Tuesday, June 4, 2013

ആമേൻ


 












പ്പോൾ പറഞ്ഞുവന്നത് എന്താണെന്നുവെച്ചാൽ, കാരണമുള്ളതും ഇല്ലാത്തതുമായ നിരവധി സംഘർഷങ്ങളിൽ പുലരുന്ന മനുഷ്യന് വിനോദമെന്നത് എപ്പോഴും കൂടെക്കൊണ്ടുനടക്കേണ്ടുന്ന മരുന്നാണ്. നിർഭാഗ്യവശാൽ, എന്റർടെയിനർ എന്ന പേരിലിറങ്ങുന്ന മിക്ക സിനിമകളും പ്രേക്ഷകനെ സംബന്ധിച്ച് തീയറ്ററിലെ ഇരുട്ടടിയുമാണ്. ഇവിടെയാണ്, ആമേൻ എന്ന പ്രസാദാത്മകചിത്രത്തിന്റെ പ്രസക്തി.!

ലിജോ ജോസെന്ന സംവിധായകനെ അധികമാരും അറിയില്ല. പോരാത്തതിന് രണ്ടു പരീക്ഷണസിനിമകളെടുത്ത് പരാജയപ്പെട്ടവനെന്ന ചീത്തപ്പേരുമുണ്ട്. അങ്ങനെയിരിക്കെയാണ് ഒന്നുപിഴച്ചാൽ മൂന്നെന്ന ഒഴികഴിവു തെറ്റിച്ചുകൊണ്ട് ആമേൻ എന്ന സൂപ്പർ പാരഡിയുമായി അദ്ദേഹത്തിന്റെ വരവ്. അടിച്ച വഴിയേ പോയില്ലെങ്കിൽ പോയവഴിയേ അടിക്കുക എന്ന ശീലം തെറ്റിച്ചു എന്നതാണ് ഈ സിനിമയിലൂടെ ഇയാൾ പ്രകടിപ്പിക്കുന്ന ധൈര്യം. അഥവാ, കലാപരമായി കോംപ്രമൈസ് ചെയ്യാതെ തന്നെ താൻ തെളിച്ച വഴിയിലൂടെ പ്രേക്ഷകനെ നടത്തുന്നതിൽ ഈ സംവിധായകൻ വിജയിച്ചു എന്നു സാരം.

കുമരംകരി എന്ന സാങ്കൽ‌പ്പികസ്ഥലം ഉപയോഗിച്ച് കാണികളുടെ കാലഗണനയെ മന:പ്പൂർവം തെറ്റിക്കുന്ന ഒരു മാജിക്കൽ/റിയൽ സംഭവം തന്നെയാണ് ലിജോ ഒരുക്കിയത്. മാർക്കേസിന്റെ സൌന്ദര്യശാസ്ത്രത്തെ സ്വന്തം മനോധർമ്മത്തിലൂടെ  കേരള ഗ്രാമത്തിലേക്കു പറിച്ചുനടുക മാത്രമല്ല; പ്രേക്ഷകനെ അനുനിമിഷം രസിപ്പിക്കുന്ന ഒരു മുഴുനീളപാരഡിയായി അതിനെ വികസിപ്പിക്കാനും ലിജോയ്ക്കു കഴിഞ്ഞിരിക്കുന്നു. ബൈബിൾകഥയിലെ ഇതിഹാസസമാനരായ കഥാപാത്രങ്ങളാ‍യിമാറി, നവരസങ്ങളും വിചിത്രഭാവങ്ങളുമായി ഈ നാട്ടിൻപുറത്തുകാർ നമ്മെ പൊട്ടിച്ചിരിപ്പിക്കുകയും  ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ദൃശ്യത്തിന്റെയും സംഗീതത്തിന്റെയും മോഹിപ്പിക്കുന്ന സമന്വയമാണ് ആമേൻ.2013-ലിറങ്ങിയ ഒരു സിനിമയിൽ കഥാപാത്രങ്ങൾ ഗാനങ്ങളിലൂടെ സംവദിക്കുന്നതിന്റെ ഒരു രസമുണ്ടല്ലോ. അത് ഒന്നൊന്നര രസം തന്നെയാണ്.! വിശ്വപ്രസിദ്ധമായ കാർമെൻ എന്ന ഓപ്പറയുടെ ആഫ്രിക്കൻ ആഖ്യാനമായി അതേ പേരിൽ ഒരു സിനിമയുണ്ട്. ഓർമ്മ വന്നു. ദിവ്യപ്രണയത്തിന്റെ വക്താക്കളായിരിക്കുമ്പോൾ തന്നെ സോളമനും ശോശന്നയും ബഷീറിയൻ ചുവയുള്ള പ്രണയത്തിന്റെ പാരഡിയുമായിത്തീരുന്നു. തികച്ചും നവീനവും അന്തർദ്ദേശീയനിലവാരമുള്ളതുമായ ഒരാവിഷ്കാരത്തെ മുഖ്യധാരാമലയാളിയുടെ ഹൃദയത്തിലേയ്ക്ക് നിക്ഷേപിക്കാൻ കഴിഞ്ഞതിൽ ലിജോ ജോസിന് തീർച്ചയായും അഹങ്കരിക്കാം.!