Saturday, June 11, 2011

സര്‍പ്പദംശം








വാടകവീടിന്റെ നിസ്സംഗത ചൂഴുന്ന ഔട്ട്ഹൗസ് പൂട്ടി ഇടവഴിയിലേയ്ക്കിറങ്ങുമ്പോള്‍, മനുഷ്യബന്ധങ്ങളെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്. മൃദുലമായ ഹൃദയവികാരമായി രൂപമെടുത്ത്, ചിരപരിചയത്തിന്റെ മുള്‍മുനയിലുരഞ്ഞ്, വരവുചെലവുകണക്കുകളായി പരിണമിച്ച്, അസംബന്ധനാടകങ്ങളായി അവസാനിക്കുന്ന ബന്ധങ്ങള്‍...

രാത്രി. തെരുവുവിളക്കുകള്‍ അണഞ്ഞിരുന്നു. ഗ്രാമത്തെ ചുറ്റിവരിയുന്ന ഒരു പെരുമ്പാമ്പായി വഴി നീണ്ടുകിടന്നു. വിളറിയ ചിരിയുമായി ചന്ദ്രക്കല മാത്രം എനിക്കു കൂട്ടു വന്നു..! ഒന്നരയ്ക്കു പുറപ്പെടുന്ന എന്റെ ബസ്സ്, ഇപ്പോള്‍ സ്റ്റാന്‍ഡിന്റെ തെക്കേ മൂലയില്‍ പാര്‍ക്കു ചെയ്തിട്ടുണ്ടാവും. നേരം പുലരുമ്പോഴേക്കും, വണ്ടി തലസ്ഥാനനഗരിയിലെ എന്റെ ഗവേഷണകേന്ദ്രത്തിലെത്തും. രാവിലെ തന്നെ, ഒരു വനയാത്രയുള്ളതാണ്.!

രണ്ടു പോലീസുകാര്‍ എതിരേ നടന്നു വന്നു. പരിചിതമുഖങ്ങളാണ്. സൗജന്യമായി ഒരു ചിരി സമ്മാനിച്ച് അവര്‍ കടന്നു പോയി. വലിയകവലയിലേക്കുള്ള വളവില്‍, മുറുക്കിച്ചുവന്ന ചുണ്ടുകളും ലഹരി നുരയുന്ന കണ്ണുകളുമായി, ഒരു ഇലക് ട്രിക് പോസ്റ്റില്‍ ചാരി അജയന്‍ നില്പുണ്ടായിരുന്നു. "നീയെന്താ അസമയത്തിവിടെ.?" ഞാന്‍ ചോദിച്ചു. "ഞാന്‍ നിന്നെ കാത്തു നില്ക്കുകയായിരുന്നു.! എന്താ ഇത്ര വൈകിയത്..?" സ്ഥിരം തമാശ സ്വയം ആസ്വദിച്ച്, അവന്‍ പൊട്ടിച്ചിരിച്ചു. ഇരുട്ടില്‍, ഒരു പ്രാവിന്റെ ചിറകടികള്‍ ഉയര്‍ന്നുപൊങ്ങി, പാതിരാവിന്റെ നിശ്ശബ്ദതയില്‍ ലയിച്ചു..! "ഒരാഘോഷം കഴിഞ്ഞ മട്ടുണ്ടല്ലോ..? എവിടായിരുന്നു..? ഞാന്‍ ചോദിച്ചു. "നിനക്കെന്തറിയാം? ഈ ജീവിതത്തിനപ്പുറം എന്താഘോഷം..?" അവന്‍ വീണ്ടും പൊട്ടിച്ചിരിച്ചു..

അവന്‍ എന്റെ കൂടെ നടന്നു. ഞങ്ങള്‍ പലതും സംസാരിച്ചു. ലൈബ്രറിയില്‍ പൂര്‍ത്തിയായി വരുന്ന പുസ്തകങ്ങളുടെ ബൈൻഡിംഗിനെപ്പറ്റി, പുതുതായി വരുത്താനുള്ള മാസികകളെപ്പറ്റി, ദില്ലിയില്‍ നിന്ന് നാളെയെത്തുന്ന കാര്‍ഡ് കാറ്റലോഗിനെപ്പറ്റി, പാര്‍ക്കില്‍ ഒരു ടീവി സ്ഥാപിക്കാന്‍ സ്പോണ്‍സറെ കണ്ടെത്തുന്നതിനെപ്പറ്റി, അവിടെ നട്ടുപിടിപ്പിക്കേണ്ട തണല്‍വൃക്ഷങ്ങളെപ്പറ്റി, ഉറവയെടുക്കും മുമ്പ് വറ്റിപ്പോകുന്ന കവിതയെപ്പറ്റി....അജയന്‍ സംസാരിച്ചുകൊണ്ടേയിരുന്നു..

സ്റ്റാന്‍ഡിലെത്തിയപ്പോഴും അവന്‍ പറഞ്ഞു തീര്‍ന്നിരുന്നില്ല. ബസ്സിന്റെ സൈഡ് സീറ്റില്‍ എന്നോടൊപ്പം അവനുമിരുന്നു. ഇടയ്ക്കിടെ പുറത്തേക്കു മുറുക്കിത്തുപ്പിക്കൊണ്ട് അവന്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. കണ്ടക്ടര്‍ വന്ന് ഡബിള്‍ബെല്ലടിച്ചപ്പോഴാണ് പരിസരബോധം വന്നത്. പെട്ടെന്നിറങ്ങവേ, കാല്‍ വഴുതി അവന്‍ വീഴാന്‍ തുടങ്ങി. ചാടിയെണീറ്റ് ഞാന്‍ അവനെ താങ്ങുവാനും...!

കട്ടിൽപ്പടിയില്‍ തട്ടി തല വേദനിച്ചപ്പോളാണ് കണ്ണുതുറന്നത്.! ഹോ..സ്വപ്നമായിരുന്നോ? എന്താണിങ്ങനെയൊരു....അതും ഈ വെളുപ്പാന്‍‍കാലത്ത്..? പതിയെ എഴുന്നേറ്റു. ചാര്‍ജ് ചെയ്യാനായി മൊബൈല്‍ കയ്യിലെടുത്തപ്പോഴാണ് കണ്ടത് : 'സെവൻ മിസ്സ്ഡ് കോള്‍സ് - പ്രവീണ്‍..എപ്പോഴായിരുന്നു..? തിരിച്ചുവിളിച്ചു. മറുവശത്ത് പ്രവീണിന്റെ ചിലമ്പിച്ച ശബ്ദം..! "നീയിതെവിടായിരുന്നു..? ഞാന്‍ എത്രവട്ടം വിളിച്ചു..? എടാ, നമ്മുടെ അജയന്‍ ഇന്നലെ രാത്രി മരിച്ചുപോയി. രാത്രി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ എന്തോ കടിച്ചതാ. അവന്‍ കാര്യമാക്കിയില്ല. അത്താഴം കഴിച്ചുകിടന്നപ്പഴാ അസ്വസ്ഥത തുടങ്ങിയത്. രാത്രി വൈകിയതിനാല്‍ ടാക്സിയൊന്നും കിട്ടിയില്ല. അനിയന്റെയൊപ്പം സൈക്കിളിലാ‍ ടൗണിലെ ഹോസ്പിറ്റലിലേക്കു പോയത്..അവിടെയെത്തിയില്ല..അതിനു മുന്‍പേ, കുഴഞ്ഞുവീണു..." ഇടയ്ക്കിടെ തൊണ്ടയില്‍ കുടുങ്ങുന്ന ശബ്ദത്തില്‍, അവന്‍ പിന്നെയും പലതും പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഞാന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..!

ഒരിടിമിന്നല്‍ എന്റെ നെഞ്ചിലൂടെ പാഞ്ഞുപോയി. കാലിന്റെ പെരുവിരലിൽ നിന്ന് , ഒരു തരിപ്പ് മുകളിലേക്കു കയറാന്‍ തുടങ്ങി..!!

അമ്മുക്കുട്ടി അതു പറയില്ല















ലാബ് അറ്റന്‍ഡര്‍ മേരിയുടെ നാവില്‍ നിന്നാണ് ആദ്യം അതു പൊട്ടിവീണത്. “എന്റീശോയേ, നേരാണോ ഈ കേക്കുന്നേ..? ഈ പെങ്കൊച്ചിനെന്നാ പറ്റി.? അതും പരീക്ഷയടുത്ത ഈ നേരത്ത് , ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്..?” കലാലയത്തിന്റെ രോമാഞ്ചമായ അമ്മുക്കുട്ടിയെന്ന ചിത്രശലഭം പാതിവഴിയില്‍ ബിരുദപഠനം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത എണ്ണമറ്റ അവളുടെ കാമുകന്മാരുള്‍പ്പെടെ കാമ്പസ്സിലെ ഓരോ മണല്‍ത്തരിയും ഞെട്ടലോടെയാണ് സ്വീകരിച്ചത്. നിമിഷങ്ങള്‍ക്കകം, ‍നിഴലുകള്‍ ചിത്രം വരയ്ക്കുന്ന ഇടനാഴികളിലും പുരാതനമായ പിരിയന്‍കോണിച്ചുവട്ടിലും ഒരു ചൂടുള്ള ചര്‍ച്ചയായി അവള്‍ മാറി.!

അമ്മുക്കുട്ടി തീര്‍ത്തും നിസ്സംഗയായിരുന്നു.! ഒട്ടും വായിച്ചെടുക്കാനാവാത്ത ഒരു ചെറുപുഞ്ചിരിയോടെ അവള്‍ എല്ലാവരെയും നേരിട്ടു.! ക്ലാസ്സിലും ഒരു വിളിപ്പാടകലെയുള്ള ഹോസ്റ്റല്‍ മുറിയിലും അവളുടെ സന്തതസഹചാരിയായ മീരാ കൃഷ്ണനു നേരേയാണ് സ്വാഭാവികമായും കൂടുതല്‍ പുരികങ്ങളുയര്‍ന്നത്..! എന്നാല്‍, ‘എനിക്കറിയില്ല’ എന്ന് അവളും ഒഴിഞ്ഞുമാറുകയായിരുന്നു.! ആത്മസുഹൃത്തിന്റെ വേര്‍പാടിലുള്ള വേദന, വിഷാദം തളം കെട്ടിയ അവളുടെ കണ്ണുകള്‍ മറച്ചുവെച്ചതുമില്ല.! ‍

അമ്മുക്കുട്ടിയുടെ അംഗീകൃതകാമുകനും കവിയുമായ ഇംഗ്ലീഷ് എം.എ. ക്ലാസ്സിലെ ബി. ഉണ്ണിക്കൃഷ്ണനും അപ്രതീക്ഷിതമായുണ്ടായ ഈ വിരഹതാപത്തെ തന്റെ മുഖത്തു നിന്ന് മായ്ച്ചുകളയാന്‍ കഴിയുമായിരുന്നില്ല.! എത്ര ചോദിച്ചിട്ടും, ദുരൂഹമായ ഒരു പുഞ്ചിരിയില്‍ എല്ലാമൊതുക്കി അവനെ തോല്പിച്ചുകൊണ്ട് ഒരു ചെറുകാറ്റു പോലെ അവള്‍ കടന്നു പോയി.!

മറ്റു കാമുകന്മാരുടെയും സുഹൃത്തുക്കളുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ‘രസതന്ത്ര’ത്തിലെ അദ്ധ്യാപകരാകട്ടെ, തങ്ങളുടെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിനി നഷ്ടപ്പെടുന്നതിന്റെ വിഷമം സഹപ്രവർത്തകരുമായി പങ്കുവെച്ചു.! അമ്മുക്കുട്ടിയുടെ നിരാശാജനകമായ തീരുമാനത്തിന്റെ രസതന്ത്രം അവര്‍ക്കും വഴങ്ങുന്നതായിരുന്നില്ല.! കൂട്ടുകാരുടെ യാത്രയയപ്പിനു പോലും ഇടനല്‍കാതെ ഓഫീസിലെയും ലൈബ്രറിയിലെയും കണക്കുകള്‍ പെട്ടെന്നു തീര്‍ത്ത് ഉച്ചയ്ക്കുമുന്‍പേ, അവള്‍ ഹോസ്റ്റല്‍ മുറിയിലേയ്ക്കു മടങ്ങി.!

മൂന്നു മണിയോടെ, ഒരു ടാക്സിക്കാര്‍ ലേഡീസ് ഹോസ്റ്റലിനു മുന്നിലെത്തി, ശീതളമായ ആ മഹാഗണിത്തണലില്‍ വിശ്രമിച്ചു. ഷൊർണ്ണൂരിലെ വീട്ടില്‍ നിന്ന് അമ്മുക്കുട്ടിയുടെ ജ്യേഷ്ഠസഹോദരന്‍ രമേശനായിരുന്നു അവളെ കൂട്ടാനെത്തിയത്. അമ്മുക്കുട്ടിയുടെ മനോഗതം പിടികിട്ടാത്തതിന്റെ അസ്വസ്ഥത അയാളുടെ മുഖത്തും പ്രകടമായിരുന്നു.! അയാള്‍ തന്നെയാണ് ബാഗുകളും മറ്റും ഡിക്കിയിലെടുത്തുവച്ചതും.‍

ക്ലാസ്സിലെ സഹപാഠികളെല്ലാം കാറിനു സമീപം അവളെക്കാത്തു നിന്നു. മൌനത്തിലമര്‍ന്ന ഒരു യാത്രാമൊഴി എല്ലാവരുടെയുമുള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.! പിന്നീട്, ചുണ്ടില്‍ പുഞ്ചിരിയുമായി അമ്മുക്കുട്ടി പടവുകളിറങ്ങിവന്നു. മേട്രന്റെ അനുവാദത്തോടെ ഹോസ്റ്റലിനു മുന്നിലെ പൂന്തോട്ടത്തില്‍ നിന്ന് അവള്‍ ഒരു റോസാപ്പൂവിറുത്തു.! പിന്നെ, കൈവീശി, കാറില്‍ക്കയറി യാത്രയായി.!.

അടുത്തദിവസം രാവിലെ, മീരാകൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ തന്റെ ‍മുറിയുടെ വാതില്‍ തുറക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് കുട്ടികള്‍ വിവരം മേട്രനെ അറിയിക്കുകയുണ്ടായി.! പിന്നീട്, വാതില്‍ ബലം പ്രയോഗിച്ച് തുറക്കപ്പെട്ടു. എല്ലാ‍വരെയും ഞെട്ടിച്ചു കൊണ്ട് , ആ പെണ്‍കുട്ടി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു..!

Thursday, June 9, 2011

ആസക്തികളുടെ ചതുപ്പുനിലം















പ്രിയസുഹൃത്തേ,
ഈ മെയില്‍ വായിക്കാൻ‍, നിനക്കു സമയമുണ്ടാവാനിടയില്ല. വല്ലപ്പോഴും വിളിച്ചാല്‍, ഫോണെടുക്കാന്‍ പോലും കഴിയാത്തത്ര വേഗതയില്‍ നിന്റെ ജീവിതം പായുകയാണെന്നറിയാം. ഒരിക്കല്‍ ആത്മസുഹൃത്തായിരുന്നവൻ‍ എന്ന അധികാരപ്രയോഗം തന്നെ. നീ കളിയാക്കാറുള്ളതു പോലെ, നിനക്കു വായിക്കാന്‍ വേണ്ടിയല്ല; എനിക്കു പറയാന്‍ വേണ്ടി മാത്രമാണീ എഴുത്തും.!

ത്യാഗം ജീവിതവ്രതമാക്കിയ ഒരു പ്രസ്ഥാനത്തില്‍ ആസക്തികള്‍ നുഴഞ്ഞു കയറുന്നതിനെപ്പറ്റിയാണ് ഇന്നലെ ഓണ്‍ലൈനില്‍ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. അപ്പോഴാണു പെട്ടെന്നു സൈന്‍ ഔട്ട് ചെയ്തു നീ പൊയ്ക്കളഞ്ഞത്. എന്താണു പ്രകോപനമെന്നു പോലും പറയാതെയുള്ള ആ പോക്ക് എന്നെ അല്പം നിരാശപ്പെടുത്തി. എന്നാല്‍, നിന്റെ പ്രവൃത്തിയില്‍, എനിക്കു വലിയ അത്ഭുതമൊന്നും തോന്നിയില്ല. അല്ലെങ്കിലും, ഒരു ദൈവത്തിന്റെയും വാഹനമല്ലാത്തവനെ, ആരാണു ഗൌരവത്തിലെടുക്കുക..? ഒരു പക്ഷേ, നീയായിരിക്കാം ശരി. എങ്കിലും കൂട്ടുകാരാ, ഈ അരാഷ്ട്രീയവാദിയുടെ സംശയങ്ങള്‍ തീരുന്നില്ലല്ലോ.?

പഴയ കലാലയത്തിനു പിന്നിലെ കുന്നിന്‍പുറത്ത്, അസ്തമയസൂര്യന്റെ സാന്ധ്യശോഭയിലിരുന്ന് പുതിയ ലോകത്തിന്റെ പിറവിയെക്കുറിച്ചു നീ പറഞ്ഞതൊന്നും ഞാനിപ്പോഴും മറന്നിട്ടില്ല. ഭരണകൂടം കൊഴിഞ്ഞു വീഴുന്ന സുവര്‍ണകാല മായിരുന്നല്ലോ, അന്നത്തെ നമ്മുടെ ഭ്രാന്തന്‍ സ്വപ്നം‍.? ഒരുപക്ഷേ, നീയിപ്പോള്‍ അതൊക്കെ മറന്നു കാണും. ഒരു നാട്ടിന്‍പുറത്തുകാരന്‍ ഉള്ളിലിരിക്കുന്നതു കൊണ്ടാവാം, എനിക്കൊന്നും മറക്കാന്‍ കഴിയുന്നില്ല.

പത്തുവര്‍ഷം മുന്‍പ്, തലസ്ഥാനനഗരത്തിലേക്കു നീ വണ്ടി കയറവേ, നമ്മുടെ കണ്ണുകള്‍ ഒരേ സമയം നിറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നാലിന്നലെ, ഫേസ്ബുക്കില്‍‍ ചേര്‍ത്ത നിന്റെ ചിത്രവും ഖദറില്‍ പൊതിഞ്ഞ ആ വെള്ളച്ചിരിയും കണ്ടപ്പോള്‍, അതിലെന്തോ ഒരശ്ലീലമുള്ളതായി എനിക്കു തോന്നി. തീര്‍ത്തും അപരിചിതനായ ഒരാളെക്കാണുന്നതു പോലെ. എന്നുമുതലാണ് നീയും ഇമേജിന്റെ തടവറയിലായത്...?

കൊയ്ത്തുകാലത്ത്, പച്ചത്തത്തകള്‍ പറന്നിറങ്ങിയിരുന്ന വീടിനു പിന്നിലെ പുഞ്ചപ്പാടം തരിശുനിലമായി മാറിയത് നമ്മുടെ കണ്മുന്നിലാണല്ലോ..? ആ ബദാം മരം ഇപ്പോഴും അവിടെയുണ്ട്. നീണ്ട കാലം പണിയെടുത്തു പ്രായമായവര്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ഇപ്പോഴും ആ ചെറ്റപ്പുരകളില്‍ ജീവിച്ചിരിപ്പുണ്ട്; നിരവധി ജാഥകള്‍ നയിച്ചു തളര്‍ന്ന ദിവാകരേട്ടനെ ഞാനിന്നലെ ചന്തമുക്കില്‍ കണ്ടിരുന്നു. രണ്ടു കാല്പാദങ്ങളിലും ആണിരോഗം വന്ന് തീരെ നടക്കാന്‍ വയ്യ. തളര്‍ന്ന ആ നോട്ടം കണ്ട് ഞാന്‍ കുറച്ചു പണം പോക്കറ്റിലിട്ടു കൊടുത്തു. ആ മുഖത്തു തെളിഞ്ഞ ഭാവമെന്തെന്ന് എനിക്കു വായിച്ചെടുക്കാനായില്ല. ഇലക്ഷനടുക്കുമ്പോള്‍, ഗൃഹാതുരമായ ഏതോ ഓര്‍മ്മയില്‍ മുഴുകി ഇപ്പോഴും അവര്‍ ജാഥയിലണിചേരുന്നു. നിന്നോടിതൊക്കെ പറഞ്ഞിട്ടെന്താ കാര്യം.? ‘വേണ്ടപ്പെട്ടവരു’ടെ ജോലിയ്ക്കും ട്രാന്‍സ്ഫറിനുമായി സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങി നടക്കുന്നതിനിടയില്‍ നിനക്കിതൊക്കെ ഓര്‍ക്കാനെവിടെയാ നേരം, അല്ലേ.?

പിന്നെ, വലിയകവലയ്ക്കു പടിഞ്ഞാറുവശത്തെ വയല്‍ നികത്തി, അവിടെ ഒരു മണിമാളിക ഉയര്‍ന്നു വരുന്നുണ്ടിപ്പോള്‍. നിനക്കോര്‍മ്മ കാണും, ചിലപ്പോള്‍. കോളേജില്‍, ചെയര്‍മാനായി മത്സരിച്ചു ജയിച്ച അനിരുദ്ധനെ. അവന്റെ വീടാണ്. വാര്‍ഡുമെമ്പറുമൊക്കെയായി ആളിപ്പോള്‍ നല്ല നിലയിലാ. കുറഞ്ഞത് ഒരു കോടിയെങ്കിലും ചിലവു വരും. നമ്മുടെ നാട്ടില്‍ ഇത്രവലിയൊരു വീടു ഞാന്‍ കണ്ടിട്ടില്ല. അവന്റെ സ്വത്തിനെക്കുറിച്ചും വയല്‍ നികത്തിയതിനെക്കുറിച്ചുമൊക്കെയാണിപ്പോള്‍ നാട്ടിലെ സായാഹ്നചര്‍ച്ചകള്‍. പുഴയുടെ തീരത്തെ പത്തേക്കര്‍ തരിശുനിലം ഫ്ലാറ്റു നിര്‍മ്മിക്കുന്നതിനായി ആരോ വാങ്ങി. നിലം നികത്തുന്നതിനെതിരെ വലിയ പ്രതിഷേധമൊക്കെയായിരുന്നു. പിന്നീടെല്ലാം കെട്ടടങ്ങി. എല്ലാവര്‍ക്കും കീശനിറയെ കിട്ടിയെന്നാ കേട്ടത്. വാര്‍ത്തയെഴുതാതിരിക്കാന്‍ പത്രക്കാര്‍ക്കു കിട്ടിയ തുകയുടെ കണക്ക് നമ്മുടെ ദിനേശന്‍ ഇതുവഴി വന്നപ്പഴാ പറഞ്ഞു തന്നത്.

നീയിപ്പോള്‍ സിനിമയൊക്കെ കാണാറുണ്ടോ? ഇന്നലെ ഒരെണ്ണം കണ്ടു. സുനിയും തോമാച്ചനും കൂടി വന്നു നിര്‍ബന്ധിച്ചതു കൊണ്ടു പോയതാ. പേരു മറന്നു പോയി കേട്ടോ. പഴയ ജനകീയസാംസ്കാരികവേദിയുടെ നായകനായിരുന്ന കവി യുണ്ടല്ലോ. ആ മാന്യദേഹമായിരുന്നു വില്ലന്‍. ലവന്റെ പ്രകടനം കണ്ട് ഓക്കാനം വന്നതിനാല്‍, ഞാന്‍ ഇടയ്ക്കിറങ്ങിപ്പോന്നു. പുസ്തകവായനയും വളരെക്കുറവാ. നമ്മള്‍ പണ്ട് ആവേശത്തോടെ വായിച്ചിരുന്നവരൊന്നും ഇപ്പോള്‍ ഒന്നുമെഴുതിക്കാണാറില്ല. പലരും സീരിയലെഴുതുന്ന തിരക്കിലാണത്രേ.

എന്തായാലും, സംഘടനാ നേതൃത്വത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവുട്ടിക്കയറുന്ന നിന്റെ ഭാവിയെപ്പറ്റി, എനിക്കു തെല്ലും ആശങ്കയില്ല. ചാനലുകളിലെ നിറസാന്നിധ്യമായി നീ മാറിക്കഴിഞ്ഞല്ലോ. ഇലക്ഷന്‍ കാ‍ലമായതിനാല്‍, നല്ല തിരക്കുണ്ടാവുമെന്നറിയാം. എന്റെ വരണ്ട വിശേഷങ്ങള്‍ പറഞ്ഞ് നിന്നെ ബോറടിപ്പിക്കുന്നില്ല. കമ്പ്യൂട്ടറും പുസ്തകങ്ങളുമായി ഈ കുടുസ്സുമുറിയില്‍ അങ്ങനെ കഴിഞ്ഞുകൂടുന്നു. ചിലപ്പോഴൊക്കെ, ലോകജീവിതത്തോട് ഒരു വിരക്തി തോന്നുന്നു.

ഇടയ്ക്കു സമയം കിട്ടുമ്പോള്‍, ഓണ്‍ലൈനില്‍ വാ. ചുമ്മാ വഴക്കടിയ്ക്കാം.!

നിന്റെ സ്വന്തം,
കൂട്ടുകാരന്‍.

Monday, June 6, 2011

സഞ്ജുവിശ്വം; ഒരു ദുരന്തകഥ









 




ഒന്ന്
സഞ്ജുവിശ്വം എന്ന കുരുന്നുജീവനിൽ അതിബുദ്ധിയുടെ ജീനുകൾ നിറയ്ക്കുമ്പോൾ അത് ദൈവത്തിന്റെ നിഷ്കളങ്കമായ ഒരു അധികാരപ്രയോഗം മാത്രമായിരുന്നു..! വ്യത്യസ്തനായ ഒരു മനുഷ്യനു ഭൂമിയിൽ നേരിടേണ്ടിവരാവുന്ന പ്രശ്നങ്ങളെപ്പറ്റി അപ്പോൾ ദൈവം ചിന്തിച്ചിരുന്നില്ല. അധികാരമെന്ന ദുരൂഹസമസ്യയെപ്പറ്റി പ്രജയായ സഞ്ജുവിശ്വത്തിനും അറിവുണ്ടായിരുന്നില്ല.! അങ്ങനെയുള്ള ഒരാൾ, തികച്ചും നിരുപാധികമായി ജീവിതത്തെ നേരിടുമ്പോൾ എന്തൊക്കെയാവാം സംഭവിക്കുക..?

ബാലനായ സഞ്ചുവിന്റെ വ്യത്യസ്തതകൾ, ചെറുപ്രായത്തിൽത്തന്നെ അവനെ കളിക്കൂട്ടുകാരിൽ നിന്നകറ്റി.! ഇടവേളകളിൽ നിഴലും വെളിച്ചവും ചിത്രം വരയ്ക്കുന്ന സ്ക്കൂൾമുറ്റത്ത്, അരങ്ങേറുന്ന കള്ളനും പോലീസും കളിയിലെ അധികാരം അവനിഷ്ടമായിരുന്നില്ല. ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിലെ ജനൽ‌പ്പടിയിൽ ഏകനായിരുന്ന് അവൻ പുറംലോകത്തെ ചടുലതകൾ വീക്ഷിച്ചു. എല്ലാ വിഷയത്തിനും ഉയർന്ന മാർക്കു വാങ്ങുന്ന അവനെ സഹവിദ്യാർത്ഥികൾ അസൂയയോടെ മാത്രം നോക്കി.. ഏഴാം ക്ലാസ്സിലെത്തുമ്പോഴേയ്ക്കും ബാലരമയും പൂമ്പാറ്റയും കളിക്കുടുക്കയുമടങ്ങുന്ന ബാലസാഹിത്യം മടുത്തിരുന്നു. നഗരസഭാ ലൈബ്രറിയിലെ ഷെൽഫിൽ നിരന്നിരുന്ന നോവലുകൾ അവന്റെ അവധിദിനങ്ങൾ അപഹരിച്ചു. സഞ്ജുവിന്റെ പകലുകൾ മിക്കവാറും കിടപ്പുമുറിയ്ക്കുള്ളിൽ തുടങ്ങി, അവിടെത്തന്നെ അവസാനിച്ചു. എങ്കിലും അവൻ ദു:ഖിതനായിരുന്നു. ഒരു ആത്മസുഹൃത്തിന്റെ സാമീപ്യത്തിനായി പലപ്പോഴും ഹൃദയം കൊതിച്ചു. തൊട്ടടുത്ത അമ്പലത്തിൽ ഒമ്പതാമുത്സവം പൊടിപൊടിയ്ക്കുമ്പോൾ, തനിക്കു കൂട്ടായി ഒപ്പം നടക്കാൻ ഒരാളെപ്പോലും കിട്ടാതെ, ഏകനായി അവൻ ആൾത്തിരക്കിലലഞ്ഞു. ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു..!

വീട്ടിൽ, അമ്മയായിരുന്നു അധികാരകേന്ദ്രം. ഒരിക്കലും അവസാനിക്കാത്ത അവരുടെ ശകാരവാക്കുകൾ അവനെ നിരന്തരം പിൻതുടർന്നു. യാഥാർത്ഥ്യം പ്രതികൂലമാണെന്നു മനസ്സിലാക്കിയ സഞ്ചുവിശ്വം ഭാവനയുടെ ലോകത്ത് യഥേഷ്ടം വിഹരിച്ചു. തന്റെ ഇഷ്ടനോവലുകളിലെ സ്നേഹവും സ്വാതന്ത്ര്യവും വേണ്ടുവോളം അനുഭവിക്കുന്ന കഥാപാത്രങ്ങൾക്കൊപ്പം അവരിലൊരാളായി അവൻ മാറി.
രണ്ട്
നഗരത്തിലെ പ്രമുഖകലാലയം അവനു മുന്നിൽ പുതിയൊരു ലോകംതുറന്നിട്ടു. ജീവിതത്തിലാദ്യമായി അമ്മയുടെ ശകാരത്തിൽ നിന്നും ഏട്ടന്റെയും ചേച്ചിമാരുടെയും കുത്തുവാക്കുകളിൽ നിന്നും അവൻ രക്ഷപ്പെട്ടു. എന്നാൽ, പ്രായത്തിൽ കവിഞ്ഞ പക്വതയുമായി, ചിന്തയിൽ മുഴുകി നടന്ന അവന് ‘പാവം’ എന്ന ബഹുമതിയാണ് സുഹൃത്തുക്കൾ കനിഞ്ഞുനൽകിയത്..! ഹോസ്റ്റലിലെ ആദ്യരാത്രിയിൽ, റാഗിംഗ് എന്ന പേരിൽ വീണ്ടും അധികാരം അവനു മുൻപിലെത്തിയെങ്കിലും നിഷ്കളങ്കമായ പുഞ്ചിരിയാൽ, ഒരു പരിധിവരെ അതിനെ നേരിടാൻ അവനു സാധിച്ചു.

കാമ്പസ്സ് ഒരു സ്വപ്നസാമ്രാജ്യം തന്നെയായിരുന്നു.! മാലാഖമാർ മാത്രമുള്ള ആ സ്വപ്നജീവിതത്തിൽ അവർക്കൊപ്പം അവനും പാറിനടന്നു. ആകാശത്തോളം വളർന്ന അവന്റെ ചിന്തകൾ, ഭാവനകൾ അക്ഷരങ്ങളായി കോളേജ് മാഗസിനിലെ മുൻപേജുകളിൽ സ്ഥാനം പിടിച്ചു. പതിയെപ്പതിയെ, സഞ്ജുവിശ്വം കാമ്പസ്സിൽ പ്രശസ്തനായി. കഥാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ അവന്റെ സൃഷ്ടി പ്രമുഖസാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചുവന്നതോടെ സഞ്ചുവിശ്വം ഒരു എഴുത്തുകാരന്റെ മേലങ്കി അണിയുകയായിരുന്നു.!

പ്രണയമായിരുന്നു കാമ്പസ്സിന്റെ ജീവൻ.! നഗരസന്തതികളായ പല പെൺകുട്ടികളും സഞ്ജുവിന്റെ പ്രണയത്തിനായി ദാഹിച്ചുവെങ്കിലും അവർക്കൊന്നും ആ ഹൃദയത്തിൽ കയറിപ്പറ്റാനായില്ല്ല. കാമ്പസ്സ്-ബുദ്ധിജീവിയും കവിയുമായ ചാരുലതയ്ക്കു മാത്രമാണ് അതിനു കഴിഞ്ഞത്. നീണ്ടുനീണ്ടുപോകുന്ന ബൌദ്ധികസംവാദങ്ങൾ അവരുടെ പകലുകളെ സജീവമാക്കി. എല്ലാ സംവാദങ്ങൾക്കുമപ്പുറം,ചാരുവിന്റെ സാമീപ്യം അവന് സ്വപ്നതുല്യമായ അനുഭവമായിരുന്നു. ക്രമേണ, ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്തവിധം അവരുടെ മനസ്സുകൾ പരസ്പരം കെട്ടപ്പെട്ടു. ഉറക്കത്തിലും ഉണർവിലും, അവൻ നോക്കുന്നിടത്തെല്ലാം അവളുണ്ടായിരുന്നു. ഉറക്കം വരാത്ത രാത്രികളിൽ, അസ്ഥിയിൽ തുളച്ചുകയറുന്ന വിരഹവുമായി മല്ലിടവേ, പ്രണയത്തിന് തന്റെ മേൽ ചെലുത്താൻ കഴിയുന്ന സ്വാധീനമോർത്ത് അവൻ പരിതപിച്ചു. വായിക്കുന്ന പുസ്തകങ്ങളിലൊന്നും, ഈ പൊള്ളുന്ന ചൂടിനെ തണുപ്പിക്കാനുള്ള ഉപായം കണ്ടെത്താനാവാതെ അവൻ കുഴങ്ങി. കൊല്ലുന്ന ഈ പാവനാടകത്തിൽ, തന്നെ നിയന്ത്രിക്കുന്ന ചരടുകൾ ചാരുലതയുടെ കൈയിലാണെന്ന സത്യം വേദനയോടെ അവൻ മനസ്സിലാക്കി.
മൂന്ന്
തറവാട്ടിൽ, പിതൃസ്വത്തിന്റെ വിഭജനം സംബന്ധിച്ച അധികാരത്തർക്കം മൂർദ്ധന്യത്തിലെത്തിയ കാലമായിരുന്നു. അനുസരണയില്ലാത്ത ഇളയപ്രജയുടെ രജിസ്റ്റർ-വിവാഹത്തിന്റെ വാർത്ത ഗൃഹസദസ്സിൽ, എരിതീയിലെ എണ്ണയായി. പുറത്താക്കപ്പെടുന്നതിനു മുൻപേ, വീട്ടിൽ നിന്ന് സ്വയം ഇറങ്ങാൻ തീരുമാനിച്ച സഞ്ചു തന്റെ മറുപാതിയായ ചാരുവിൽ മാത്രം വിശ്വാസമർപ്പിച്ച് നഗരത്തിലെ വാടകവീട്ടിൽ, പുതിയ ജീവിതം തുടങ്ങി.

പ്രണയം മാത്രം ഭക്ഷിച്ച് ജീവിക്കാനാവില്ലെന്ന അറിവ് താമസിയാതെ, അവരുടെ പുഷ്പതല്പത്തിൽ ആദ്യത്തെ മുള്ളായി.! ഒരു സായാഹ്നപ്പത്രത്തിൽ സബ് എഡിറ്റർ ജോലി തരപ്പെടുത്തി, ചാരുലത അന്നന്നത്തെ അത്താഴത്തിനുള്ള വക കണ്ടെത്തിയപ്പോൾ, അയാൾ ആത്മനിന്ദയുടെ തീയും പുകയുമായി നഗരങ്ങളിൽ തൊഴിൽ തേടിയലഞ്ഞു. ഉള്ളിൽ രൂപമെടുത്ത നിരവധി കഥാബീജങ്ങൾ പിറവിയെടുക്കും മുൻപേ, ചത്തുമലച്ചു. കലയും ജീവിതവും തമ്മിൽ നടന്ന രൂക്ഷമായ ശീതസമരത്തിൽ, ജീവിതം വിജയം വരിച്ചു. ഒടുവിൽ, സുഹൃത്തിന്റെ ശുപാർശയിൽ മന്ത്രിയുടെ പേഴ് സണൽ സ്റ്റാഫിൽ അയാൾ ഒരു താൽക്കാലികജോലി സമ്പാദിച്ചു.
എപ്പോഴാണ് പ്രണയാരാമത്തിൽ വെറുപ്പിന്റെ കള്ളിച്ചെടികൾ വളരാൻ തുടങ്ങിയതെന്നറിയില്ല. എന്തായിരുന്നു ആദ്യപ്രകോപനമെന്നും..കലഹങ്ങൾ, നിത്യസംഭവമായി മാറിക്കഴിഞ്ഞിരുന്നു..സ്വന്തം വിജയം സ്ഥാപിച്ചുകിട്ടാനുള്ള ശ്രമത്തിൽ അന്തിമമായി ഇരുവരും പരാജയപ്പെട്ടു.! പാതിരാവിന്റെ നിശ്ശബ്ദതയിൽ, ഒരു പാഴ് വാക്കിന്റെ വിനിമയം പോലും നഷ്ടപ്പെട്ട് മുഖംതിരിഞ്ഞുകിടക്കവേ, കാൽക്കീഴിൽ നിന്നു വഴുതിപ്പോകുന്ന തന്റെ ജീവിതത്തെപ്പറ്റി അയാൾ ഖേദിച്ചു. ഒരു ദൈവത്തിന്റെയും വാഹനമല്ലാത്ത സഞ്ചുവിശ്വത്തിന്റെ ആത്മാവിന് അഭയം നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിന്റെ വഴികൾ താൻ കരുതിയതിനേക്കാളേറെ സങ്കീർണ്ണമാണെന്ന് അയാൾക്കു തോന്നി. ഉള്ളിൽ വളർന്നുമുറ്റിയ നിസ്സംഗത, നെഞ്ചിനെ നീറ്റുന്ന തീവ്രവിഷാദമായി മാറുന്നത് അയാളറിഞ്ഞു.
നാല്
കക്ഷിരാഷ്ട്രീയം ഒരിക്കലും സഞ്ജുവിനെ ആകർഷിച്ചിരുന്നില്ല. കാമ്പസ്സിൽ വെച്ച്, പുറത്തുനിന്നെത്തിയ ഭരണകക്ഷിയുടെ കൂലിപ്പടയാളികൾ ആത്മസുഹൃത്തിനെ കൺമുന്നിലിട്ട് തല്ലിച്ചതയ്ക്കുന്നതു കണ്ടതു മുതൽ അധികാരത്തോടു വിരക്തി തോന്നിയിരുന്നു.! എവിടെനിന്നോ ഇറക്കുമതി ചെയ്ത വിപ്ലവത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഉപജാപങ്ങളും ചതിയും വഞ്ചനയും കൂട്ടിക്കൊടുപ്പും നിറഞ്ഞ ആ ചതുപ്പുനിലത്തിൽത്തന്നെയാണ് ഒടുവിൽ എത്തിപ്പെട്ടത്. മന്ത്രിമന്ദിരത്തിലെ ദിനചര്യയിൽ അനിവാര്യമായ അഴിമതിയുമായി ഒട്ടും പൊരുത്തപ്പെടാൻ അയാൾക്കു കഴിഞ്ഞില്ല. ജീർണ്ണതയുടെ വിഴുപ്പുകൾ ചുമന്ന് അയാൾ തളർന്നു. അങ്ങനെയിരിക്കെ, ഒരു നാൾ, പ്രൈവറ്റ് സെക്രട്ടറി വിളിപ്പിച്ചതനുസരിച്ച് അയാൾ ഗസ്റ്റ് ഹൌസിലെത്തി. അധികാരരതിയുടെ ഉന്മാദം ബാധിച്ച ഫ്യൂഡൽപ്രഭുവിന്റെ മുഖത്തോടെ മന്ത്രി അയാളെ എതിരേറ്റു. വിശാലമായ കിടക്കയിൽ, കട്ടിയുള്ള തലയിണയിൽ ചാരിക്കിടന്ന് അയാൾ മൊഴിഞ്ഞു: “നിങ്ങൾ ഒന്നും സംസാരിക്കണമെന്നില്ല. പറയുന്നതു കേട്ടാൽ മതി. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പുറത്തേക്കു ചോർത്തിക്കൊടുക്കുന്നതായി എനിക്കു വിവരം കിട്ടിയിട്ടുണ്ട്. ഇനി ക്ഷമിക്കാനാവില്ല; തൽക്കാലം, നിങ്ങളെ പിരിച്ചുവിടുകയാണ്.. കൂടുതലൊന്നും പറയാനില്ല. നിങ്ങൾക്കു പോകാം..”
അഞ്ച്
ഓഫീസിൽ നിന്നിറങ്ങി ജനത്തിരക്കിലൂടെ നടക്കവേ, അന്നുവരെ ചിരപരിചിതമായിരുന്ന നഗരം അയാൾക്ക് തീർത്തും അന്യമായിത്തോന്നി. അടുത്തുകണ്ട ബാറിൽക്കയറി, കൌണ്ടറിൽ നിന്നുതന്നെ രണ്ടു പെഗ്ഗ് അകത്താക്കി. മാർക്കറ്റിൽ നിന്ന് ചില അവശ്യവസ്തുക്കൾ വാങ്ങി, സ്റ്റാൻഡിലേയ്ക്കു നടന്നു. പതിവിൽനിന്നു ഭിന്നമായി മൂന്നാർ എന്നെഴുതിയ സൂപ്പർ ഫാസ്റ്റിലാണ് അയാൾ കയറിയത്. ആളൊഴിഞ്ഞ സൈഡ് സീറ്റിൽ സ്ഥാനം പിടിച്ച് സ്വസ്ഥമായി ചാരിക്കിടന്നു. കുന്നിൻ മുകളിലെ റിസോർട്ടിനു മുന്നിൽ ബസ്സിറങ്ങുമ്പോൾ, രാത്രി 11 മണി കഴിഞ്ഞിരുന്നു.
ഓഫ് സീസൺ ആയതിനാൽ, ടൂറിസ്റ്റുകൾ കുറവായിരുന്നു. കീ വാങ്ങി, മൂന്നാം നിലയിലെ ഡബിൾ റൂമിലെത്തി. റൂം ബോയിയോട് ഗ്ലാസ്സും ഒരു ബോട്ടിൽ വെള്ളവും ആവശ്യപ്പെട്ട് അയാൾ ബാൽക്കണിയിലേയ്ക്കു നടന്നു. അവിടെ, രാത്രിയുടെ അലൌകിക സൌന്ദര്യത്തിലേക്കു നോക്കിനിൽക്കെ, മലമുകളിൽ നിന്ന് മഞ്ഞുപാളികൾ അയാളെ വന്നുപൊതിഞ്ഞു. അവളിപ്പോൾ എന്തു ചെയ്യുകയാവും.? അയാൾ വെറുതെ ആലോചിച്ചു.

റെസ്റ്റോറന്റിൽ തിരക്കൊഴിഞ്ഞിരുന്നു. രണ്ടു ചപ്പാത്തി മാത്രം കഴിച്ച്, റൂമിലെത്തി അല്പനേരം കിടന്നു. പിന്നീട്, ബാഗ് തുറന്ന് മദ്യക്കുപ്പിയും ഒരു ചെറുപൊതിയുമെടുത്തു. പൊതിയിൽ നിന്ന് കടും നീലനിറത്തിലുള്ള തരികൾ ഗ്ലാസിലിട്ട് അതിൽ മദ്യമൊഴിച്ച് അലിയുന്നതുവരെ ഇളക്കി. പിന്നീട്, മൊബൈൽ ഫോണെടുത്ത് അതിൽ ഒരു സന്ദേശം കുറിച്ചു: “പ്രിയപ്പെട്ട ചാരൂ..ഞാൻ നിന്നോട് തെറ്റു ചെയ്തു...ഇതാദ്യമായി, എന്റെമേൽ എനിക്കുള്ള അധികാരത്തെ ഞാൻ ഉപയോഗിക്കുകയാണ്..എന്നോടു ക്ഷമിക്കൂ...നിനക്ക് എല്ലാ നന്മയും നേരുന്നു..ശുഭരാത്രി..!!” സെൻഡ് ബട്ടൺ അമർത്തിയശേഷം മൊബൈലിൽ നിന്ന് സിം കാർഡ് എടുത്തു മാറ്റി മേശമേൽ വെച്ചു. കിടക്കയിലിരുന്ന്, ഗ്ലാസ്സിലെ പാനീയം ഒറ്റവലിക്കു കുടിച്ചു. പിന്നെ വെളിച്ചമണച്ച്, ഫാൻ ഓൺ ചെയ്തശേഷം അയാൾ ഉറങ്ങാൻ കിടന്നു.!