത്യത്തില്‍, മറ്റേതോ നിയോഗത്താലെന്ന പോലെ മുഖം മറച്ച ഒരു മാതാവ് നിറകണ്ണുകളോടെ, തന്റെ പിഞ്ചുകുഞ്ഞിനെ ആശ്രമത്തില്‍ ഉപേക്ഷിച്ച് നദീഹൃദയത്തില്‍ മറയുന്നു. സന്യാസം ജീവിതചര്യയാക്കിയ യുവതാപസനോടൊപ്പം ഈ അനാഥബാലന്‍ ആശ്രമത്തില്‍ പിച്ചവച്ചു തുടങ്ങുന്നു..ഒരു ചക്രം പൂര്‍ത്തിയാവുകയാണ്. കര്‍മ്മബന്ധങ്ങളുടെ ഭാരവും പേറി വിരക്തനായ ആ പുണ്യാത്മാവ് മല കയറുമ്പോള്‍, കുരുന്നുബാലന്‍ ഒരിക്കല്‍ക്കൂടി തന്റെ കളിക്കൂട്ടുകാരെ തേടുകയായി.

ഫിലിം മേക്കർ എന്ന നിലയ്ക്കുള്ള കിം കി ഡുക്കിന്റെ ജീവചരിത്രത്തിലെ വേറിട്ട അധ്യായമായ ഈ ചിത്രം മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങളെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. അക്രമവാസനയിലും ലൈംഗിതയിലുമൂന്നിയ മുന്‍കാല പ്രമേയങ്ങളെ കൈവിട്ട്, ഈ അപൂര്‍വസൃഷ്ടിയിലെത്തുമ്പോൾ, സംവിധായകന്‍ മാനവികതയുടെ ഉന്നതമൂല്യങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു. കാടും ജലപ്പരപ്പും വിവിധ ജീവരൂപങ്ങളായ മത്സ്യം, അരയന്നം, ആമ, കോഴി, പൂച്ച, തവള, പാമ്പ്, പച്ചക്കുതിര തുടങ്ങിയവയോടൊപ്പം മനുഷ്യനും മാറി മാറി പകര്‍ന്നാടുന്ന ചിത്രത്തിലെ ഓരോ ദൃശ്യബിംബവും പ്രപഞ്ചജീവിതസത്തയെ അതിസമര്‍ത്ഥമായി എന്നാല്‍, തികച്ചും ലളിതമായി പ്രതീകവല്‍ക്കരിക്കുന്നു; സമസ്യകളെ പൂരിപ്പിക്കുന്നു. സിനിമയുടെ എല്ലാവിധ സാങ്കേതികത്വത്തിനുമപ്പുറം, ഏതൊരു ഉന്നത കലാസൃഷ്ടിയെയും പോലെ, സമഗ്രജീവിതത്തെ സംബന്ധിച്ച ഒരു വെളിപാടായി ചിത്രം മാറുന്നു.

ബാല്യത്തില്‍ തുടങ്ങി വാര്‍ധക്യം വരെയുള്ള ഘട്ടങ്ങളില്‍ കഥാപുരുഷന്‍ കടന്നുപോകുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ഓരോ പ്രേക്ഷകനും സ്വന്തം ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയായി മാറുന്നു എന്നതാണ്, ഒരു സെന്‍കഥയുടെ സരളമാധുര്യം പേറുന്ന ഈ സിനിമയുടെ ദാര്‍ശനികസൌന്ദര്യം. ചിത്രാന്ത്യത്തില്‍, ബുദ്ധപ്രതിമയുമായി മല കയറുന്ന സന്യാസിയുടെ സീക്വന്‍സ് മനുഷ്യാവസ്ഥയെ അതിന്റെ എല്ലാവിധ സംഘര്‍ഷങ്ങളോടും കൂടി ബിംബവല്‍ക്കരിക്കുന്നു. ഏതൊരു പ്രൊഫഷണലിനെയും അതിശയിക്കുന്ന മികവാണ് ഈ രംഗചിത്രീകരണത്തില്‍ കിം കിഡുക്ക് പ്രദര്‍ശിപ്പിക്കുന്നത്.

സിനിമറ്റോഗ്രഫി എന്ന കലയുടെയും സംഗീതത്തിന്റെയും മാത്രമല്ല, ദൃശ്യഭാഷയുടെ തന്നെ പുത്തന്‍ വ്യാഖ്യാനങ്ങളാണ് കിമ്മിന്റെ കയ്യൊപ്പുപതിഞ്ഞ ചിത്രത്തിലെ ഫ്രെയിമുകളോരോന്നും. തന്റെ വേറിട്ട വീക്ഷണകോണിലൂടെ ജീവിതത്തെ കാണുവാന്‍ സംവിധായകന്‍ നമ്മെ ഹൃദയപൂര്‍വം ക്ഷണിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍, ചലച്ചിത്രമെന്നാല്‍ വെറും കഥ പറച്ചിലോ, നാടകീയത നിറഞ്ഞ രംഗങ്ങളോ, സാങ്കേതികതയിലൂന്നിയ ദൃശ്യവിസ്മയങ്ങളോ ഒന്നുമല്ല, കലാകാരന്റെ ജീവിതദര്‍ശനം തന്നെയാണെന്നു വരുന്നു. നവീനമായ ഈ ആശയത്തിന് ഉത്തമദൃഷ്ടാന്തം കൂടിയായി മാറുന്നു സിനിമയുടെ ഈ വസന്തം.

Wednesday, January 8, 2014

ദൃശ്യം; ഒരു വീണ്ടുവിചാരം













ദൃശ്യം എന്ന സിനിമയുടെ അഭൂതപൂർവമായ ജനസമ്മതി വെളിപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. അത്യന്തം വിരസമായ യാഥാർത്ഥ്യങ്ങളേക്കാൾ സംഭവിക്കാനിടയില്ലാത്ത ഫാന്റസികളാണ് നമ്മുടെ പ്രേക്ഷകർക്കിഷ്ടം എന്നതാണത്. സാമാന്യം നല്ലൊരു മെലോഡ്രാമയെ സിനിമയെന്ന നിലയിൽ രണ്ടാഴ്ചകളായി നമ്മൾ ആഘോഷിച്ചുകൊണ്ടിരിക്കുന്നതിൽ ആലോചനാമൃതമായ ഒരു രസവും ഒപ്പം ഒരു രസമില്ലായ്മയുമുണ്ട്.

26 വർഷം മുൻപിറങ്ങിയ കെ.ജി.ജോർജ്ജിന്റെ യവനികയുമായി ദൃശ്യത്തെ താരതമ്യപ്പെടുത്തുന്ന നിരൂപകരുണ്ട്. എന്നാൽ, ഈ താരതമ്യത്തിൽ സാരമായ യുക്തിഭംഗമുണ്ട്. രണ്ടു സിനിമയും തമ്മിലുള്ള വ്യത്യാസം, പ്രൊഫഷണൽ സിനിമയും അമച്വർ സിനിമയും തമ്മിലുള്ള വ്യത്യാസം തന്നെയാണ്. ജീവിതത്തിന്റെ നിറവും മണവും നഷ്ടപ്പെട്ട യവനികയിലെ നാടകനടിയ്ക്കും ദൃശ്യത്തിലെ നാലാംക്ലാസ്സുകാരനായ കേബിൾ ഓപ്പറേറ്റർ ജോർജ്ജുകുട്ടിയ്ക്കുമിടയിലുള്ളത് ഒരു ചെറിയ ദൂരമല്ല. അത് സിനിമയും മെലോഡ്രാമയും തമ്മിലുള്ള ദൂരം തന്നെയാണ്. കലയും ക്രാഫ്റ്റും തമ്മിലുള്ള ദൂരമാണ്.

ചിരപരിചിതമല്ലാത്ത ഒരു ത്രെഡ് തിരക്കഥയാക്കുന്നതിൽ ജിത്തുവിനുള്ള പ്രതിഭ അഭിനന്ദനാർഹമാണ്. വളരെക്കാലംകൂടി തീയറ്ററുകൾ നിറച്ചതിന്റെ ക്രെഡിറ്റ് സിനിമയുടെ ശില്പികൾക്ക് അവകാശപ്പെട്ടതുമാണ്. എന്നാൽ, സിനിമയിലെ വിധിനിർണ്ണായകമായ ആ സംഭവം ഉറപ്പിച്ചിരിക്കുന്നത് എത്രത്തോളം ദുർബ്ബലമായ അടിത്തറയിലാണെന്നു നോക്കൂ. തന്റെ കേബിൾ ബിസ്സിനസ് തടസ്സമില്ലാതെ നിർവഹിക്കാൻ, ഭാര്യയെയും രണ്ടു പെണ്മക്കളെയും രാത്രി വീട്ടിൽ ഒറ്റയ്ക്കുറങ്ങാൻ വിട്ട് നമ്മുടെ നായകൻ പതിവായി വീടുവിട്ടുനിൽക്കുകയാണ്. ക്ഷമിക്കണം; അങ്ങനെയൊരാളെ നാട്ടിലെവിടെയും കണ്ടുമുട്ടാനിടയില്ലെങ്കിലും ഈ സിനിമയിൽ കാണാം. ജോലിയിൽ, സ്വന്തമായി ഒരു ബാച്ചിലർ പയ്യന്റെ സേവനം ലഭ്യമായിരിക്കെയാണ് അയാൾ ഈ സാഹസമൊക്കെ ചെയ്യുന്നത് എന്ന വിവരം നമ്മൾ ദയവായി മറക്കേണ്ടതാണ്. കാരണം, ആ ഓർമ്മ നമ്മുടെ സംവിധായകന് ഒട്ടും ഇഷ്ടമാകാനിടയില്ല.

ഇനി,  നിർണ്ണായകമായ ആ ചരിത്രസന്ദർഭത്തിലെ മെലോഡ്രാമ എത്ര ഭയങ്കരമാണെന്നു നോക്കൂ. ഒരു പ്ലസ് ടു പയ്യൻ തന്റെ മൊബൈൽ ക്യാമറയിൽ പെൺകുട്ടിയോട് ചെയ്യുന്ന ക്രൂരത മനസ്സിലാക്കാം. അവനൊറ്റയ്ക്ക് പാതിരാത്രിയിൽ, സ്വന്തം കാറിൽ നമ്മുടെ നായകനും കുടുംബവും താമസിക്കുന്ന വീട്ടിൽ കയറിവന്ന് ബ്ലാക്ക് മെയിൽ ഭീഷണി മുഴക്കി അവളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതും മനസ്സിലാക്കാം. അവളെ കിട്ടിയില്ലെങ്കിൽ അമ്മയായാലും മതി എന്ന അവന്റെ ആഗ്രഹം പോലും മനസ്സിലാക്കാം. എന്നാൽ, നല്ല ആരോഗ്യമുള്ള രണ്ടു പെണ്ണുങ്ങൾക്ക് കൂളായി രണ്ടെണ്ണം കൊടുത്ത്, ആ മൊബൈലും മേടിച്ചെടുത്ത് ‘പോ മോനേ ദിനേശാ’ എന്നു പറഞ്ഞുവിടാവുന്ന കേസിലാണ് ഈ ചരിത്രസംഭവം നടക്കുന്നത്.! നായകൻ അന്നു രാത്രി വീട്ടിലില്ലെന്നും ദൂരെയുള്ള അയാളുടെ മുറിയിലെ ഫോൺ എപ്പോഴും കേടാണെന്നും മൊബൈൽ ഫോൺ അയാൾക്ക് ഹറാമാണെന്നും കൂടി ഇവിടെ നാമോർക്കണം. പോരാ, ഇക്കാര്യമൊന്നും ഓപ്പറേഷനു വരുന്ന ആ പാവം പയ്യനറിയില്ല എന്നും നമ്മുടെ നായികയ്ക്കും മക്കൾക്കും മാത്രമേ അതറിയാവൂ എന്നുകൂടി നാമോർത്തേ പറ്റൂ. കാരണം, ഈ സന്ദിഗ്ദ്ധഘട്ടത്തിലും പ്രേക്ഷകനേക്കാൾ സംവിധായകന്റെ ഈ ആവശ്യത്തെ നമുക്കു പരിഗണിച്ചേ പറ്റൂ.

സിനിമയിലെ അടിസ്ഥാനപരമായ ഡ്രാമയ്ക്ക് ഇത്രയും ഉറപ്പേയുള്ളു. ബാക്കിയുള്ള ഡ്രാമയുടെ കാര്യവും വ്യത്യസ്തമല്ല. കുറ്റം തെളിയിക്കാനുള്ള തീവ്രാഭിലാഷവുമായി ഒരു ഐ.ജി. ലോക്കൽസ്റ്റേഷനിലെ ആൺപോലീസുകാരെ ഉപയോഗിച്ച് 10 വയസ്സുപോലുമില്ലാത്ത പെൺകുട്ടിയടക്കമുള്ള മൂന്നു സ്ത്രീകളെ ഭീകരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നമ്മുടെ നടപ്പുജീവിതത്തെയും നീതിന്യായത്തെയും പല്ലിളിച്ചുകാട്ടുന്നതാണ്. പോട്ടെ. സംഭവം നടന്ന ദിവസത്തെ മാനിപ്പുലേറ്റ് ചെയ്ത് മറ്റൊരു ദിവസമാക്കി മാറ്റിയ നായകന്റെ അതിബുദ്ധി അപാ‍രമെന്ന് നമ്മൾ എന്തായാലും അംഗീകരിച്ചേ പറ്റൂ. മാത്രമല്ല; ആ കാർ എടുത്തുമാറ്റുന്നതിനു ദൃക്‌സാക്ഷിയായ പോലീസുകാരനും മറ്റും തീയതി മറന്നുപോകാൻ മാത്രം സ്ഥലകാലബോധം നഷ്ടപ്പെട്ടവരാണെന്നുകൂടി ദയവായി നമ്മൾ മനസ്സിലാക്കണം. ഒപ്പം, നാട്ടിലെ സമർത്ഥരായ കുറ്റാന്വേഷണ ഏജൻസികളെക്കുറിച്ച് സൌകര്യപൂർവം മറക്കുക കൂടി ചെയ്താൽ എല്ലാം ശുഭം. ഇതുപോലൊരു സിനിമയെ മനസ്സുകൊണ്ടും ശരീരം കൊണ്ടും വിജയിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ മലയാളിയാണെന്നും പറഞ്ഞ് നമ്മളെന്തിനാ ഇങ്ങനെ നടക്കുന്നത്.!

മോഹൻലാലിനും മീനയ്ക്കും ഹിറ്റായി ഓടിയ തങ്ങളുടെ മുൻവേഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ സിനിമയിൽ ഒന്നും ചെയ്യാനില്ല. ആശാ ശരത്ത് എന്ന നടിയ്ക്കും ഷാജോൺ എന്ന നടനും തങ്ങളുടെ റേഞ്ച് പുറത്തുകൊണ്ടുവരാൻ ഈ സിനിമ അവസരമൊരുക്കിയെന്നത് ഒരു വലിയ കാര്യമാണ്. 

യവനികയുടെ കറതീർന്ന ക്രാഫ്റ്റ് നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ആരാണ് കൃത്യം ചെയ്തതെന്ന സസ്പെൻസ് സംവിധായകൻ അവസാനനിമിഷം വരെ നിലനിർത്തുകയും ചെയ്യുന്നു. തബല അയ്യപ്പൻ അവസാനിച്ച രാത്രിയുടെ കൃത്യമായ വിശദാംശങ്ങൾ ആ സിനിമയെ ഒരു യാഥാർത്ഥ്യമായി നമുക്കൊപ്പം വീട്ടിലേയ്ക്കു കൊണ്ടുപോരുന്നു. എന്നാൽ ദൃശ്യത്തിലാവട്ടെ, സസ്പെൻസ് കുറ്റം തെളിയിക്കപ്പെടുമോ എന്നതിൽ മാത്രമൊതുങ്ങുന്നു. മറ്റു വിശദാംശങ്ങൾ സംവിധായകൻ വിഴുങ്ങിക്കളയുന്നു. പോലീസ് സ്റ്റേഷനിലെ ക്ലൈമാക്സ് സീക്വൻസ് ഒന്നുമേ പറയാതെ നമ്മെ കബളിപ്പിച്ചു കടന്നുകളയുന്നു.!  

തെറ്റ് ശരിയായി വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു സവിശേഷസന്ദർഭത്തെയും ഈയൊരു സാമൂഹ്യമനശ്ശാസ്ത്രത്തെയും സമർത്ഥമായി ചൂഷണം ചെയ്യുന്നതിൽ ജിത്തുജോസഫ് വിജയിച്ചതിന്റെ കൃത്യമായ പ്രതിഫലനം തീയറ്ററിൽ കാണാം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമോ എന്ന പ്രശ്നത്തിൽ നിന്ന് ചെയ്ത കുറ്റം തെളിയിക്കപ്പെടുമോ എന്ന പ്രശ്നത്തിലേയ്ക്കുള്ള ഈ ഷിഫ്റ്റ് കൃത്യമായ ഒരു ന്യൂ ജനറേഷൻ പാഠമാണ്. ഈ സമീപനത്തിന്റെ അന്തിമമായ അനന്തരഫലം ഒരുവേള, അരാജകത്വവുമാണ്.

മെമ്മറീസ് എന്ന മുൻവിധിയുമായി പോയതുകൊണ്ടുകൂടിയാവാം ദൃശ്യത്തെ ഏറെക്കുറെ ലൌഡായ ഒരു മൂന്നു മണിക്കൂർ നാടകമായി മാത്രമേ എനിക്കു കാണാൻ കഴിഞ്ഞുള്ളു. സിനിമാറ്റിക്കായ ഒരു ദൃശ്യം പോലുമില്ലാത്ത, സംഭവങ്ങളും സംഭാഷണങ്ങളും നിറഞ്ഞുകവിയുന്ന ഒരു ചിത്രം. ഇത് ശരിക്കും സംവിധായകന്റെ സിനിമയല്ല; തിരക്കഥാകൃത്തിന്റെ സിനിമയാണ്. ഇതിലെ യഥാർത്ഥ മാനിപ്പുലേറ്റർ നമ്മുടെ പ്രിയപ്പെട്ട നായകനുമല്ല; സംവിധായകൻ തന്നെയാണ്.! 

Monday, January 6, 2014

അഞ്ചു സൌന്ദര്യങ്ങൾ














ഇന്ത്യൻ സിനിമ നൂറാം പിറന്നാൾ ആഘോഷിക്കുകയാണ്. പിന്നിട്ട നൂറു വർഷങ്ങൾ, ധൈര്യസമേതം ലോകത്തിനു മുൻപിൽ വെക്കാവുന്ന എത്ര സിനിമകൾ നമുക്കുതന്നു എന്ന ചോദ്യം ഇപ്പോൾ പ്രസക്തമാണ്. മറുപടിയ്ക്കായി വിരലുകൾ അധികം മടക്കേണ്ടിവരില്ല. നേരനുഭവത്തിന്റെ, ചരിത്രബോധത്തിന്റെ, ലോകവീക്ഷണത്തിന്റെ പരിമിതികൾ ന്യായമായും നമ്മുടെ കലയെയും തളർത്തിയിട്ടുണ്ട്. ‘പഥേർ പാഞ്ചലി’ക്കപ്പുറത്തേക്ക് ഇന്ത്യയുടെ ദൃശ്യഭാഷ വളർന്നിട്ടുണ്ടോ എന്ന സംശയം സിനിമക്കാർക്കിടയിൽത്തന്നെ പ്രബലമാണ്.

ഈ ഘട്ടത്തിലാണ്, സിനിമയെ ഗാഢമായി പ്രണയിക്കുന്ന അഞ്ചു യുവാക്കൾ ഇന്ത്യൻ സിനിമയ്ക്ക് ഒരു പിറന്നാൾ സമ്മാനവുമായി വരുന്നത്. ‘അഞ്ചുസുന്ദരികൾ’ എന്നാണ് സിനിമയുടെ പേരെങ്കിലും പ്രണയനൂലിൽ കോർത്തെടുത്ത അഞ്ചു ചെറുചിത്രങ്ങളുടെ പാക്കേജാണിത്. സവിശേഷമായ ഒരു ചരിത്രസന്ദർഭത്തോടുള്ള നീതിപുലർത്തൽ മാത്രമല്ല; ഭാഷയിലും ഭാവത്തിലും തികച്ചും വ്യത്യസ്തരായ അഞ്ചു സ്ത്രീകളുടെ ആത്മാവിഷ്കാരം കൂടിയാണിത്. സ്ത്രീയുടെ സ്വത്വം ഓരോ നിമിഷവും ചരക്കുവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത്, പുരുഷന്മാരേറ്റെടുത്ത ഈ സ്ത്രീ-പ്രകാശനങ്ങൾക്ക് സവിശേഷമായ പ്രസക്തിയുണ്ട്. കണ്ടിരിക്കെ, ജീവിതം ജീവിതമെന്ന് പലപ്പോഴും ഹൃദയം മന്ത്രിച്ചു. ചില നേരങ്ങളിൽ, സ്ക്രീനിലേക്കു നോക്കാനാവാതെ മനസ്സുലഞ്ഞു. മനസ്സറിയാതെ കണ്ണുകൾ നിറഞ്ഞു. ചുരുക്കത്തിൽ, അഞ്ചുസുന്ദരികളും ചേർന്ന് ഒന്നുരണ്ടു രാത്രികളുടെ ഉറക്കം കെടുത്തിക്കളഞ്ഞു.

പരസ്പരം മത്സരിക്കുന്ന അഞ്ചു സുന്ദരികളാവുമ്പോൾ, മനസ്സിനെ കീഴടക്കിയതിന്റെ  ക്രമത്തിൽ പറയുന്നതാവും ഉചിതം.

ആമി
ഒരു രക്ഷയുമില്ലാത്ത പ്രണയത്തിന്റെ ഊഷ്മളതയാണിവൾ. കലയിലും ക്രാഫ്റ്റിലും അതിസുന്ദരമായി രൂപകല്പന ചെയ്ത ഈ റോഡ് മൂവീ, പരസ്പരപ്രണയത്തിന്റെ ചൂരും ചൂടും ആവിഷ്കരിക്കുന്നതിനൊപ്പം രാത്രി പുലരുവോളം ഈ പാരസ്പര്യം ഒരു മനുഷ്യനെ പിന്തുടരുന്നതും തീരുമാനിക്കുന്നതും കാട്ടിത്തരുന്നു. പലവിധത്തിലുള്ള സങ്കീർണ്ണതകളിൽ പുലരുന്ന അജ്മലെന്ന ബിസ്സിനസ്സുകാരന്റെ കാർയാത്രയാണ് സിനിമയിൽ നാം കാണുന്ന ഒരേയൊരു വിഷ്വൽ. എന്നാൽ, അതു മാത്രമാണോ.? അല്ല.യാത്രയ്ക്കിടയിലെ വലുതും ചെറുതുമായ സംഭവങ്ങൾ മനുഷ്യജീവിതത്തിന്റെ മുഴുവൻ സന്ദിഗ്ദ്ധതകളും വിദഗ്ദ്ധമായി പ്രേക്ഷകനിലേയ്ക്കു പകരുന്നു. ആമിയെന്ന സ്ത്രീയെ അവസാനത്തെ ഒരേയൊരു ഷോട്ടിലേ നമ്മൾ കാണുന്നുള്ളു. പക്ഷേ, ദേശത്തനിമയൂറുന്ന മധുരശബ്ദത്തിലൂടെ സിനിമയിലുടനീളം അവളെ കാണാതെകാണുന്നു. ആ പ്രണയം അനുഭവിക്കുന്നു. അന്തർദ്ദേശീയനിലവാരമുള്ള ഇത്ര സുന്ദരമായ ഒരു നറേറ്റീവ് മലയാളസിനിമയിൽ വളരെ അപൂർവമത്രേ. ഇന്ത്യൻ സിനിമയുടെ നൂറാം പിറന്നാളിൽ ലോകത്തിനു സമർപ്പിക്കാൻ പറ്റിയ സിനിമ തന്നെ. തിരക്കഥ, ദൃശ്യം, ശബ്ദം എന്നീ ഘടകങ്ങളെ കൃത്യമായി സമന്വയിപ്പിച്ച ഒരു സംവിധായകന്റെ ചിത്രം. അൻവർ റഷീദിന്റെ അഭിമാനചിത്രം.!

സേതുലക്ഷ്മി
ഇവൾ ആരും തോറ്റുപോവുന്ന പ്രണയത്തിന്റെ നിഷ്കളങ്കതയാണ്. പത്തുവർഷം മുൻപ് എം. മുകുന്ദനെഴുതിയ ഫോട്ടോ എന്ന കഥയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വന്നവൾ. ആസുരമായ രതിയുടെയും ആസക്തികളുടെയും കാലത്ത് ഏതൊരു വേട്ടക്കാരനെയും വിരക്തനാക്കാൻ പോന്ന ഒരു പുഞ്ചിരി. സിനിമയുടെ മുഴുവൻ സൌന്ദര്യവും ആവാഹിക്കുന്ന ആ മുഖം തന്നെ ഒരു സിനിമയാണ്. അനിക എന്ന ബാലതാരത്തിന്റെ അന്യായഭാവപ്രകടനങ്ങൾ സേതുലക്ഷ്മിയെ പ്രേക്ഷകന്റെ അരുമയാക്കി മാറ്റുന്നു. നിസ്സഹായയായ ഇരയുടെ വിവരണാതീതമായ ആ നോട്ടങ്ങൾക്ക്, നീർ നിറഞ്ഞ കണ്ണുകൾക്ക് ഒരു ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുടരാൻ പോന്ന കരുത്തുണ്ട്.

ഷൈജു ഖാലിദെന്ന സിനിമറ്റോഗ്രാഫറുടെ ആദ്യസംരംഭമെന്ന നിലയിൽ, ഈ സിനിമ ഒരു സംവിധായകന്റെ ഉദയം കുറിക്കുന്നു. ബാലപീഡനമെന്ന പ്രമേയത്തിൽ പുറത്തുവന്ന ഏറ്റവും നല്ല ഒരാവിഷ്കാരമാണിത്. കഥാകൃത്തിന് ഈ സിനിമ ഏറെ ഇഷ്ടമായതിൽ അത്ഭുതമില്ല. വരമൊഴിയെ വെല്ലുന്ന വിഷ്വലും ശില്പവും തന്നെ. അല്പം തെറ്റിയാൽ, ഇരയുടേതിൽ നിന്നു വേട്ടക്കാരന്റെ വീക്ഷണത്തിലേയ്ക്ക് പ്രേക്ഷകമനസ്സ് മാറിപ്പോകാനിടയുള്ള രംഗങ്ങളുണ്ട്. അവിടെയെല്ലാം, ദൈവത്തിന്റെ കരവിരുതോടെ ഷൈജു പ്രവർത്തിക്കുന്നു. ഇരയോടുള്ള സഹാനുഭൂതിയും വേട്ടക്കാരനോടുള്ള വിരോധവും സൃഷ്ടിക്കുന്നു. ഈ സിനിമ ഭോഗാന്ധതയിൽ മുങ്ങിയ നമ്മുടെ സമൂഹത്തെപ്പറ്റിയുള്ള ഒരു വിഷ്വൽ പ്രസ്താവം കൂടിയാണ്. ഏതിരുട്ടിൽനിന്നും വിശ്വമാനവികത വളർത്തിയെടുക്കാനാവുമെന്നതിന്റെ ഒരുത്തമദൃഷ്ടാന്തവും.

കുള്ളന്റെ ഭാര്യ
സ്വന്തമായി ഒരു പേരുപോലുമില്ലാത്ത ഇവൾ മരണത്തിലും കെടാത്ത പ്രണയത്തിന്റെ സൌന്ദര്യമാണ്. അപ്പാർട്ട്മെന്റിലെ വാടകമുറിയിൽ താമസത്തിനെത്തുന്ന കുള്ളനും സുന്ദരിയായ ഭാര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെങ്കിലും നാഗരികസമൂഹത്തിന്റെ മുഖമുദ്രയായ ഒളിഞ്ഞുനോട്ടവും പരദൂഷണവുമാണ് സിനിമയുടെ ശരിക്കുള്ള പ്രമേയപരിസരം. പരപീഡനത്തോളം നീളുന്ന ഈ സദാചാരനാട്യങ്ങൾ പരിഷ്കൃതരെന്നഭിമാനിക്കുന്ന നമ്മുടെ മുഴുവൻ കള്ളത്തരവും സംസ്കാരശൂന്യതയും തുറന്നുകാട്ടുന്നുണ്ട്. ഒടുവിൽ, തികച്ചും അപ്രതീക്ഷിതമായി മരണമെന്ന കോമാളി രംഗത്തെത്തുകയും തീവ്രവിഷാദത്തിന്റെ മഴയിൽ എല്ലാവരെയും നനയ്ക്കുകയും ചെയ്യുന്നു. നിറഞ്ഞുപെയ്യുന്ന കണ്ണീർമഴയിൽ ഉയർത്തിപ്പിടിച്ച കുടയുമായി കുള്ളൻ നടന്നുപോകുമ്പോൾ, വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതിന്റെ ഒരു വിലാപം നമ്മുടെയുള്ളിലും അണപൊട്ടുന്നു. ഒരു ശക്തിയ്ക്കും നികത്താനാവാത്ത, നിറയ്ക്കാനാവാത്ത ചില ശൂന്യതകളെപ്പറ്റി നാം ഓർത്തുപോവുന്നു.!

താൽക്കാലികമായി വീൽച്ചെയറിൽ തളയ്ക്കപ്പെട്ട ഒരാളുടെ ജാലകക്കാഴ്ചകൾ, ഹൊറർ മാന്ത്രികൻ ഹിച്ച് കോക്കിന്റെ Rear Window-യിൽ കണ്ടതാണെങ്കിലും, സ്ഥലവും കാലവും മാറുമ്പോഴുള്ള കാഴ്ചയുടെ വ്യത്യസ്തത സിനിമയെ നല്ലൊരു പരീക്ഷണമാക്കുന്നുണ്ട്. സംവിധായകനെന്ന നിലയിൽ, അമൽ നീരദിന്റെ ഏറ്റവുംമികച്ച സിനിമയും ഇതുതന്നെ.

ഇഷ
പുരുഷനെ വെല്ലുന്ന പുതിയ കാലത്തിന്റെ പ്രലോഭനമായ ഇവൾ, കാലത്തിനുമുൻപേ പറക്കുന്ന പക്ഷി. പ്രണയത്തിന്റെ പാരമ്യമെങ്കിലും സമീപനത്തിൽ കള്ളനു കഞ്ഞി വെച്ചവൾ. പുരുഷനു മുൻപിൽ തോൽക്കാനിഷ്ടമല്ലാത്ത പുതിയ പെണ്ണ്. അവന്റെ കല്പനകൾക്കായി കാത്തിരിക്കുന്ന നാടൻ പെൺകൊടിമാരുടെ സങ്കൽ‌പ്പങ്ങളിൽപ്പോലും കടന്നുവരാനിടയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തുറസ്സ്.

പുതുവർഷരാത്രിയിൽ, ഒരേലക്ഷ്യവുമായി ഒരുവീട്ടിലെത്തുന്ന ഇഷയും ജിനുവുമാണ് സിനിമയിൽ. സിരകളെ ചൂടാക്കുന്ന പ്രണയത്തിലും ആരെയും ത്രസിപ്പിക്കുന്ന ക്രാഫ്റ്റിലും ചടുലമായ പരിചരണത്തിലും വിസ്മയിപ്പിക്കുന്ന സസ്പെൻസിലുമാണ് സമീർ താഹിറിന്റെ ഊന്നൽ. ചാപ്പാകുരിശിന്റെ സംവിധായകനിൽ നിന്നു പ്രതീക്ഷിച്ച ഒരു ഒരു വിസ്മയം കിട്ടിയില്ലെങ്കിലും മലയാളിയ്ക്ക് ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീകഥാപാത്രത്തെ സൃഷ്ടിച്ച സിദ്ധാർത്ഥ് ഭരതനും സമീറും അഭിനന്ദനമർഹിക്കുന്നു. പാത്രസൃഷ്ടിയുടെ കാര്യത്തിൽ ഇഷ മലയാളസിനിമയിലെ ഒരു വിപ്ലവം തന്നെ. അതിസുന്ദരിയായ ഈ പെൺകൊടിയെപ്പോലെതന്നെ, ഏതാംഗിളിൽ നോക്കിയാലും മനോഹരമായ ഒരു ദൃശ്യശില്പം.

ഗൌരി
ഏതൊരു പ്രണയത്തിലും പതിയിരിക്കുന്ന ദുരൂഹമായ ഏകാന്തതയാണ് ഗൌരി. അമൽ നീരദിന്റെ ഈ മാനസപുത്രിയ്ക്ക് ആഷിക് ജീവൻ നൽകുമ്പോൾ, ഒരിക്കലും വെളിപ്പെടാത്ത ചില ജീവിതസമസ്യകളുടെ മലമുകളിലെത്തിപ്പെട്ട പ്രതീതി. ഉയരം ഒരു ഹരമായ ജോയും നർത്തകിയായ ഗൌരിയും. ഹിൽസ്റ്റേഷനിലെ ഒറ്റപ്പെട്ട കോട്ടേജിൽ താമസിക്കുന്ന ഇവരുടെ ജീവിതം പ്രണയത്തിനു സമർപ്പിക്കപ്പെട്ടതാണ്. പക്ഷേ, വിവാഹവാർഷിക ദിനത്തിൽ ഒരുവിസ്മയം പ്രതീക്ഷിച്ച് വാതിൽ തുറക്കുന്ന ഗൌരിയുടെയുടെ മുന്നിൽ കള്ളച്ചിരിയുമായി കാത്തുനിൽക്കുന്നത് മരണമെന്ന രംഗബോധമില്ലാത്ത കോമാളിയാണ്.!

ചിത്രത്തിൽ അന്തർലീനമായ പ്രണയവിഷാദത്തിന്റെ സ്വപ്നതുല്യമായ മൂഡ് സൃഷ്ടിക്കുന്നതിൽ രാജീവ് രവി എന്ന സിനിമറ്റോഗ്രാഫറുടെ പങ്ക് വളരെ വലുതാണ്. ഉപേക്ഷിക്കപ്പെട്ട കോട്ടേജിന്റെ ആ ക്ലൈമാക്സ് ഷോട്ടിന് ഒരു ക്ലാസ്സിക് സ്വഭാവം തന്നെ കൈവന്നിട്ടുണ്ട്. പ്രണയം, ഏകാന്തത, വിഷാദം, യാദൃശ്ചികത, രതി, മരണം ഇവയെല്ലാം മാറിമാറി പകർന്നാടുന്നുണ്ട്. കഥ പറയുന്ന ജോലി പൂർണ്ണമായും വിഷ്വലുകളെ ഏല്പിച്ചതാവാം പ്രേക്ഷകൻ അല്പം പിണങ്ങിനിൽക്കാൻ കാരണം. മാതൃത്വമെന്ന ഗൌരിയുടെ സ്വപ്നത്തിനും സ്വയമറിഞ്ഞു കൊണ്ടുള്ള ജോയുടെ പതനത്തിനുമിടയിൽ ചില മൌനങ്ങൾ സംവിധായകൻ ഒളിച്ചുവെച്ചിരിക്കുന്നു. എവിടെയോ ചില കണ്ണികൾ  വിട്ടുപോയിട്ടുണ്ട്. മുഴുവൻ വ്യക്തമാക്കണമെന്ന പിടിവാശി നമ്മെ വിട്ടുപോകാത്തതിന്റെ പ്രശ്നവുമുണ്ട്.!

ചരിത്രത്തിലേക്കു മടങ്ങിവന്നാൽ, അഞ്ചുസുന്ദരികൾ  അഞ്ചു സൌന്ദര്യങ്ങൾ തന്നെയാണ്. ഇടക്കെങ്കിലും സംഭവിക്കുന്ന ശുദ്ധകലയിലേക്കുള്ള ഈ പിന്മടക്കങ്ങൾ തന്നെയാണ് സിനിമയെ ശരിക്കും സിനിമയാക്കി മാറ്റുന്നത്. ഏതൊരു അന്തർദ്ദേശീയവേദിയിലും മലയാളത്തെ പ്രതിനിധാനം ചെയ്യാൻ കെൽ‌പ്പുള്ള ചലച്ചിത്രത്തിന്റെ ഉത്തമമാതൃക തന്നെയാണിത്. ചുരുക്കിപ്പറഞ്ഞാൽ, പ്രണയത്തിന്റെ മാത്രമല്ല, നമ്മുടെ യുവതയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നിരുപാധികമായ സൌഹൃദത്തിന്റെകൂടി സിനിമയാണിതെന്നു പറയാം. അഹംഭാവത്തിന്റെ ജാടകളഴിച്ചുകളഞ്ഞ്, കൊണ്ടും കൊടുത്തും മുന്നേറിയാൽ, കളഞ്ഞുപോയ സിനിമയെ വീണ്ടും കണ്ടെത്താമെന്നതിന്റെ ഏറ്റവും പുതിയ തെളിവ്. ഒപ്പം, കേരളത്തിലെ യുവാക്കളുടെ കരങ്ങളിൽ സിനിമ സുരക്ഷിതമാണ് എന്നതിന്റെയും.

Sunday, January 5, 2014

ആർട്ടിസ്റ്റ്










കലാകാരന്റെ ആത്മസംഘർഷങ്ങൾ മാത്രമല്ല ആർട്ടിസ്റ്റ് എന്ന സിനിമ. പലപ്പോഴും സ്വന്തം നിയന്ത്രണത്തിലല്ലാത്ത ആ വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങൾ, പ്രണയം അയാളിൽ നിർമ്മിക്കുന്ന ആവേഗങ്ങൾ, അന്ധതയെപ്പോലും തോൽ‌പ്പിക്കുന്ന അയാളുടെ ക്രിയാത്മകത, അതിനിടയിൽ അനിവാര്യമെന്നതുപോലെ സംഭവിക്കുന്ന തിരുത്താനാവാത്ത തെറ്റുകൾ, നഷ്ടങ്ങൾ...നോവൽ വായിച്ചിട്ടില്ലെങ്കിലും ശ്യാമിന്റെ അഡാപ്റ്റേഷനിൽ വൈകാരികത ഒട്ടും ചോർന്നിട്ടില്ലെന്നു തോന്നി. നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഭാഷയിലെയും ഭാവത്തിലെയും കേരളീയത തന്നെയായിരിക്കണം. അത് ഒരുപക്ഷേ, വിദേശത്ത് ട്രെയിൻഡായ ഫിലിം മേക്കറുടെ ശക്തിയോ ദൌർബല്യമോ ആവാം. എന്തായാലും സിനിമ ഇഷ്ടപ്പെട്ടു. ഫഹദിന്റെ മനോധർമ്മങ്ങൾ ആനിന്റെ പ്രൊഫഷണലിസത്തോടേറ്റുമുട്ടുന്നതു കാണാൻ കൌതുകമുണ്ട്. കലാകാരനല്ല, അവനെ നിർമ്മിച്ചെടുക്കുന്ന, അതിനുവേണ്ടി ജീവിതത്തോടു യുദ്ധം ചെയ്യുന്ന അവന്റെ പ്രണയിനി തന്നെയാണ് അല്പം മുന്നിൽ. അവളുടെ ഒറ്റപ്പെടലിൽ തന്നെയാണ്, ഒടുവിൽ സംവിധായകൻ കയ്യൊപ്പു ചാർത്തുന്നതും. പണ്ടൊക്കെ ഏതുസിനിമയും കണ്ടിറങ്ങുമ്പോളെന്നപോലെ, അതിനുശേഷം മൈക്കേലിനും ഗായത്രിക്കും എന്തു സംഭവിച്ചിരിക്കാം എന്നൊരു കൌതുകം തോന്നി. കണ്ടിരിക്കെ, ഒന്നുരണ്ടു സന്ദർഭങ്ങളിൽ അവരോടൊപ്പം വെറുതേയൊന്നു കരയാൻപോലും ഒരു സന്തോഷം തോന്നി!