Friday, September 11, 2009

അന്ധഹൃദയങ്ങള്‍ക്കായി ഒരാര്‍ദ്രഗീതം











ലാളിത്യമാണ് ഇറാനിയന്‍ സിനിമയുടെ മുഖമുദ്ര. അബ്ബാസ് കിരോസ്താമി, മൊഹ്സിന്‍ മഖ് മല്‍ ബഫ് തുടങ്ങിയ സംവിധായക പ്രതിഭകള്‍ ചേര്‍ന്ന് 80-കളില്‍ തുടങ്ങിവെച്ച നവീനചലച്ചിത്രപരീക്ഷണങ്ങള്‍ പിന്നീട്, ഒരു ദേശത്തിന്റെ തന്നെ സാംസ്കാരികചരിത്രമായി മാറുകയായിരുന്നു. ഇവരുടെ പിന്മുറക്കാരായ മജീദ് മജീദിയും ജാഫര്‍ പനാഹിയും മറ്റും ചേര്‍ന്ന്, ഇറാനിലെ സിനിമയെ ലോകത്തിന്റെ നിറുകയിലെത്തിച്ചു. മജീദിയുടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന ചിത്രം വന്‍കരകള്‍ കടന്ന് 1998-ല്‍ ഓസ്കാറിനു നാമനിര്‍ദ്ദേശം നേടി.

ദുരൂഹബിംബങ്ങളോ, കണ്ണഞ്ചിപ്പിക്കുന്ന കംപ്യൂട്ടര്‍ വിഷ്വലുകളോ, അതിവേഗത്തില്‍ വെടിയുതിര്‍ക്കുന്ന തോക്കുകളോ, കാറോട്ടമോ, തുണിയുരിയുന്ന രതിയോ ഇല്ലാതെതന്നെ ഇറാന്‍ സിനിമ ലോകജനതയോടു സംവദിച്ചു; സമ്പന്നരാജ്യങ്ങളിലെ വാണിജ്യസിനിമയോടു മല്‍സരിച്ചു.
സാമ്പത്തികമായ പരാധീനതകളിലും രാഷ്ട്രീയ അതിക്രമങ്ങളിലും സാമൂഹ്യവിവേചനത്തിലും പെട്ടുഴലുന്ന ഒരു സമൂഹം, സിനിമ എന്ന കലാരൂപത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അത്ഭുതങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാത്ത കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാര ത്താല്‍, അവ നമ്മെ അമ്പരപ്പിച്ചു. നമ്മുടെ കണ്ണുകളെ ഈറനണിയിച്ചു. ഭക്ഷണത്തിനു വകയില്ലാതെ തെരുവില്‍ കഴിയുന്നവരും പര്‍ദ്ദയുടെ ഇരുട്ടില്‍ ജീവിതം ഹോമിച്ചു തീര്‍ക്കുന്നവരും പരുക്കന്‍ ചുറ്റുപാടുകളിലുരഞ്ഞ് ബാല്യത്തിലേ മുതിര്‍ന്ന കുട്ടികളുമൊക്കെ സമ്പന്നതയുടെ ആലസ്യത്തിലമര്‍ന്ന ഒരു സമൂഹത്തിനു മുന്നിലേക്കു വന്ന്, “നോക്കൂ, ഇങ്ങനെയും കുറേപ്പേര്‍ ഇവിടെയുണ്ട്”, എന്നോര്‍മ്മിപ്പിച്ചു. ആര്‍ദ്രമായ ചില ജീവിതചിത്രങ്ങള്‍ തെളിഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മനസ്സിനെ തരളമാക്കി കടന്നുപോയപ്പോള്‍, മറ്റു ചിലവ വന്‍തിരമാലകളായി വന്ന്, പ്രേക്ഷകനില്‍ തീവ്രമായ ഹൃദയനൊമ്പരമുണര്‍ത്തി.

2000-മാണ്ടില്‍ പുറത്തിറങ്ങിയ മജീദ് മജീദിയുടെ ചിത്രം ‘കളര്‍ ഓഫ് പാരഡൈസ് ’(പറുദീസയുടെ നിറം) എട്ടു വയസ്സുകാരനായ മുഹമ്മദ് എന്ന അന്ധബാലന്റെ കഥ പറയുന്നു. മുഹമ്മദ് പഠിക്കുന്ന നഗരത്തിലെ അന്ധവിദ്യാലയം. അദ്ധ്യയനവര്‍ഷത്തിലെ അവസാന ദിവസം, തന്നെ കൂട്ടുവാനെത്തുന്ന അച്ഛനെ പ്രതീക്ഷിച്ച് അവന്‍ കാത്തുനില്‍ക്കുകയാണ്. എല്ലാവരും മടങ്ങിയിട്ടും അവനെക്കൊണ്ടുപോകാന്‍ മാത്രം ആരുമെത്തുന്നില്ല. ചുറ്റുമുള്ള പ്രകൃതി മാത്രം ഇളംകാറ്റായും കിളിയൊച്ചകളായും അവനോടൊപ്പം ചേരുന്നു. സ്ക്കൂളങ്കണത്തിലെ മരത്തില്‍, ഒരു കിളിക്കൂടുണ്ട്. ഒരു കിളിക്കുഞ്ഞ് കൂട്ടില്‍ നിന്നു താഴെവീണു കരയുന്നു. ഇരയെ മണത്തു വന്ന ഒരു പൂച്ചയെ ഓടിച്ച്, തന്റെ തന്നെ പ്രതിരൂപമായ കിളിക്കുഞ്ഞിനെ അല്പനേരത്തിനുള്ളില്‍, അവന്‍ കൂടിന്റെ സുരക്ഷിത വലയത്തിലെത്തി ക്കുന്നു. കണ്ണിലെ ഇരുട്ടിനെ ഒരു ബാലന്‍ മന:ശ്ശക്തിയാല്‍ തോല്‍പ്പിക്കുന്ന കാഴ്ച ആരിലും അനുതാപ മുണര്‍ത്തുന്നതാണ്. ഏറെ വൈകി അച്ഛനെത്തുന്നു. എന്നാല്‍, അവധിക്കാലത്ത് അവനെ സ്കൂളില്‍ താമസിപ്പിക്കണമെന്ന അപേക്ഷയുമായാണ് അയാളുടെ വരവ്. ഒടുവില്‍, സ്കൂളധികൃതരുടെ ശകാരവും കേട്ട്, മനസ്സില്ലാമനസ്സോടെ അയാള്‍ മകനുമായി മടങ്ങുന്നു. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് പുതിയൊരു ബീവിയെ സ്വപ്നം കണ്ടുകഴിയുന്ന അയാള്‍ക്ക് തന്റെ വീട്ടിലെ അന്ധനായ മുഹമ്മദിന്റെ സാന്നിധ്യം വലിയൊരസൌകര്യമത്രേ.

നഗരപാതകള്‍ പിന്നിട്ട്, വിസ്തൃതമായ വയലുകള്‍ കടന്ന്, ഗ്രാമത്തിലെ വസതിയിലേക്കുള്ള മുഹമ്മദിന്റെ യാത്ര അവനു മാത്രമല്ല, പ്രേക്ഷകനും സ്വപ്നസദൃശമായ ഒരനുഭവം തന്നെയാണ്. ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന്, കൈകള്‍ പുറത്തേക്കിട്ട് അവന്‍, കാറ്റിനെ പിടിച്ചെടുക്കുന്നു. കാട്ടുപച്ചകളുടെ സാന്നിധ്യ മറിയുന്നു. വീട്ടില്‍, വാല്‍സല്യനിധിയായ മുത്തശ്ശിയും കുസൃതിക്കുരുന്നുകളായ സഹോദരിമാരും ചേര്‍ന്ന് അവനെ സ്വീകരിക്കുന്നു. നഗരത്തില്‍ നിന്ന് അവര്‍ക്കായി കൊണ്ടുവന്ന സമ്മാനങ്ങള്‍ അവന്‍ പങ്കുവെയ്ക്കുന്നു. മൂവരും ചേര്‍ന്നു സൃഷ്ടിക്കുന്ന സ്നേഹത്തിന്റെ തുരുത്തില്‍ മുഹമ്മദ് തന്റെ കുറവുകളെല്ലാം മറക്കുകയാണ്. ഗ്രാമജീവിതത്തിന്റെ വറ്റാത്ത നന്മകള്‍ ഗൃഹാതുരസ്മരണകളുണര്‍ത്തി, സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങിവന്ന പ്രതീതി ജനിപ്പിക്കുന്നു. വിളഞ്ഞ നെല്‍പ്പാടങ്ങളും, കാടും മലയും മരങ്ങളും പുഴയും ചേര്‍ന്ന വന്യപ്രകൃതി. മനസ്സിന്റെ കണ്ണിലൂടെ മാത്രം കാണുന്ന മുഹമ്മദിന്റെ ഭാവനയ്ക്കു വര്‍ണ്ണച്ചിറകുകള്‍ നല്‍കിക്കൊണ്ട് ഈ മനോഹര സീക്വന്‍സുകള്‍ സിനിമയുടെ ആത്മാവായി മാറുന്നു.

മുത്തശ്ശിയുടെ ആശീര്‍വാദത്തോടെ, സഹോദരിമാര്‍ പഠിക്കുന്ന സ്കൂളില്‍ അതിഥിയായെത്തിയ അവന്‍, തന്റെ ബുദ്ധിവൈഭവത്താല്‍, ക്ളാസ് മുറിയില്‍, മറ്റു കുട്ടികളെയും അധ്യാപകനെയും അത്ഭുതപ്പെടുത്തുന്നു. എന്നാല്‍, മുഹമ്മദ് കണ്ണിലെ കരടായ അച്ഛന് ഇതൊന്നുമിഷ്ടമായില്ല. തന്റെ പുനര്‍ വിവാഹത്തിനു മുന്‍പായി അവനെ വീട്ടില്‍ നിന്നൊഴിവാക്കി, അകറ്റിനിര്‍ത്തുകയാണ് അയാളുടെ ഉദ്ദേശ്യം. പ്രതിശ്രുതവധുവിനു സ്ത്രീധനവും സമ്മാനങ്ങളും നല്‍കി അയാള്‍ വിവാഹത്തിനൊരുങ്ങുന്നു. ഒപ്പം, അമ്മയുടെ എതിര്‍പ്പിനെ അവഗണിച്ച്, മകനെ ദൂരെയുള്ള അന്ധനായ ഒരു ആശാരിയുടെയൊപ്പം കൊത്തുപണികള്‍ പരിശീലിക്കുവാന്‍ ഏര്‍പ്പാടാക്കി മടങ്ങുന്നു.അന്ധതയുടെ തീരാശാപങ്ങളെ തന്റെ നിശ്ചയദാർഢ്യത്താല്‍ മറികടന്ന് ഒരു ജീവിതം കണ്ടെത്തിയ അലി എന്ന ആശാരി സ്നേഹവാല്‍സല്യങ്ങളാല്‍, അവന് ആശ്വാസം പകരുന്നുണ്ടെങ്കിലും തന്റെ ആത്മസുഹൃത്തായ മുത്തശ്ശിയെ പിരിഞ്ഞുള്ള ജീവിതം മുഹമ്മദിനു സഹിക്കാനാവുമായിരുന്നില്ല. ദുഖം താങ്ങാനാവാതെ അവന്‍ വിങ്ങിപ്പൊട്ടുന്നു: “ദൈവത്തിന് അന്ധരെ കൂടുതലിഷ്ടമാണെന്നാണു ടീച്ചര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍, എന്തിനാണു ഞങ്ങളെ അന്ധരായി ജനിപ്പിച്ചത്? എന്നെങ്കിലുമൊരിക്കല്‍, ഞാന്‍ ദൈവത്തെ കണ്ടുപിടിക്കും..ആരോടും പറയാത്ത ഒരുപാടു രഹസ്യങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുക്കും.”

മുത്തശ്ശിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അമ്മയില്ലാത്ത തന്റെ ചെറുമകന്റെ അനാഥജീവിത ത്തെക്കുറി ച്ചോര്‍ത്തു മനം നൊന്ത്, അവര്‍ വീടു വിട്ടിറങ്ങുന്നു. പിന്നീട്, മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലേക്കു മടങ്ങിയെങ്കിലും താമസിയാതെ അവര്‍ മരണപ്പെടുന്നു. മരണവേളയില്‍, ഏറെ ദൂരെയാണെങ്കിലും സ്നേഹത്താല്‍ ബന്ധിതരായ മുഹമ്മദിന്റെയും മുത്തശ്ശിയുടെയും മനസ്സുകള്‍ നിശ്ശബ്ദമായി സംവദിക്കുന്നതു നാം കാണുന്നു. മഞ്ഞുമൂടിയ മലകളും പുഴയും, അരിച്ചെത്തുന്ന മേഘപടലങ്ങളും...വിഷാദപൂരിതമായ പ്രകൃതിബിംബങ്ങള്‍ എത്രത്തോളം വാചാലമാവാമെന്നതിന് ഉത്തമനിദര്‍ശനമായിത്തീരുന്ന ഷോട്ടുകള്‍.!

അനിവാര്യമായതുപോലെ, ദുരന്തങ്ങള്‍ ഒന്നൊന്നായി മുഹമ്മദിനെയും പിതാവിനെയും തേടിയെത്തുന്നു. നിശ്ചയത്തിനു ശേഷം വീട്ടിലുണ്ടായ അപ്രതീക്ഷിതമരണം ഒരു ദുര്‍ന്നിമിത്തമായിക്കണ്ട്, പെണ്‍വീട്ടുകാര്‍ വിവാഹബന്ധത്തില്‍ നിന്നു പിന്‍വാങ്ങുന്നു. കെട്ടിയുയര്‍ത്തിയ സ്വപ്നഭവനം കണ്മുന്നില്‍ തകര്‍ന്നു വീഴുകയാണ്. മനംമടുത്ത അയാള്‍ നഗരത്തിലെത്തി മുഹമ്മദുമായി വീട്ടിലേക്കു മടങ്ങുന്നു. മടക്കയാത്രയില്‍, മരണം ഒരു മലവെള്ളപ്പാച്ചിലായി വന്ന് മുഹമ്മദിനെ ഒഴുക്കിക്കൊണ്ടു പോകുന്നു. മകനെ രക്ഷപ്പെടുത്താന്‍ മുന്നോട്ടാഞ്ഞ അയാള്‍ പെട്ടെന്ന് ചഞ്ചലചിത്തനാവുന്നു. അന്ധനായ മകന്റെ അഭാവം തന്റെ ജീവിതത്തില്‍ ഉണ്ടാക്കാനിടയുള്ള നേട്ടങ്ങള്‍, ഒരു വേള അയാളെ പ്രലോഭിപ്പിച്ചിരിക്കാം. പിന്നീട്, തിരിച്ചറിവിന്റെ മാത്രയില്‍, നദിയിലേക്കു ചാടുകയും മുഹമ്മദിനു പിന്നാലെ ഒഴുക്കില്‍പ്പെട്ടുലഞ്ഞ് കരയ്ക്കടിയുകയും ചെയ്യുന്നു. ഒടുവില്‍, ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ മൃതപ്രായനായ മകനെ നെഞ്ചോടു ചേര്‍ത്ത് , അയാള്‍ പൊട്ടിക്കരയുമ്പോള്‍, ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു പോലെ, അവന്റെ കുരുന്നുകൈവിരലുകള്‍ സൂര്യവെളിച്ചത്തിനു നേരെ പതിയെ നിവരുന്നത് ഒരു ദീര്‍ഘനിശ്വാസത്തോടെ നാം കാണുന്നു.

യാഥാസ്ഥിതികവും പക്ഷപാതപരവുമായ ദൈവസങ്കല്‍പ്പങ്ങളെ ഊട്ടിയുറപ്പിക്കുന്ന എത്രയെങ്കിലും സിനിമകള്‍ നമുക്കുണ്ട്. എന്നാല്‍, തികച്ചും മാനവികമായ, മതനിരപേക്ഷമായ ഒരു ദൈവസങ്കല്‍പ്പംഈ ചിത്രത്തിനു നല്‍കുന്ന വ്യത്യസ്തമാനവും നിരുപമസൌന്ദര്യവും എടുത്തുപറയേണ്ടതാണ്. ദൈവനാമത്തില്‍ തുടങ്ങുന്ന സിനിമയിലെ ഓരോ കഥാപാത്രവും വിശേഷിച്ചു കുട്ടികള്‍, അദൃശ്യമായ ആ കരസ്പര്‍ശത്താല്‍, പൂര്‍ണ്ണരായിരിക്കുന്നു. നാമമാത്രമായ കഥാപാത്രങ്ങള്‍ മാത്രമേയുള്ളു; എന്നാല്‍, മജീദിയുടെ ക്യാമറക്കണ്ണുകള്‍ അവരുടെ സ്വഭാവസവിശേഷതകള്‍ ഒരു ഭൂതക്കണ്ണാടിയിലൂടെയെന്നവണ്ണം അതിസൂക്ഷ്മമായും വിശദമായും പിടിച്ചെടുക്കുന്നു. ഏറെക്കുറെ സമീപദൃശ്യങ്ങള്‍ മാത്രമുള്ള ചിത്രത്തിന്റെ ഘടനയും കുഞ്ഞുങ്ങളെപ്പോലും ആകര്‍ഷിക്കുന്ന അതീവലളിതമായ പരിചരണരീതിയും പ്രത്യേകം ശ്രദ്ധേയമാണ്. അന്ധനായിരിക്കുമ്പോഴും മുഹമ്മദിന്റെ സവിശേഷവ്യക്തിത്വത്തിന്റെ ഭാഗമായ നിരീക്ഷണപാടവവും പ്രകൃതിസ്നേഹവും ബുദ്ധിശക്തിയുമൊക്കെ അതിഭാവുകത്വമില്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. മൊഹ് സിന്‍ റംസാനി എന്ന ബാലനടന്റെ പ്രകടനം മിതവും എന്നാല്‍, അവിസ്മരണീയമാം വിധം വികാരതീവ്രവുമാണ്. ദൈവത്തോടുള്ള മുഹമ്മദിന്റെ തീരാത്ത പരിഭവങ്ങള്‍ ഏതൊരു കഠിനഹൃദയന്റെയും കരളലിയിക്കുന്നതാണ്.

നന്മതിന്മകള്‍ ചതുരംഗം നടത്തുന്ന ചഞ്ചലമനസ്സുമായി നിരന്തരം സംഘര്‍ഷമനുഭവിക്കുന്ന പരുക്കനായ പിതാവിന്റെ ഭാവപ്രകാശനങ്ങള്‍ സൂക്ഷ്മാംശങ്ങളില്‍പ്പോലും കൃത്യതയുള്ളതാണ്. ഏതോ ദുരന്തത്തിന്റെ മുന്നറിയിപ്പുപോലെ അവ്യക്തമായ ഒരശരീരി അയാളെ എപ്പോഴും പിന്തുടരുന്നതു കാണാം. അത്യന്തം ദുഷ്കരമായ ഈ കഥാപാത്രത്തെ ഹുസൈന്‍ മഹ്ജൂബ എന്ന നടന്‍ സമര്‍ത്ഥമായി വ്യാഖ്യാനിച്ചിട്ടുണ്ട്. മകനെയും, അമ്മ നഷ്ടപ്പെട്ട ചെറുമകനെയും ഒരേപോലെ ഉള്‍ള്ളുവാനുള്ള വിഫലശ്രമത്തിനിടയില്‍, പുഞ്ചിരിക്കുന്ന മുഖവുമായി ജീവിതത്തില്‍ നിന്നു വിടപറയുന്ന സ്നേഹസ്വരൂപമായ മുത്തശ്ശിയും ദേവദൂതരെപ്പോലുള്ള മുഹമ്മദിന്റെ രണ്ടു സഹോദരിമാരുമൊക്കെ, പാത്രസൃഷ്ടിയുടെ മികച്ച മാതൃകകള്‍ തന്നെയാണ്.

ഈ ചിത്രത്തിലെ പശ്ചാത്തലസംഗീതം പ്രത്യേക പരാമര്‍ശിക്കുന്നു. അന്ധനായ മുഹമ്മദിന്റെ വീക്ഷണ ത്തിലുള്ള കഥാഖ്യാനത്തില്‍, പ്രകൃതിയുടെ നിറസാന്നിധ്യത്തിന് അകമ്പടി സേവിക്കുന്ന കാറ്റിന്റെയും കിളികളുടെയും പുഴയുടെയും ശബ്ദങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ, മുഹമ്മദിനെ പ്പോലെ അന്ധനായി ജനിക്കാനിടയായ ഒരു വ്യക്തിക്കു പോലും, ഈ സിനിമയുടെ സൌന്ദര്യം ആസ്വദിക്കാനും അതിന്റെ ദര്‍ശനം ഗ്രഹിക്കുവാനും കഴിയും.

ദൈവവും മനുഷ്യനും തമ്മില്‍, നന്മയും തിന്മയും തമ്മില്‍, ദുഖവും ആഹ്ളാദവും തമ്മില്‍ അജ്ഞേയമായ ഒരു ഒളിച്ചുകളി ചിത്രത്തിലുടനീളം തുടരുന്നു. മനുഷ്യനെന്ന നിലയ്ക്കുള്ള പരിമിതികള്‍, ഈ സിനിമയുടെ വിജയ ഘടകങ്ങളെക്കുറിച്ചു കൂടുതല്‍ ഉപന്യസിക്കുന്നതില്‍ നിന്ന് എന്നെ വിലക്കുന്നു. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്റെ വിശുദ്ധകരങ്ങളാല്‍, അനന്തവിഹായസ്സില്‍ വിരചിക്കപ്പെട്ടതത്രേ ഈ പറുദീസാ ചിത്രം!

മൂല്യവ്യവസ്ഥകളുടെ ‘ഋതു'സഞ്ചാരം










“I wanted to make a film about youth, finding themselves in a world of bewildering change that questions each and every belief and value oftheirs, whether it be ethical, emotional, social, professional or moral."
– Shyamaprasad
വിവരസാങ്കേതികവിദ്യയെന്നത് ഏറ്റവും ആകര്‍ഷകമായ തൊഴില്‍മേഖലയായി മാറുകയും യുവതലമുറ ഇരുകൈയും നീട്ടി അതിനെ സ്വീകരിക്കുകയും ചെയ്യുന്ന കാലത്താണല്ലോ നാം ജീവിയ്ക്കുന്നത്.! ഇന്ത്യയിലെ വന്‍നഗരങ്ങള്‍ പ്രമുഖ ഐ.ടി കമ്പനികള്‍ക്കു വേദിയൊരുക്കി നാടിന്റെ മുഖച്ഛായ മാറ്റുന്നു എന്നവകാശപ്പെടുമ്പോള്‍ത്തന്നെ ആഗോളമായ തിരിച്ചടികളില്‍പ്പെട്ട് കാര്യങ്ങള്‍ കീഴ് മേല്‍ മറിയുന്നതും നാം കാണുന്നു.! അഭ്യസ്തവിദ്യരായ നമ്മുടെ തൊഴില്‍രഹിതരെയൊഴികെ മറ്റു തനതുവിഭവങ്ങളൊന്നുമുപയോഗിക്കാത്ത ഈ വ്യവസായം കൊണ്ടുവരുന്ന സമ്പത്തും ഒരു പരിധിവരെ അസ്ഥിരവും അനിശ്ചിതവുമത്രേ.! അത്ര സുഖകരമമല്ലാത്ത ഈ തിരിച്ചറിവിലേയ്ക്ക് നാമിനിയും വളരുന്നതേ യുള്ളു..! മാത്രമല്ല; ഒരു ന്യൂനപക്ഷത്തിനു മാത്രം കരഗതമാവുന്ന ഈ അധികസമ്പത്ത് എവിടെയൊക്കെയോ സമൂഹത്തിന്റെ താളം തെറ്റിയ്ക്കുന്നുമുണ്ട്.! പ്രവാസജീവിതവും നഗരസംസ്കാരവും ചേര്‍ന്ന് യുവമാനസങ്ങളില്‍ സൃഷ്ടിക്കുന്ന മായികമായ പ്രലോഭനങ്ങളും സംഘര്‍ഷവും അതിലടങ്ങിയ മൂല്യങ്ങളുടെ കുഴമറിച്ചിലും സങ്കീര്‍ണ്ണമായ ഒരു സാമൂഹ്യപ്രശ്നമായിത്തന്നെ ഇന്നു മാറിയിട്ടുണ്ട്.
അതിവേഗത്തില്‍ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന നടപ്പുകാലത്തിന്റെ മൂല്യവ്യവസ്ഥകളെ ആധികാരികമായി വിശകലനം ചെയ്യാന്‍ അസാമാന്യമായ നിരീക്ഷണപാടവവും സര്‍ഗ്ഗശേഷിയുമാവശ്യമാണ്. വിലയിരുത്താന്‍ തുടങ്ങുമ്പോള്‍ത്തന്നെ, പുതിയ മാറ്റങ്ങള്‍ കടന്നുവരികയും ആധികാരികത നഷ്ടപ്പെട്ട് നമ്മുടെ കാഴ്ചകള്‍ കാലഹരണപ്പെടുകയും ചെയ്യുന്നു..! ഈ മാറ്റങ്ങളെ ഒരു കലാരൂപത്തിലേയ്ക്കു പകര്‍ത്തുമ്പോളാവട്ടെ, അപകടസാധ്യതകള്‍ ഏറുകയാണ്.! കാലത്തിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടുതന്നെയാവാം, അടൂരിനെപ്പോലെ പ്രഗത്ഭനായ ഒരു ഫിലിംമേക്കര്‍ പോലും 'നാല്‍പതുകളുടെ നീതിശാസ്ത്രം' തേടി ഇപ്പോഴും കാലത്തിലൂടെ പിന്നിലേയ്ക്കു സഞ്ചരിക്കുന്നത്..! വിഖ്യാതസാഹിത്യകൃതികളെ ആസ്പദമാക്കി സ്വയം തിരക്കഥകളെഴുതിയിരുന്ന ശ്യാമപ്രസാദ് ഇതാദ്യമായി സമകാലത്തെ തൊട്ടറിയുന്ന ജോഷ്വാ ന്യൂട്ടണെന്ന പത്രപ്രവര്‍ത്തകനെ, തന്റെ പുതിയചിത്രത്തിന്റെ തിരക്കഥയ്ക്കായി സമീപിച്ചതിന്റെ കാരണവും മറ്റൊന്നാവാനിടയില്ല. മാധ്യമങ്ങളിലൂടെ വിളിച്ചുപറയാനാവാത്ത ഒട്ടേറെ ജീവിതകഥകളുടെ കലവറയാണല്ലോ പത്രപ്രവര്‍ത്തകന്റെ മനസ്സ്.! രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്നായപ്പോള്‍ മലയാളിയ്ക്ക് 'ഋതു' എന്ന നല്ല സിനിമ ലഭിച്ചു എന്നു പറയാം.
'ഋതുക്കള്‍ മാറുന്നു; നമ്മളോ..?' എന്ന് സിനിമ ചോദിക്കുന്നു..! മറുപടിയായി ശരത്തിന്റെയും സണ്ണിയുടെയും വര്‍ഷയുടെയും മാറ്റത്തിന്റെ കഥ പറയുന്നു.! മാറുന്ന കാലത്തിന്റെ പശ്ചാത്തലത്തില്‍, അവരുടെ സൌഹൃദത്തെയും കുടുംബബന്ധങ്ങളെയും വിശകലനം ചെയ്യുന്നു. ബാല്യം മുതല്‍ കളിക്കൂട്ടുകാരായി വളര്‍ന്ന് യൌവ്വനാരംഭത്തില്‍ വന്‍നഗരങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടവരാണിവര്‍. വര്‍ഷയും സണ്ണിയും ബാംഗ്ളൂരിലെ 'ഇന്‍ഫോസിസി'ലേയ്ക്കു പോയപ്പോള്‍ യു.എസ്സിലെ ‘സിലിക്കണ്‍ വാലി’യിലെത്തിപ്പെടാനായിരുന്നു ശരത്തിന്റെ നിയോഗം.! ഏതാനും വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം മൂവരും നാട്ടിലേയ്ക്കു മടങ്ങിവരുന്നതാണ് സിനിമയുടെ പ്രമേയപരിസരം.
ജന്മനാടിനെക്കുറിച്ച് നനുത്ത സ്മരണകളുമായി, വര്‍ഷയുമായുള്ള വിവാഹസ്വപ്നങ്ങളില്‍ മുഴുകി, എയര്‍ പോര്‍ട്ടില്‍ നിന്നു വീട്ടിലേയ്ക്കു മടങ്ങുന്ന ശരത്തിന്റെ ദൃശ്യത്തില്‍ സിനിമ തുടങ്ങുന്നു. വീടെത്തും മുന്‍പു‍തന്നെ, തന്റെ ആത്മസുഹൃത്തുക്കളെക്കാണാന്‍ സമയം കണ്ടെത്തുന്നതില്‍ നിന്ന് അവന്റെ മുന്‍ഗണനകള്‍ വ്യക്തമാണ്.! നഗരത്തിലെ 'സൈബോ ത്രീ' എന്ന കമ്പനിയിലേയ്ക്ക് സണ്ണിയേയും വര്‍ഷയേയും ക്ഷണിച്ചുവരുത്തി, അവരോടൊപ്പം, കൌമാരസങ്കല്‍പ്പങ്ങള്‍ ഒന്നൊന്നായി സഫലീകരിക്കുക എന്നതാണ് ശരത്തിന്റെ പദ്ധതി. തങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന ഗ്രാമത്തിലെ തടാകത്തോടു ചേര്‍ന്ന് ഒരു സ്വപ്നഭവനവും എഴുത്തുമേശയുമൊക്കെയാണ് അവന്റെ മനസ്സില്‍.! വര്‍ഷ‍യുമായി ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കവെ, 'നീയിതൊക്കെ ഇപ്പോഴും ഓര്‍ത്തുവെച്ചിരിക്കുവാണോ?' എന്ന് അവള്‍ അവനെ കളിയാക്കുകയാണ്.! ഓര്‍മ്മകള്‍ അപകടകരമാണെന്നും തനിക്കും കൂട്ടുകാര്‍ക്കുമിടയില്‍, അപരിചിതത്വത്തിന്റെ ഒരു വലിയ വിടവ് വന്നുകഴിഞ്ഞതായും അവന്‍ മനസ്സിലാക്കുന്നു.! സ്വപ്നനഗരത്തിലെ തന്റെ കാമുകന്മാരുമായി മൊബൈല്‍-ശൃംഗാരത്തിലഭിരമിക്കുന്ന വര്‍ഷയും സ്വന്തം നാട്ടുകാരെ 'ബ്ലഡി മല്ലൂസ്' എന്നു വിളിച്ചാക്ഷേപിക്കുന്ന സണ്ണിയും.! തന്റെ ചങ്ങാതിമാരുടെ ജീവിതശൈലിയിലും സമീപനത്തിലും കാലം വരുത്തിയ മാറ്റങ്ങള്‍ അവന്റെ തരളഹൃദയത്തില്‍ മുള്ളായി മാറുന്നു.!
സറീന എന്ന ഐ.ടി. വ്യവസായി നടത്തുന്ന 'സൈബോ ത്രീ'യില്‍, ഒരു യുവസംഘമായി അവര്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. ടീം ലീഡറായി ശരത്ത് സ്ഥാനമേറ്റെടുത്തതോടെ കമ്പനി നേട്ടങ്ങള്‍ കൊയ്യുന്നു. ഇതില്‍ അസൂയാലുവായ സണ്ണി ക്രമേണ, സറീനയെ വശീകരിച്ച് ടീം ലീഡര്‍ സ്ഥാനം കരസ്ഥമാക്കുന്നു. വര്‍ഷയാവട്ടെ, ശരത്തിന്റെ വിവാഹാഭ്യര്‍ത്ഥനകള്‍ അവഗണിച്ചു കൊണ്ട് പുതിയ 'മേച്ചില്‍പ്പുറങ്ങള്‍' തേടുകയാണ്.! ഇതിനിടെ, അകസ്മികമായുണ്ടായ അച്ഛന്റെ മരണവും ശരത്തിനെയാകെ തളര്‍ത്തുന്നു. പതനങ്ങളുടെ തുടര്‍ക്കഥയില്‍, എല്ലാ ധാര്‍മ്മികപിന്തുണയും നല്‍കി അവനെ അണച്ചുനിര്‍ത്താന്‍, 'പരാജിതനായ വിപ്ളവകാരി'യെന്ന ഇമേജിനുള്ളില്‍ സ്വയമുരുകിത്തീരുന്ന ജ്യേഷ്ഠന്‍ മാത്രം.!
നേതൃസ്ഥാനത്തെത്തിയതോടെ, സണ്ണി കമ്പനിയെത്തന്നെ വഞ്ചിച്ചുകൊണ്ട് ചില പ്രധാന സോഫ്റ്റ്വെയറുകള്‍ മറിച്ചു വിറ്റ് , പണം തട്ടാനുള്ള രഹസ്യനീക്കം നടത്തുന്നു.! തന്റെ ഇ-മെയില്‍ അഡ്രസ്സ് ഉപയോഗിച്ച്, തന്നെക്കൂടി കുടുക്കാനാണ് അവന്റെ പരിപാടിയെന്നു മനസ്സിലാക്കിയ ശരത്ത് കൃത്യസമയത്തുതന്നെ സറീനയെ വിവരമറിയിക്കുകയും അവര്‍ സണ്ണിയെ തന്ത്രപൂര്‍വം പിടികൂടുകയും ചെയ്യുന്നു.!ദുരനുഭവങ്ങളുടെ തിരയിളക്കത്തിനിടെ, ഒരു സന്തോഷവാര്‍ത്തയെത്തുന്നു. ശരത്തിന്റെ നോവല്‍ വിദേശപ്രസാധകര്‍ പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു.! ‘കമ്പ്യൂട്ടറും കൊടച്ചക്രവു‘മെല്ലാമുപേക്ഷിച്ച്, തന്റെ ജീവിതാഭിലാഷമായ നോവല്‍ പൂര്‍ത്തിയാക്കുവാന്‍, അച്ഛന്റെ രചനാപരിസരമായിരുന്ന കല്‍ക്കത്തയിലേയ്ക്ക് അവന്‍ യാത്ര പുറപ്പെടുകയാണ്.! ജ്യേഷ്ഠന്റെ അനുഗ്രഹാശിസ്സുകളും പ്രണയത്തെയും സൌഹൃദത്തെയും കുറിച്ചുള്ള പുതിയ തിരിച്ചറിവുകളും യാത്രയില്‍ അവനു തുണയാവുന്നു.!
ഋതുക്കള്‍ പിന്നെയും മാറുന്നു..മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു പകല്‍.! ശരീരഭാഷയിലും സമീപനത്തിലും വളരെയേറെ മാറിക്കഴിഞ്ഞ വര്‍ഷയും സണ്ണിയും..! തപാലില്‍ തങ്ങളെത്തേടിയെത്തിയ ശരത്തിന്റെ 'Seasons’ എന്ന നോവല്‍ അവരെ വികാരഭരിതരാക്കുന്നു.! അവന്‍ നമ്മളോടു ക്ഷമിച്ചിട്ടുണ്ടാവുമോ എന്ന സണ്ണിയുടെ പശ്ചാത്താപവിവശമായ ചോദ്യത്തിനുത്തരമായി, 'ഈ പുസ്തകം മാത്രമല്ല; ജീവിതം മുഴുവന്‍ ഞാന്‍ സമര്‍പ്പിച്ച എന്റെ വര്‍ഷയ്ക്കും സണ്ണിയ്ക്കും' എന്ന ആദ്യപേജിലെ വരികള്‍ സ്ക്രീനില്‍ തെളിയുന്നു..!
അതീവലോലമായ ഒരു കഥാതന്തുവില്‍ നെയ്തെടുത്ത തിരക്കഥയില്‍, സംഭവങ്ങള്‍ക്കും ഭാഷണങ്ങള്‍ ക്കുമുപരി, കഥാപാത്രങ്ങളുടെ മാനസികഭാവങ്ങള്‍ക്കു പ്രാധാന്യം നല്‍കിയിരിക്കുന്നു. കഥ പറയുന്നതിനേക്കാള്‍, കാലികമായ ജീവിതസ്പന്ദങ്ങള്‍ പകര്‍ത്തി, പ്രമേയപരിസരത്തെ 'അപ് ഡേറ്റ്' ചെയ്യാനുള്ള തിരക്കഥാകൃത്തിന്റെ ശ്രമം ശ്രദ്ധേയമാണ്. മെട്രോ നഗരങ്ങളിലെ നൈറ്റ്ക്ളബ് സംസ്കാരം, പാര്‍ട്ടിയെന്ന പേരില്‍ നടക്കുന്ന മദ്യപാനസദസ്സുകള്‍, കമ്പനിയുടെ നിര്‍മ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന ദരിദ്രരുടെ കണ്ണീര്‍ക്കാഴ്ചകള്‍, നഗരകാന്താരത്തില്‍, പതിയെപ്പതിയെ മറനീക്കി പുറത്തുവരാന്‍ തുടങ്ങുന്ന സ്വവര്‍ഗ്ഗ-ലൈംഗികസ്വത്വങ്ങള്‍…പലതിനെയും സിനിമ തൊട്ടുകടന്നു പോകുന്നു.!
'ഋതു' എഴുതിയ ജോഷ്വാ ന്യൂട്ടന്റെ അഭിപ്രായത്തില്‍, 'എംപതിയുടെ നഷ്ടമാണ് പുതിയ മില്ലെനിയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി'. കേവലപ്രണയത്തിനും രതിയ്ക്കുമപ്പുറമുള്ള ഹ്രുദയവികാരങ്ങള്‍ യുവമനസ്സുകള്‍ക്കന്യമാവുകയാണോ എന്ന സന്ദേഹമാണ് സിനിമയിലെ നഗരക്കാഴ്ചകള്‍ പകര്‍ന്നുതരുന്നത്.! സിനിമയിലെ ഏറ്റവും വികാരനിര്‍ഭരമായ പിതാവിന്റെ മരണരംഗത്തെ തീയറ്ററില്‍ പൊട്ടിച്ചിരിയോടെ സ്വീകരിക്കുന്ന ‘പുതിയ പിള്ളേരും’ ഈ സംശയത്തെ ശരിവെയ്ക്കുന്നു.! നഗരജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ക്വൊട്ടേഷന്‍ സംഘങ്ങള്‍ പിറവിയെടുക്കുന്നത് ഇവരില്‍ നിന്നാവുമോ..? മേല്‍ത്തട്ടില്‍, പണത്തിന്റെയും അന്തസ്സിന്റെയും പ്രദര്‍ശനപരതയില്‍ സ്വയം മറക്കുന്നതിനിടെ, അന്തസ്സാരശൂന്യമായിപ്പോകുന്ന ജീവിതത്തിന്റെ ദുരന്തം ഐ. ടി.വ്യവസായിയായ സറീനയും ഭര്‍ത്താവ് ബാലഗോപാലും ഒരുപോലെ പങ്കിടുന്നു.!
വിഷാദപൂരിതമായ ഒരു ദൃശ്യവിരുന്നായി സിനിമയെ മാറ്റിയെടുക്കുന്നതില്‍ ശ്യാം ദത്തിന്റെ സ്വപ്നസദൃശമായ വാതില്‍പ്പുറദൃശ്യങ്ങളും രാഹുല്‍രാജിന്റെ വിസ്മയിപ്പിക്കുന്ന പശ്ചാത്തലസംഗീതവും പരസ്പരപൂരകമായി വര്‍ത്തിക്കുന്നു.! ഫ്രെയിമുകളുടെ കോമ്പസിഷനിലും ധ്വനിസമൃദ്ധിയിലും വീക്ഷണത്തിലും നിറങ്ങളുടെ ഉപയോഗത്തിലുമെല്ലാം വിദേശചിത്രങ്ങളോടു കിടപിടിക്കുന്നതാണ് ഋതുവിലെ വിഷ്വലുകള്‍. പ്രമേയമല്ല; വിഷ്വല്‍ ട്രീറ്റ്മെന്റു തന്നെയാണ് ഈ ചിത്രത്തെ ഒരു വ്യത്യസ്താനുഭവമാക്കി മാറ്റുന്നത്. പല സീക്വന്‍സുകളും മന്ദതാളത്തിലാക്കിയുള്ള വിനോദ് സുകുമാരന്റെ എഡിറ്റിങ്ങ് പാറ്റേണും എടുത്തുപറയേണ്ടതാണ്.!
മുഖ്യകഥാപാത്രങ്ങള്‍ക്കു വേണ്ടി പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ശ്യാമിന്റെ തീരുമാനം താരാഭാസങ്ങള്‍ കൊടികുത്തിവാഴുന്ന ഇക്കാലത്ത് വലിയ വിപ്ളവം തന്നെയാണ്.! വര്‍ഷയായി റിമയും ശരത്തായി നിഷാനും സണ്ണിയായി ആസിഫും പാത്രസൃഷ്ടിയ്ക്കിണങ്ങിയ മികച്ച കണ്ടെത്തലുകള്‍ തന്നെ.! പരാജയപ്പെടുന്ന വിപ്ളവങ്ങള്‍ക്കും പുതുസമൂഹത്തിന്റെ സൃഷ്ടിയില്‍ ചില പങ്കുവഹിക്കാനുണ്ടെന്ന് ശരത്തിന്റെ ജ്യേഷ്ഠന്‍ നമ്മെ വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.! മിതമായ ഭാവപ്രകാശനത്തിലൂടെ, എം.ജി. ശശി ഈ കഥാപാത്രത്തിനു പുതിയൊരു മാനം നല്‍കിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു കാര്യം ഖേദപൂര്‍വ്വം രേഖപ്പെടുത്താതെ വയ്യ.! ഈ സംവിധായകന്റെ ചിത്രങ്ങള്‍ തുടക്കം മുതല്‍ പിന്തുടരുന്ന ഒരാളെന്ന നിലയില്‍, ശ്യാമിന്റെ മാസ്മരികസാന്നിദ്ധ്യം 'ഋതു'വില്‍ എനിയ്ക്കു കാണാന്‍ സാധിച്ചില്ല.! 'പെരുവഴിയിലെ കരിയിലകള്‍', 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' തുടങ്ങിയ ടെലി-ചിത്രങ്ങളും 'അകലെ' എന്ന സിനിമയുമാണ് ഈ കലാകാരന്റെ വ്യക്തിമുദ്ര ആഴത്തില്‍ പതിഞ്ഞ സൃഷ്ടികളെന്നു ഞാന്‍ കരുതുന്നു. സമഗ്രജീവിതത്തെക്കുറിച്ച് ത്രസിപ്പിക്കുന്ന ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന സിനിമയുടെ ഉത്തമമാതൃകയായിത്തീരാന്‍ 'ഋതു'വിനു കഴിഞ്ഞിട്ടില്ല. എന്നാല്‍, കാലത്തിന്റെ സ്പന്ദമാപിനിയായിത്തീരാനുള്ള ഈ ശ്രമം, നല്ല സിനിമയെക്കുറിച്ച് തീര്‍ച്ചയായും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു.!