Monday, April 6, 2015

ഒരു വടക്കന്‍ സെൽഫി















ചിരി ആര്‍ക്കാ ഇഷ്ടല്യാത്തത്? ന്നാലും ന്‍റിഷ്ടാ, ഫസ്റ്റാഫ് ചിരിപ്പിച്ച് കൊന്നിട്ട് സെക്കന്‍റാഫില് മെസേജ് കൊണ്ട്വരാന്നൊക്കെപ്പറഞ്ഞാ ആര്‍ക്കാ സഹിക്കാമ്പറ്റ്വാ? പിന്നെ മ്മട നിവിനായ കൊണ്ട് അങ്ങട് ക്ഷമിക്ക്യാ. കിടുക്കനായിണ്ട്ട്ടാ. അജൂന്‍റാര്യം നേര്‍ത്തെ തീരുമാനായോണ്ട് പ്പം ഒന്നും പറയണില്ല. നല്ല കോമ്പിനേഷൻ തന്ന്യാണേയ്. ഒന്നും ഒന്നും കൂട്ട്യാ മ്മിണി ബെല്യ ഒന്ന്ന്ന് പറഞ്ഞദാരാ? മ്മടെ ബഷീറല്ലേത്?

സെല്‍ഫി ഒരു കാലത്തിന്‍റെ പ്രതിബിംബമാണ്. ഒരു വടക്കന്‍ സെല്‍ഫി പുതിയ കാലത്തിന്‍റെ സിനിമയും.

യു ടൂ ബ്രൂട്ടസ്











വാണിജ്യസിനിമയുടെ അടിസ്ഥാനസ്വഭാവങ്ങൾ പിന്തുടരുമ്പോഴും എല്ലാവർക്കും ഇഷ്ടമായ സിനിമ പിടിക്കണമെന്നു നിർബന്ധമില്ലാത്ത ചിലർ ഏതുകാലത്തും ഉണ്ടായിവരും എന്നതാണ് സിനിമയുടെ ഒരിത്. ഇവർ പൊതുവിൽ ന്യൂ ജനറേഷൻ എന്നറിയപ്പെടുന്നു. ഇവർ എന്നുമുണ്ടായിരുന്നു എന്ന കാര്യം സൌകര്യപൂർവം മറന്നുകൊണ്ട് നമ്മൾ വാഴുന്ന കാലം അവരെ ആഘോഷിക്കുന്നു. 

ഒരു സംവിധായകൻ തന്റെ പുതിയ തിരക്കഥയുടെ പതിമൂന്നാമത്തെ ഡ്രാഫ്റ്റാണ് സിനിമയാക്കിയത് എന്ന വസ്തുത ഈ കലാരൂപം ആവശ്യപ്പെടുന്ന ഗൃഹപാഠത്തെക്കുറിച്ച് ഒരു ഗുണപാഠം നൽകുന്നുണ്ട്. രൂപേഷ് എന്നാണ് സംവിധായകന്റെ പേര്. ബ്രൂട്ടസ് ചതിയുടെ പ്രതീകമാണ്. യുവതയുടെ പ്രതിനിധികളായ ചില കഥാപാത്രങ്ങളാണ് ചതിയുടെ നഗരമാതൃകകളായി സിനിമയെ ചലിപ്പിക്കുന്നത്. ചിരിയാണ് ഫോർമാറ്റ്. ഉല്പാദിപ്പിക്കാൻ ഒട്ടും എളുപ്പമുള്ള ഒരു വികാരമല്ല അത്. മൂന്നോ നാലോ യുവമിഥുനങ്ങളുടെ പ്രണയവിദ്വേഷങ്ങളിലൂടെ ചതിയിൽ ലിംഗഭേദമില്ലെന്നും ആണിനും പെണ്ണിനും തുല്യപങ്കാളിത്തമാണുള്ളതെന്നും സിനിമ വെളിപ്പെടുത്തുന്നു.

സോദ്ദേശ്യചിത്രമാണോ എന്നു ചോദിച്ചാൽ അല്ല. സദാചാരത്തിന്റെ കാവൽഭടന്മാരെ പ്രകോപിപ്പിക്കുന്ന പലതുമുണ്ട്. വിവാഹേതരബന്ധമുണ്ട്. പ്രായം തികയാത്ത ഒളിച്ചോട്ടവും സഹജീവിതവുമുണ്ട്. വിരസദാമ്പത്യവും അസംതൃപ്തരതിയുമുണ്ട്. സോദ്ദേശ്യപരമായ ഒന്നുമില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. സിഗററ്റു വലിയെ എന്തു വിലകൊടുത്തും നേരിടുന്ന ധീരവനിതയാണ് ഒരു കഥാപാത്രം. അച്ഛന്റെ മരണകാരണമായ സിഗററ്റ് അവളുടെ വിവാഹജീവിതം തന്നെ തകർക്കുന്നതിൽ ഒരു ചിരിയും കരച്ചിലുമുണ്ട്. 

സംവിധായകന് നല്ല മാധ്യമബോധമുണ്ട്. പൊതുവിൽ മലയാളി കണ്ടില്ലെന്നു നടിക്കുന്ന ചില പ്രമേയങ്ങളിലേയ്ക്കു കടന്നുകയറുകയും ചെല്ലുന്നിടത്തെല്ലാം ഒരു കറുത്ത ഹാസ്യത്തിലൂടെ ഇടപെടുകയും ചെയ്യുന്നുണ്ട്. സാമാന്യം പേസുള്ള ഒരു ദൃശ്യശൈലിയിലുടെ പ്രേക്ഷകനെ ബോറടിപ്പിക്കാതെ തീയേറ്ററിൽ തന്നെ ഇരുത്തുന്നുണ്ട്. ടൊവീനോ എന്ന നടന്റെ പുതിയ ശരീരഭാഷ നടനാണു താരമെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നുണ്ട്. ഈ നടന്റെ റെയ്ഞ്ച് വിശാലമാക്കാൻ കഴിഞ്ഞുവെന്നത് ഈ സിനിമയുടെ വലുപ്പം തന്നെയാണ്. കുടുംബസമേതമേ കാണൂ എന്നു വാശിപിടിക്കുന്നവരുടെ കാര്യമറിയില്ല. പടം എനിക്കിഷ്ടമായി. മാറുന്ന ജീവിതത്തിന്റെ സ്പന്ദനങ്ങൾ കൃത്യമായി പിടിച്ചെടുക്കുന്ന ഒരു ചെറുസിനിമ. അത്രയേയുള്ളു. അത്രയുമുണ്ട് ഈ ചിത്രം.

നൂറു പ്രണയദിവസങ്ങൾ











സൈബർകാലം കൊണ്ടുവന്ന നവമാധ്യമങ്ങളുടെ തിരയിൽ‌പ്പെട്ട് സിനിമയെന്ന രൂപവും കാലഹരണപ്പെടുമോ എന്നൊരു സന്ദേഹം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. ഇന്നിപ്പോൾ ഏതുസമയത്തും നിങ്ങളുടെ കണ്ണിനും കാലത്തിനുമിടയിൽ ഒരു സ്ക്രീനുണ്ട്. അതൊരു മൊബൈലോ ലാപ്പോ കമ്പ്യൂട്ടറോ ടീവിയോ ആവാം. ഇരിക്കുമ്പോഴും കിടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും നിങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. കാണി മാത്രമായിക്കൊണ്ടിരിക്കുകയാണ്. ലോകം ഒരു കാഴ്ച മാത്രമായിക്കൊണ്ടിരിക്കുകയാണ്. ഒന്നിനുപകരം ഒരായിരം സിനിമകൾ നിങ്ങളുടെ വിരലിനും സ്ക്രീനിനുമിടയിൽ ഒരു സ്പർശത്തിനായി കാത്തുനിൽക്കുമ്പോഴാണ് ദൂരെയുള്ള ഒരു നഗരം നിങ്ങളെ വരൂ എന്നു ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിക്കുന്നതിനു തൊട്ടുമുൻപ് നിങ്ങൾക്കു മുന്നിൽ ഒരായിരം ഓപ്ഷനുകൾ നിരന്നുനിൽക്കുന്നുണ്ട്. നിങ്ങൾ പതുക്കെ പിൻവാങ്ങുകയാണ്. അഥവാ തീയേറ്റർ പതിയെപ്പതിയെ ശൂന്യമാവുകയാണ്.

പണ്ടൊക്കെ ഒരു പടം കാണാനിറങ്ങുമ്പോൾ തിരക്കു കാരണം ടിക്കറ്റു കിട്ടുമോ എന്നാണു ചിന്തിച്ചിരുന്നതെങ്കിൽ ആളില്ലാത്തതിനാൽ അതേ ടിക്കറ്റുതന്നെ കിട്ടാതിരിക്കുമോ എന്നാണ് നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. അത്രത്തോളം കാര്യങ്ങൾ പുരോഗമിച്ചിട്ടുണ്ട്. ഇത്രയും പുറത്തു സംഭവിക്കുമ്പോൾ ഉള്ളിലും സിനിമയ്ക്കു മാറാതെ വയ്യ. നഗരവൽക്കരണം, കോർപ്പറേറ്റുകൾ, ചാനലുകൾ, താരങ്ങൾ, വാണിജ്യസംസ്കാരം തുടങ്ങിയ വാക്കുകൾക്കിടയിലൂടെ അതു ഞെരുങ്ങുന്നുണ്ട്. പരസ്യചിത്രങ്ങളായി ചുരുങ്ങുന്നുണ്ട്. എട്ടുനിലയിൽ പൊട്ടുന്നുണ്ട്. സിനിമയ്ക്ക് അതാവശ്യപ്പെടുന്ന കലയെ എത്രത്തോളം പിൻപറ്റാൻ കഴിയും എന്ന ചോദ്യമുന്നയിക്കാതെ ഇനി സിനിമയ്ക്കു പോകാൻ പറ്റുമെന്നു തോന്നുന്നില്ല. അതിനെപ്പറ്റി സംസാരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. അഥവാ ഇത്രയും പ്രതിസന്ധികൾക്കിടയിലൂടെയാണ് ഒരാൾ അയാളുടെ കലയെ സിനിമയിൽ പ്രതിഫലിപ്പിക്കാൻ നോക്കുന്നത്. അതു കാണാൻ ഒരാൾ തീയേറ്റർ തേടിപ്പോകുന്നത്.

പണം മാനദണ്ഡമാവുന്ന കാലത്ത് പ്രണയവും പ്രതിസന്ധിയിലാണ്. എന്നിട്ടും മനുഷ്യർ പ്രണയിക്കുന്നു. പരാജയപ്പെടുന്നു. പരാജയപ്പെടുന്നവർക്കു ചിരിക്കാൻവേണ്ടി ഒരു റൊമാന്റിക് കോമഡിയുണ്ടാവുന്നു. അങ്ങനെയിരിക്കെ അതു കാണാൻ പോകുന്നു. ബാലൻ കെ.നായരും ഷീലയും തമ്മിൽ പ്രണയിക്കുന്നതിലെ രസവും വൈരുദ്ധ്യവുമോർക്കുന്നു. ഉമ്മർ ഒരു പാവം കൂട്ടുകാരൻ മാത്രമാകുന്ന വില്ലത്തരമോർക്കുന്നു. അവന്റെ കണ്ണിൽ പെട്ടെന്നു പൊടിച്ചുവന്ന ഒരുതുള്ളി ജലത്തെയോർക്കുന്നു. നഗരസ്വാധീനത്തിലും പ്രണയം അതിജീവിക്കുന്നതോർക്കുന്നു. നിത്യനൂതനമായ ഒരു പുഞ്ചിരി ലോകം കീഴടക്കുന്നതിനെപ്പറ്റിയോർക്കുന്നു. പെണ്ണിന്റെ തെരഞ്ഞെടുപ്പുകളെപ്പറ്റിയോർക്കുന്നു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പ്രണയഗാ‍നമോർക്കുന്നു. ഒരു കലാപത്തിനും മുതിരാതെ വളരെ മൃദുവായും പ്രേമിക്കാമെന്നോർക്കുന്നു. ചെറിയ ചെറിയ ട്വിസ്റ്റുകൾ പ്രണയത്തിൽ കൊളുത്തിവലിയ്ക്കുന്നതും കറുത്ത ചിരികൾ അവിടവിടെ പൊട്ടിമുളയ്ക്കുന്നതുമോർക്കുന്നു. നല്ല കത്രികയാണ് നല്ല സിനിമയെ നിർമ്മിക്കുന്നതെന്നോർക്കുന്നു. നിലാവു മുഖം നോക്കുന്ന പുഴയുടെ തീരത്തുകൂടി ഒരിളംകാറ്റിന്റെ തലോടലേറ്റുകൊണ്ട് അത്രമേൽ നിഷ്കളങ്കമായി ഒരു പ്രണയസിനിമ കണ്ടുമടങ്ങുന്നു എന്നെഴുതി പിന്നെ അയ്യേ എന്നു വിചാരിച്ച് വെട്ടിക്കളയുന്നു. എന്നാലിനിയൊരു റിവ്യൂ എഴുതിക്കളയാമെന്നാലോചിക്കുന്നു. വേണ്ടെന്നു വെയ്ക്കുന്നു. എണീറ്റുപോകുന്നു.

മിലി












മോട്ടിവേഷൻ സിനിമ ഒരു മോശം കാര്യമല്ല. എന്തുകൊണ്ടെന്നാൽ മത്സരാധിഷ്ഠിതമായ പുതിയ ലോകം വിജയികളെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. അടിതെറ്റി വീഴുന്നവരും വിഷാദരോഗികളും നിരാശരും ദരിദ്രരുമുൾപ്പെടെ തോറ്റുപോകുന്ന ആരെയും അതിനു വേണ്ട. പരമ്പരാഗത സമൂഹവുമായി എല്ലാ ഒത്തുതീർപ്പുകളും ചെയ്തു പുലരുന്ന മുഖ്യധാരക്കാർക്കു വേണ്ടി മാത്രമാണ് നമ്മുടെ വിലയേറിയ ചിന്തകൾ മുഴുവൻ. 

ഐഡിയ കൊള്ളാം. പരാജിതരെ ഒരു സിനിമ ഓർത്തെടുക്കുന്നു. എന്നാൽ ശൈലീപരമായി രാജേഷ് പിള്ള എന്ന സംവിധായകന്റെ മുദ്രകൾ സിനിമയിൽ കാര്യമായി പതിഞ്ഞിട്ടില്ല. തിരക്കഥാകൃത്ത് അമലയുടെയും നിവിന്റെയും വായിൽ തിരുകിയ നെടുങ്കൻ ഡയലോഗുകൾ സിനിമയുടെ യാഥാർത്ഥ്യത്തിനു പൊതുവിൽ പരിക്കേൽ‌പ്പിക്കുന്നുമുണ്ട്. വിജയശ്രീകൾക്കു സിനിമ ബോറടിക്കുകയും ചെയ്യും. എങ്കിലും ഈ ആശയത്തെ വിലമതിയ്ക്കുന്നു. വർഷം തോറും ഇതുപോലെ ഒരു 10 മോട്ടിവേഷൻ സിനിമകൾ മലയാളത്തിന് ആവശ്യമുണ്ട്.

മലയാളസിനിമ ഇന്ന്

കണ്ണിൽച്ചോരയില്ലാത്ത ഒരു കോർപ്പറേറ്റ് കാലത്ത് കലയും കലാകാരനും അതിജീവിക്കുമോ എന്ന തീവ്രമായ പ്രശ്നത്തിന്റെ പരിസരത്താണ് നാമിപ്പോൾ നിൽക്കുന്നത്. വിപണിയുടെ അതിരില്ലാത്ത ആർത്തികൾ അതിനിണങ്ങുന്ന വിധത്തിൽ സമസ്തമേഖലകളുടെയും മൂല്യവ്യവസ്ഥകളെ തച്ചുടയ്ക്കുകയോ മാറ്റിപ്പണിയുകയോ ചെയ്യുന്നു. ഈയൊരു അന്തരാളഘട്ടത്തിൽ നിരുപാധികമായി കലയോടും കാലത്തോടും സംവദിക്കുന്നവന് ആരാണു രക്ഷ? ഒരുവേള നിർമ്മിക്കപ്പെട്ടാൽത്തന്നെ ആ സൃഷ്ടികൾക്കു ജനങ്ങൾക്കിടയിലെത്തിച്ചേരാനുള്ള അവസരങ്ങളുണ്ടോ? ആ കലയും കലാകാരനും തിരിച്ചറിയപ്പെടുമോ? ഒരുവേള, ഏതൊരു പ്രതികൂലസാഹചര്യത്തെയും അതിജീവിച്ചു പുലർന്നു പോരുന്ന മലയാളസിനിമയെ സംബന്ധിച്ചാണ് ഈ പ്രശ്നം ഏറെ പ്രസക്തമായിട്ടുള്ളതെന്നു തോന്നുന്നു.

കലാസിനിമയുടേതുപോലെ തന്നെ സംഘർഷഭരിതമാണ് കച്ചവടസിനിമയുടെയും ചുറ്റുപാടുകൾ. വാണിജ്യസിനിമയുടെ രംഗത്തെ പുതിയ അന്തരീക്ഷനിർമ്മിതികൾ മുൻപുണ്ടായിരുന്ന അതിന്റെ പ്രൊഫഷണൽ സ്വഭാവത്തെത്തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. ഉപഗ്രഹചാനലുകളുടെ ഇടപെടലും ജനങ്ങളുടെ സിനിമകാണൽ ശീലങ്ങളിൽ വന്ന മാറ്റവുമൊക്കെ ഇവയിൽ പ്രധാനമാണ്. പണവും പ്രശസ്തിയും ഒരുപോലെ ലഭിക്കാനുതകുന്ന മാറ്റങ്ങളാണ് പോപ്പുലർ സിനിമയുടെ സമീപനത്തിൽ ഇപ്പോൾ കണ്ടുവരുന്നത്. സാമൂഹ്യ, രാഷ്ട്രീയ ചിന്തയിൽ നിന്ന് അത് സുരക്ഷിതമായ അകലം പാലിക്കുന്നു. പകരം, താരമൂല്യത്തെക്കുറിച്ചും ചാനലിനെക്കുറിച്ചും മാത്രം ചിന്തിക്കുന്നു. വന്നുവന്ന് പരീക്ഷണസിനിമക്കാരും ഇപ്പോൾ ഇതേ വഴിയിലൂടെ നടക്കാൻ തുടങ്ങിയിരിക്കുന്നു. പത്തുപേരടങ്ങുന്ന ഒരു ജൂറിയുടെ അവാർഡിനേക്കാൾ വലുത് അടിപൊളിയുവത്വത്തിന്റെ അംഗീകാരമാണെന്ന് അവരും കണ്ടുപിടിച്ചിരിക്കുന്നു. കച്ചവടസിനിമയിൽ അല്പം കലാമൂല്യവും കലാസിനിമയിൽ വിപണിയുടെ ചേരുവകളും കൂടിക്കലരുന്ന കാഴ്ചയും കാണാം.

കലാസിനിമയ്ക്ക് ഏതുകാലത്തും നേരിടാനുള്ളത് പ്രതിസന്ധികളാണ്. അതിന്റെ ആസ്വാദകർ എവിടെയും എന്നും ന്യൂനപക്ഷവുമാണ്. എങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി  ആസ്വാദനനിലവാരത്തിലും സംവേദനക്ഷമതയിലും പ്രേക്ഷകർക്കിടയിൽ ചില മുന്നേറ്റങ്ങൾ കാണുന്നുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ, ഇന്റർനെറ്റ്, ഡിവിഡി, ടൊറന്റ് തുടങ്ങിയ മാറ്റങ്ങൾ യുവാക്കളുടെ സെൻസിബിലിറ്റിയുടെ ആകാശത്തെ വിശാലമാക്കിയിട്ടുണ്ട്. എന്നാൽ നിർമ്മാതാക്കളെയും വിതരണക്കാരെയും കിട്ടാത്തതും തീയേറ്ററുകൾ ഈ സിനിമകളെ പൂർണ്ണമായും അവഗണിക്കുന്നതും മറ്റും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നു.

മേളയിലേക്കു വന്നാൽ ഏഴു സിനിമകളാണ് മലയാളസിനിമ ഇന്ന് വിഭാഗത്തിലുള്ളത്. ഇവയിൽ ഒരുവേള ഏറ്റവും ഗൌരവസ്വഭാവമുള്ളതും വ്യാഖ്യാനസാധ്യതകളുള്ളതുമായ ചിത്രമാണ് ഒരാൾപ്പൊക്കം. കടുത്ത സിനിമാപ്രേമികളായ നിരവധി സുഹൃത്തുക്കളുടെ നിരുപാധികമായ സഹകരണത്തോടെയാണ് യുവസംവിധായകനായ സനൽകുമാർ ശശിധരന്റെ മനസ്സിലെ ഈ സിനിമ സത്യമായത്. എന്താണ് താങ്കളുടെ സിനിമയെന്നു ചോദിച്ചാൽ അദ്ദേഹം ഇങ്ങനെ പറയും: ‘ഒരാൾപ്പൊക്കം സത്യത്തിൽ ഒരാളുടെ ഉയരത്തിന്റെ കഥപറയുന്ന സിനിമയല്ല. ഒരുവേള, സ്ത്രൈണപ്രകൃതിയുടെ ഉയരത്തിനു മുന്നിൽ നിസ്സാരനായിപ്പോവുന്ന മനുഷ്യന്റെ കഥയാണ് അഥവാ കഥയില്ലായ്മയാണ് ഇതു പറയുന്നത്. എന്നെ സംബന്ധിച്ച് കഠിനമായ ഒരാഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് ഇതെന്നു പറയാം. സിനിമയാണ് എന്റെ ഇടം എന്നൊരു അന്ധമായ വിശ്വാസം ഉണ്ടായിരുന്നു. സത്യത്തിൽ ഇതെന്റെ ആദ്യത്തെ ഫീച്ചർ സിനിമ എന്ന് പറയുന്നത് തികച്ചും സാങ്കേതികമായ അർത്ഥത്തിലാണ്. കഴിഞ്ഞ 14 വർഷമായി ഞാൻ ധാരാളം സ്ക്രിപ്റ്റുകൾ എഴുതി.. അവയുടെ ഷോട്ട് ബൈ ഷോട്ട് മനസ്സിലുണ്ടാക്കി. പൂർണ്ണമായ സിനിമ എന്ന നിലയിൽ തന്നെ അവയെ ഞാനാസ്വദിച്ചിട്ടുണ്ട്. കൺസീവ് ചെയ്യുന്ന സിനിമ എന്ന രീതിയിൽ ഇത് എട്ടാമത്തേയോ ഒൻപതാമത്തെയോ ആണ്. പതിനാലു വർഷമായി ഞാൻ ഒരു സിനിമ കൊണ്ടു നടക്കുകയായിരുന്നില്ല. ഒന്നിനു പിന്നാലെ ഒന്നെന്ന രീതിയിൽ പല സിനിമകൾ മനസ്സിൽ വളർത്തി. അവസാനം ഉപേക്ഷിച്ചു.’

സിനിമയുടെ ഉള്ളടക്കം/രൂപം എന്നിവയെക്കുറിച്ചും ഈ സംവിധായകനു കൃത്യമായ കാഴ്ചപ്പാടുണ്ട്. ‘എന്നെ സംബന്ധിച്ച് ഞാൻ സിനിമയെയാണ് മനസിൽ കൊണ്ടുനടന്നത്. ഏതെങ്കിലും ഒരു സിനിമാക്കഥയല്ല. സിനിമയിൽ മാത്രമല്ല, എല്ലാ കലാരൂപങ്ങളിലും കഥയുടെ ഒരു അപ്രമാദിത്വമുണ്ട്. കവിതയിൽപ്പോലും നമ്മൾ നല്ല കവിത എന്ന് പൊതുവേ (ഒറ്റനോട്ടത്തിൽ ) പറയുന്നവയിൽ കഥയുണ്ടാവും. ഇതൊന്ന് ബ്രേക്ക് ചെയ്യണമെന്നുണ്ടായിരുന്നു. കഥയിൽ നിന്നു വിട്ടുള്ള ഒരനുഭവമാണ് യഥാർത്ഥത്തിൽ വേണ്ടതെന്ന് ആഗ്രഹമുണ്ട്. എന്നാൽ കാഴ്ചക്കാരെ വെറുതേ പരീക്ഷിക്കാനും താൽപര്യമില്ല. കഥയെക്കാൾ കൂടുതൽ അബ്സ്ട്രാക്ടും സ്വതന്ത്രവുമായ ഒരു മീഡിയമാണ് കവിത. അത്തരം ഒന്നിലേക്ക് പോകാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. വിജയിച്ചോ എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല.’ സനൽ പറയുന്നു.

എബ്രിഡ് ഷൈൻ ഒരുക്കിയ 1983 ആണ് മേളയിലിടം കിട്ടിയ മറ്റൊരു ചിത്രം. തീയേറ്ററിലും ഓടിയ സിനിമ ചടുലമായ ഗതിവേഗമുൾപ്പെടെ പോപ്പുലർ സിനിമയുടെ ഘടകങ്ങൾ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇതൊരു സംവിധായകന്റെ സിനിമയുമാണ്. തുടക്കം മുതൽ ഒടുക്കം വരെ അല്പം പോലും വ്യതിചലിക്കാതെ, തന്റെ പ്രമേയത്തിൽത്തന്നെ അയാൾ ക്യാമറയെ തറച്ചുനിർത്തുന്നു. മനസ്സിലെ സിനിമയെ കണ്ണിലെ കൃഷ്ണമണി പോലെ കരുതലോടെ കൈകാര്യം ചെയ്യുന്നു. ഒരു നവാഗതന്റെ വേവലാതികളില്ലാതെ കറതീർന്ന തന്റെ മാധ്യമബോധം വെളിപ്പെടുത്തുന്നു. മുഖ്യപ്രമേയമായി ക്രിക്കറ്റിനെ കിറുകൃത്യമായി ഉപയോഗിക്കുമ്പോഴും അതിനിടയിലൂടെ കറന്റായ ജീവിതം പറയുന്നു. രമേശനെപ്പോലെ നിസ്വനായി പുലരുന്ന ഏതൊരു ഗ്രാമീണനും പൊരുതാനുള്ള ആത്മവിശ്വാസം പകരുന്നു. കപിലും സച്ചിനും കളിക്കുന്ന ഒറിജിനൽ ഫുട്ടേജുകൾ സങ്കേതമായി ഉപയോഗിച്ച് ഒരു ഗ്രാമത്തിന്റെ കളങ്കരഹിതമായ ജീവിതചിത്രം അയാൾ വരച്ചെടുക്കുകയാണ്.

രഞ്ജിത്തിന്റെ ഏറ്റവും പുതിയ സംരംഭമാണ് ‘ഞാൻ.’ പ്രേക്ഷകർ പൊതുവിൽ മറന്നുതുടങ്ങിയ ‘സ്ഥലവും കാലവും’ സിനിമയിലേക്കു മടങ്ങിവരുന്നത് സന്തോഷമുള്ള കാര്യമാണ്. കോട്ടൂർ ഒരു സ്ഥലവും കാലവുമാണ്. ഒപ്പം കഥാപുരുഷനുമാണ്. നാല്പതുകളാണ് കാലം. മനുഷ്യപക്ഷത്തു നിൽക്കാനുറച്ച ഒരു സ്വതന്ത്രചിന്തകന്റെ ജീവിതവഴികളാണ് ടി.പി. രാജീവന്റെ നോവലിനെ ചലിപ്പിക്കുന്നത്. സിനിമയെയും. നോവലിലെ നോവുകൾ സിനിമയിലേക്കു പകർന്നിട്ടുണ്ട്. കോട്ടൂരിന്റെ ആത്മസംഘർഷവും സമൂഹവുമായുള്ള സംഘർഷവും തന്നെ പ്രമേയം. ചരിത്രത്തോടൊപ്പവും പിന്നെ വഴിമാറിയും നടന്ന വ്യക്തിയായിരുന്നു കോട്ടൂർ. ചരിത്രവും ഫിക്ഷനും ഇടകലരുന്ന പരിചരണരീതിയാണ് സിനിമയും പരീക്ഷിക്കുന്നത്. കുടുംബത്തിലെയും സമൂഹത്തിലെയും നിലവിലുള്ള മൂല്യസങ്കൽപ്പങ്ങളുമായി കലഹിക്കുന്ന വ്യക്തിയാണയാൾ. അവനവനുമായിക്കൂടി സംഘർഷത്തിലാകുമ്പോൾ സിനിമ മനുഷ്യജീവിതത്തിന്റെ ദർപ്പണമാകുന്നു. അനിവാര്യമായതുപോലെ ഒടുവിൽ അയാൾ അപ്രത്യക്ഷനാവുന്നു. ചരിത്രമാവുന്നു. വിസ്മയിപ്പിക്കുന്ന കയ്യടക്കമാണ് സജിതയും മുത്തുമണിയും സുരേഷ്കൃഷ്ണയും സൈജുവും രഞ്ചിപണിക്കരുമടക്കമുള്ള അഭിനേതാക്കൾ പ്രദർശിപ്പിക്കുന്നത്. കോട്ടൂർ എന്ന വ്യക്തിത്വത്തെ സ്വാംശീകരിക്കാനുള്ള ദുൽക്കറിന്റെ ശ്രമവും അഭിനന്ദനമർഹിക്കുന്നു.

രചന ഫിലിംസിന്റെ ബാനറിൽ എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത ‘ജലാംശ’മാണ് മറ്റൊരു ചിത്രം. ഏറെവർഷത്തെ ജയിൽവാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയെത്തുന്ന കുഞ്ഞൂഞ്ഞ് എന്ന മധ്യവയസ്കന്റെ കഥ പറയുന്ന ചിത്രത്തിൽ ജഗദീഷാണ് മുഖ്യവേഷം ചെയ്യുന്നത്. ശ്രീ ടി. കെ. സന്തോഷിന്റെ വിദൂഷകൻ എന്ന സിനിമ ഹാസ്യസാഹിത്യകാരനായിരുന്ന എം.ആർ. നായർ എന്ന സഞ്ചയന്റെ ജീവിതത്തിലെ അന്ത്യനിമിഷങ്ങളെ പുനരാവിഷ്കരിക്കുന്നു. പ്രമുഖ ഫിലിം മേക്കർ വി.കെ. പ്രകാശാണ് സഞ്ചയനെ അവതരിപ്പിക്കുന്നത്. ശ്രീ എൻ.കെ. മുഹമ്മദ് കോയയുടെ ചിത്രം ‘അലിഫ്’ കണ്ണൂർ നിവാസിയായ ഫാത്തിമ എന്ന സ്ത്രീയുടെ ജീവിതം പിൻതുടരുമ്പോൾ സലിൽ ലാൽ അഹമ്മദിന്റെ ‘Calton Towers’ യുവാവായ മകന്റെ മരണത്തിലെ ദുരൂഹതകൾ തിരഞ്ഞുപോകുന്ന ഒരു പിതാവിന്റെ അനുഭവങ്ങളാണ്.

കലാമൂല്യവും രാഷ്ട്രീയമാനങ്ങളുമുള്ള രണ്ടു സിനിമകൾ ഈ വർഷം സിനിമാപ്രേമികളുടെ മനസ്സിലിടംപിടിച്ചിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസും മുന്നറിയിപ്പും. ഇവ രണ്ടും മേളയിലില്ല എന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. നിരുപാധികതയ്ക്ക് എവിടെയും നേരിടാനുള്ളത് പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ്. ഒരു ജനതയുടെ തനതായ സാംസ്കാരികധാരകളെല്ലാം വറ്റിപ്പോകുന്ന ഒരു കാലത്തിന്റെ വക്കിൽ നിന്നുകൊണ്ടാണ് നമ്മൾ ഇതെല്ലാം പുലമ്പുന്നത്. ഉപരിതലത്തിൽ ജീവിച്ചുകൊണ്ട് ആഴങ്ങളെ സ്വപ്നം കാണാൻ കഴിയുമോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അവിടെയാണ് outstanding സിനിമയിൽ നിന്ന് mediocre സിനിമയിലേക്കുള്ള വഴികൾ ആരംഭിക്കുന്നതെന്നു തോന്നുന്നു.

(iffk'14-ലെ മലയാളസിനിമ ഇന്ന് വിഭാഗത്തെപ്പറ്റി അക്ഷരം
ഓൺലൈൻ മാസികയ്ക്കു വേണ്ടി തയ്യാറാക്കിയ കുറിപ്പ്)

മേളപ്പെരുക്കം'14














തമ്പാനൂരിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം ഒട്ടും പരിചിതമായി തോന്നിയില്ല.  ഒരു നക്ഷത്രഹോട്ടലിനു മുന്നിലെത്തിയ പോലെ. തിരിഞ്ഞുനോക്കുമ്പോൾ പിരിഞ്ഞു മുകളിലേയ്ക്കു കയറിപ്പോകുന്ന കോഫിഹൌസ്. മുന്നിലേക്കു നടന്നപ്പോൾ ഗണപതിക്കോവിൽ. തെറ്റിയിട്ടില്ല. പതിയെ കൈരളിയുടെ ഗേറ്റിലേക്ക്. അവിടെയും പതിവില്ലാത്ത ഒരപരിചിതത്വം. സുരക്ഷാസേന, ബാരിക്കേഡുകൾ. വർഷങ്ങളിലൂടെ ഈ നഗരത്തിന്റെ ഭാഷയും ഭാവവും പരിചയിച്ചതാണ്. എന്നിട്ടും എവിടെയോ ഒരിത്. ടാഗോറിലേയ്ക്ക് ഓട്ടോ പിടിക്കുന്നു. പാസും ബാഗും കിട്ടി. എന്തുമാവട്ടെ. ഇനി ഞാനും എന്റെ സിനിമയും മാത്രം.

ടിക്കറ്റ് റിസർവ് ചെയ്യുന്നതിനു ന്യൂ തീയേറ്ററിലെ ക്യൂവിൽ. കമ്പ്യൂട്ടറിൽ എന്തൊക്കെയോ തിരയുന്ന പയ്യന്മാർ. നാളേയ്ക്കുള്ള ടിക്കറ്റു റെഡി. ഒരു ചായയും കുടിച്ച് കനകക്കുന്നിലേയ്ക്ക്. അവിടെയും കാക്കിവേഷങ്ങളുടെ ആധിക്യം. മഞ്ഞുവീഴാത്ത ഗംഭീരവേദി. ലളിതം, സുന്ദരം. പതിവിലും നേരത്തേ ഉദ്ഘാടനം കഴിഞ്ഞു. ഇരുട്ടു പരക്കുംമുൻപേ ഉദ്ഘാടനചിത്രമായ Dancing Arabs തുടങ്ങുന്നു. അറബ്/ഇസ്രയേൽ സംഘർഷം സ്ഥിരമായി പ്രമേയമാക്കുന്ന ഇസ്രയേൽകാരനായ Eran Riklis ആണ് സംവിധായകൻ. ഇസ്രയേലിൽ തങ്ങുന്ന ഒരറബ് യുവാവിന്റെ അസ്തിത്വപ്രശ്നങ്ങളാണ് സംഭവം. ജനസംഖ്യയിൽ 20 ശതമാനമുണ്ടെങ്കിലും  തീർത്തും അന്യവൽക്കരിക്കപ്പെട്ട അറബ് ജനതയുടെ പ്രതിസന്ധി തീവ്രതയോടെ പകർത്തിയിട്ടുണ്ട്. മുഖ്യകഥാപാത്രമായി വേഷമിട്ട Tawfeek Barhom സ്ഥലത്തുണ്ട് എന്നതാണ് മറ്റൊരു കൌതുകം.

ന്യൂ തീയേറ്റർ. The tree എന്ന സിനിമയുടെ ടിക്കറ്റുമായി ഡോറിലെത്തുന്നു. പെട്ടെന്ന് സിനിമ നാടകമായി മാറുന്നു. അവിടെ മറ്റൊരു സിനിമയാണത്രേ. ആശയക്കുഴപ്പം നീളുന്നു. അഞ്ചു മിനിറ്റിൽ റിസർവേഷൻ സംവിധാനം റദ്ദാകുന്നു. തികച്ചും ആകസ്മികമായി കാണാൻ വിധിക്കപ്പെട്ട Field of Dogs എന്ന പോളിഷ് സിനിമയിലേയ്ക്ക് ഇരുന്നുകൊണ്ടു പ്രവേശിക്കുന്നു. അത്ഭുതം. അത് മേളയിലെ മനോഹരമായ കണ്ടെത്തലായി മാറുന്നു. ഒരാക്സിഡന്റിൽ കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട മനുഷ്യന്റെ മനസ്സാണ് സിനിമയിൽ. അയാളുടെ സ്വപ്നങ്ങളെയും ഓർമ്മകളെയും സംഘർഷങ്ങളെയും കാവ്യാത്മകമായി പിന്തുടരുന്നു. Lech Majewski എന്ന സംവിധായകന് സിനിമയുടെ ഭാഷയെന്തെന്നറിയാം. അതുപയോഗിച്ച് മനോഹരമായ പരീക്ഷണങ്ങൾ ചെയ്യാനും.

ജനങ്ങളുടെ സഹകരണത്തോടെ കാഴ്ച ചലച്ചിത്രവേദി ഒരുക്കിയ ഒരാൾപ്പൊക്കം എന്ന സിനിമ. സനൽ കുമാർ ശശിധരന്റെ ഈ സ്വപ്നപദ്ധതി കൈരളിയുടെ സ്ക്രീനിൽ ഗംഭീരദൃശ്യാനുഭവമായി. പുതിയ കാലത്തിന്റെ പ്രതിനിധികളായ മഹേന്ദ്രൻ, മായ എന്നിവരുടെ പരസ്പരസംഘർഷങ്ങളിൽ നിന്ന് വ്യക്തിയുടെ സ്വത്വാന്വേഷണത്തിലേയ്ക്കാണ് സിനിമയുടെ സഞ്ചാരം. മനുഷ്യൻ/പ്രകൃതി, പുരുഷൻ/സ്ത്രീ എന്നീ രണ്ടു ദ്വന്ദ്വങ്ങൾ കേന്ദ്രപ്രമേയമായി സിനിമയിലുടനീളം വർത്തിക്കുന്നു. സംവിധായകന്റെ സിഗ്നേച്ചർ പതിഞ്ഞ ഗഹനസുന്ദരമായ
വിഷ്വലുകൾ. കറകളഞ്ഞ മാധ്യമബോധം.

മൂന്നുമണിക്കൂർ സഹിഷ്ണുതയോടെ ക്യൂ നിന്നതുകൊണ്ടാണ് Winter sleep കാണാൻ കഴിഞ്ഞത്. വ്യക്തിപരതയിൽ നിന്ന് സാമൂഹ്യമായ ഉൾക്കാഴ്ചയിലേക്കുള്ള  പാതയിലാണ് Ceylan എന്ന സിനിമക്കാരൻ. ശക്തനും ദുർബ്ബലനുമിടയിലെ സംഘർഷങ്ങളെ സ്വതസിദ്ധമായ മനോവിശകലനത്തിന്റെ രീതിയിൽ അയാൾ ഡിബേറ്റ് ചെയ്യുമ്പോൾ നമുക്ക് സ്ക്രീനിലേയ്ക്കു നോക്കി വിസ്മയിച്ചിരിക്കാൻ മാത്രമേ കഴിയൂ. കഥയോ അതിലെ സംഭവങ്ങളോ ഈ സംവിധായകനെ സംബന്ധിച്ച് പ്രധാനമല്ല. മനുഷ്യനും ബന്ധങ്ങളുമാണ് അന്തിമമായി സിലാന്റെ പ്രമേയപരിസരം. ആത്മപരിശോധനയുടെ, ദൃശ്യപരതയുടെ ആ മൂന്നു മണിക്കൂറുകൾ മേളയുടെ സാഫല്യമായി. ഒരു ദിവസം നീളുന്ന ഒരു സിലാൻ സിനിമയ്ക്കായി വെറുതെ ആഗ്രഹിച്ചുപോയി.

പോളിഷ്മാസ്റ്റർ സനൂസിയുടെ Foreign body പുതിയ പോളണ്ടിലെ കോർപ്പറേറ്റ് ആർത്തികളെയും മതവിശ്വാസത്തെയും വിരുദ്ധധൃവങ്ങളിൽ നിർത്തിയാണ് തന്റെ ആത്മീയാന്വേഷണം നടത്തുന്നത്. ആഴത്തിൽ വേരൂന്നിക്കഴിഞ്ഞ തന്റെ മതവിശ്വാസത്തെ അദ്ദേഹം ഒട്ടും മറച്ചുവെയ്ക്കുന്നില്ല. ഒരുപക്ഷേ അതുകൊണ്ടാവാം ചില കഥാപാത്രങ്ങളുടെ യുക്തിഭദ്രതയ്ക്കു പരിക്കേറ്റതായി തോന്നുന്നുമുണ്ട്.

ഭാഷയോടു വിട എന്ന സന്ദേശവുമായി ലോകസിനിമയുടെ രാഷ്ട്രീയാചാര്യനായ ഗൊദാർദിന്റെ Goodbye language.  ഉള്ളടക്കത്തിലും പരിചരണത്തിലും അത്ഭുതങ്ങൾ വിരിയിക്കാൻ ഇപ്പോഴും മാസ്റ്റർമാർ തന്നെ വേണമെന്ന് അടിവരയിടുന്ന സിനിമ. 3D സങ്കേതത്തെപ്പോലും തികച്ചും നൂതനമായ രീതിയിൽ ഉപയോഗിച്ചുകൊണ്ട് പ്രേക്ഷകനെ ഞെട്ടിച്ചു. 84 വയസ്സിലും തുടരുന്ന ഈ പരീക്ഷണത്വരയെ നമിക്കുന്നു.

Return to Ithaca എന്ന ഫ്രഞ്ച് സിനിമ. സംവിധാനം: Laurent Cantet. മധ്യവയസ്സിലെത്തിയ ഏതാനും സുഹൃത്തുക്കൾ ഒരു മട്ടുപ്പാവിലൊന്നിയ്ക്കുന്നു. അവർ പൂർവകാലമോർക്കുന്നു. സമകാലത്തെ നിരാശകൾ പങ്കുവെയ്ക്കുന്നു. ഒരേയൊരു ലൊക്കേഷനിൽ തുടങ്ങി അവസാനിക്കുന്ന പടം. പൊതുവിൽ ബോറടിച്ചുമരിയ്ക്കാനിടയുള്ള ഈ പ്ലോട്ട് സൌഹൃദത്തിന്റെ ഊഷ്മളതയാൽ, വൈകാരികസ്പർശത്താൽ ഉജ്വലമാക്കിയിരിക്കുന്നു. ക്യൂബൻ ജനതയുടെ പ്രവാസജീവിതത്തെക്കുറിച്ചുള്ള രാഷ്ട്രീയധ്വനികളും സിനിമയിൽ നിന്നു വായിച്ചെടുക്കാം.

വൈകാരികതയുടെ ഒരു നിശ്ശബ്ദസാമ്രാജ്യമായ റിട്ടേൺ എന്ന ട്രാജഡിയിൽ നിന്ന് Leviathan എന്ന ചിത്രത്തിലെത്തുമ്പോൾ Andrey Zvyagintsev എന്ന സംവിധായകൻ  മാനവികതയിലധിഷ്ഠിതമായ ഉറച്ച രാഷ്ട്രീയബോധം  പ്രദർശിപ്പിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അനിവാര്യമായ സംഘർഷങ്ങളിലേയ്ക്കു ക്യാമറ തിരിക്കുമ്പോൾ  അഴിമതി നിറഞ്ഞ ഒരു സമകാലം ചുരുൾ നിവരുന്നു. ദൈവം ആരുടെ കൂടെയാണെന്ന പുരാതനമായ ചോദ്യത്തിൽ നിന്ന് ഭരണകൂടം ആരുടെ കൂടെയാണെന്ന മറ്റൊരു ചോദ്യം പൊട്ടിപ്പുറപ്പെടുന്നു.

The Man of the Crowd എന്ന ബ്രസീലിയൻ സിനിമ ഏകാന്തതയ്ക്കും സൌഹൃദത്തിനും സമർപ്പിക്കപ്പെട്ട ഒരു ശ്രദ്ധാഞ്ജലിയാണ്. 1840-ൽ എഴുതപ്പെട്ട ഒരു ചെറുകഥയുടെ ഈ ദൃശ്യാവിഷ്കാരം മേളയിലെ വേറിട്ട അനുഭവമായി. ഏകാന്തതയെ ഇനിയും ശരിക്കു രുചിച്ചിട്ടില്ലാത്തവർ Juvenal എന്നുപേരുള്ള ഈ സിനിമയിലെ നായകന്റെ മുഖത്തേക്കു നോക്കിയാൽ മതി.

ജോർജിയയിൽ നിന്നുള്ള the Corn Island പ്രകൃതിയെയും മനുഷ്യനെയും നിശ്ശബ്ദതയെയും ഉപയോഗിച്ച് നിർമ്മിച്ച സിനിമയാണ്. Ovashvili-യുടെ The Other Bank നേരത്തെ കണ്ടതാണ്. അയൽദേശമായ അബ്ഖാസിയയുമായുള്ള യുദ്ധസമാനമായ സംഘർഷത്തിന്റെ നിഴലിൽ വൃദ്ധനും ചെറുമകളും ഒരു ദ്വീപിൽ കുടിൽകെട്ടി പുലരുന്നതു മാത്രമേ നമ്മൾ കാണുന്നുള്ളു. എന്നാൽ സ്ക്രീനിൽ കാണാത്തതാണ് യഥാർത്ഥസിനിമ. തീയേറ്റർ വിട്ടിറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ആ നിശ്ശബ്ദതകൾ സിനിമയെ പൂരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അന്തർദ്ദേശീയപ്രശസ്തനായ Sissaako-യുടെ Timbuktu ഈ ആഫ്രിക്കൻ ഫിലിംമേക്കറുടെ അതുല്യപ്രതിഭയ്ക്ക് തൂവൽ ചാർത്തുന്ന മഹത്തായ സിനിമയാണ്. ഒരു തീവ്രവാദഗ്രൂപ്പിന്റെ അധീനതയിലുള്ള Timbuktu നഗരമാണ് പശ്ചാത്തലം. ഒരു ജനതയുടെ ഒരിക്കലും കെടാത്ത ആത്മാഭിമാനത്തെയും സംസ്കാരത്തെയും ഒരിക്കൽക്കൂടി പകൽവെളിച്ചത്തിൽ തെളിഞ്ഞുകാണുന്നു. ഈ സിനിമയിലാണ് ഒരു ദൃശ്യബിംബത്തിന്റെ സവിശേഷമായ പ്രതീകസൌന്ദര്യം കണ്ടത്.  ഒരു കാൽ‌പ്പന്തുകളിയുടെ ഏതാനും മിനിറ്റുകൾ നീളുന്ന ഷോട്ടു മാത്രമാണത്. കളിയിൽ പന്തില്ല എന്നൊരു വ്യത്യാസമേയുള്ളു. കാൽ‌പ്പന്തു നിരോധിക്കപ്പെട്ട പ്രദേശത്തെ യുവാക്കൾ അതിനെ പ്രതിരോധിക്കുന്നത് പന്തില്ലാത്ത പന്തുകളിയുടെ ഒരു പാരഡി നിർമ്മിച്ചുകൊണ്ടാണ്. അത്യന്തം ആവേശകരമായി കളി പുരോഗമിക്കവേ, ആ വിഷ്വലിന്റെ രാഷ്ട്രീയമായ ധ്വനിഭംഗിയോർത്ത് അറിയാതെ കയ്യടിച്ചുപോയി...

കണ്ട സിനിമ മധുരം. കാണാത്തവ അതിമധുരം. രണ്ടു പതിറ്റാണ്ടുകളായി നമ്മൾ ലോകസിനിമ കാണുന്നു. മലയാളസിനിമയിൽ അതിന്റെ ഗുണപരമായ സ്വാധീനമുണ്ടോ എന്നത് പുതിയ ഫിലിംമേക്കർ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. നമ്മുടെ ദേശത്തിന്റെ ഭൌതികസാഹചര്യങ്ങളിലും സംസ്കാരത്തിലും ആഴത്തിൽ വേരുകളുള്ള സിനിമയാണ് നമുക്കിനി വേണ്ടത്. സ്വന്തം പരിസരത്തുനിന്ന് ഉരുത്തിരിഞ്ഞു വരുന്ന പ്രമേയങ്ങളും ബിംബങ്ങളുമാണു വേണ്ടത്. സ്വയം മനസ്സിലാക്കാൻവേണ്ടി മാത്രം നമുക്ക് പുറത്തേയ്ക്കു നോക്കിയാൽ മതിയാകും. അനുകരണം അവികസിതമായ സമീപനമാണ്.

മേള കഴിഞ്ഞു കൈരളിയുടെ പടവുകളിറങ്ങുമ്പോൾ സിനിമ ഒരു ജൈവസാന്നിധ്യമായി കൂടെത്തന്നെയുണ്ട്. ആ സജീവതയെ കൂടുതൽ ധന്യമാക്കിയിരുന്ന ചിലരുടെ അസാന്നിധ്യങ്ങൾ മാത്രമാണ് സങ്കടം. നരേന്ദ്രപ്രസാദ്, ഡി. വിനയചന്ദ്രൻ, എ. അയ്യപ്പൻ, ശരത്ചന്ദ്രൻ, ഒഡേസ സത്യൻ…സാന്ത്വനമില്ലാത്ത ഈ വിഷമസ്മൃതിയിൽ ഈ കുറിപ്പവസാനിപ്പിക്കാം.

ഒരാൾപ്പൊക്കം














'എന്റെ ഉയരത്തിന്റെയും ആഴത്തിന്റെയും അളവുകോലുകൾ പരസ്പരം മത്സരിച്ചു തോൽക്കുന്നു. എന്നേക്കാൾ വലിയ ഒരെന്നെ വിഴുങ്ങിപ്പോയതിന്റെ അമ്പരപ്പിൽ ഞാൻ കുഴങ്ങുന്നു. ഞാൻ പിളർന്ന് ഞാൻ തന്നെ പുറത്തുവരുന്നു.’ - സനൽകുമാർ ശശിധരൻ

ഗഹനസുന്ദരമായ ഒരു കാഴ്ചയിലേയ്ക്ക് നമ്മുടെ ബോധത്തെ അറസ്റ്റുചെയ്തു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. തീരാത്ത സ്നേഹം പോലെ മഞ്ഞു പെയ്യുന്ന മലയുടെ തണുപ്പിലേയ്ക്ക് ദിഗംബരനായ മഹേന്ദ്രന്റെ മനസ്സും അഴിഞ്ഞടരുകയാണ്. നിരുപാധികമായ പ്രകൃതിയുടെ മനസ്സും മനുഷ്യപ്രകൃതിയും ഒന്നായി മാറുകയാണ്. ഇനി ഇയാളെ പിന്തുടരുകയല്ലാതെ മാർഗ്ഗമില്ല.

മായ മഹിയുടെ മനസ്സാക്ഷി തന്നെയാണ്. ഉള്ളിലിരുന്നുകൊണ്ട് അവനെ തിരുത്തുന്ന അവൻ തന്നെയാണവൾ. അവളുടെ അഭാവം അയാൾക്ക് ആത്മാവിന്റെ അഭാവം തന്നെയാണ്. സോ, അയാൾ മായയെ തിരഞ്ഞുപോകുന്നു. പുരുഷാഹന്തയുടെ മുനയൊടിക്കുന്ന പെണ്ണാണ് മായ. ഒപ്പം നിരുപാധികമായ കരുതലും പ്രണയവുമാണവൾ. എന്റെയും നിന്റെയുമുള്ളിലിരുന്ന് ലോകത്തെ ഭരിക്കാൻ വെമ്പുന്ന അധികാരത്തെ അവൾക്കു ചോദ്യംചെയ്യാതെ വയ്യ. ‘നീ വെറുതെ സുഖിപ്പിക്കുകയാണ്/you pretends to be nice’ എന്ന അവളുടെ കൃത്യമായ പ്രകോപനം അയാളെ ചൊടിപ്പിക്കുന്നു. അപ്പോളവൾ പറയുന്നു. ‘ഇതാ ഇപ്പോൾ യഥാർത്ഥ നീ പുറത്തുവന്നു തുടങ്ങുന്നുണ്ട്.’ അപ്രതിരോധ്യമായ സ്ത്രീസാന്നിധ്യമായി ഒരു സിനിമ മാറുകയാണ്. നമ്മുടെ സിനിമയിൽ ഒട്ടും പതിവില്ലാത്ത ഒന്ന്.

ഭൌതികയാഥാർത്ഥ്യങ്ങളിൽ മുഴുകിജീവിക്കുന്നവനും ഒരാത്മീയതയുണ്ട്. അതിലേയ്ക്കാണ് സിനിമയ്ക്കൊപ്പം ഞാനും നിങ്ങളും സഞ്ചരിക്കുന്നത്. മായ എന്ന സങ്കൽ‌പ്പത്തെ കാലികമായി പുതുക്കുന്ന ജോലി സംവിധായകൻ നന്നായി ചെയ്യുന്നുണ്ട്. കാഷായം ധരിച്ച് സത്യം തിരഞ്ഞുപോകുന്ന ഒരവധൂതനെ ഇവിടെ നമ്മൾ കാണുന്നില്ല. പകരം എല്ലാ പരിമിതികളുമുള്ള ഒരു നഗരജീവിയെ കാണുന്നു. കോർപ്പറേറ്റ് കാലത്തെ വിനാശകരമായ വികസനമാതൃകകൾ കാണുന്നു. മനുഷ്യനെ കടപുഴക്കുന്ന, പ്രകൃതിയെ പ്രകോപിപ്പിക്കുന്ന ആർത്തികൾ കാണുന്നു. മനുഷ്യപ്രകൃതിയെ പ്രകൃതിയുമായി ചേർത്തുവെച്ചു പരിശോധിക്കുന്നതിന്റെ സൌന്ദര്യം കാണുന്നു.

മനുഷ്യൻ/പ്രകൃതി, പുരുഷൻ/സ്ത്രീ എന്നീ രണ്ടു ദ്വന്ദ്വങ്ങൾ കേന്ദ്രപ്രമേയമായി സിനിമയിലുടനീളം വർത്തിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പരസ്പരവൈരുധ്യമായും സമന്വയമായും മാറിമാറി അതു പകർന്നാടുന്നു. ഇതരപ്രമേയങ്ങളുടെ നിരവധി ചെറുപൂരങ്ങൾ അവിടവിടെയായി സംവിധായകൻ ഒളിപ്പിച്ചുവെച്ചിട്ടുമുണ്ട്. ഓരോ ഷോട്ടിൽ നിന്നും, സംഭാഷണത്തിൽ നിന്നും സൌകര്യപൂർവം നിങ്ങൾക്കത് പെറുക്കിയെടുക്കാവുന്നതാണ്. ഇണയെ നഷ്ടപ്പെട്ടവരുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവരുണ്ട്. ഇടിഞ്ഞുവീഴുന്ന മലയും കൂടു തകർന്ന കിളിയും ഒഴുക്കുനിലച്ച പുഴയുമുണ്ട്. ദേശവും ഭാഷയും പലതെങ്കിലും അന്തിമമായി എല്ലാറ്റിനും ഒരേ ഭാവമാണ്. അങ്ങനെ നോക്കുമ്പോൾ നടപ്പുകാലത്തെ ഇന്ത്യയെത്തന്നെയാണ് സിനിമ വരച്ചെടുക്കുന്നത്.

സവിശേഷമായ ഈ അന്വേഷണത്തിന് ഇന്ത്യയുടെ കറന്റായ സന്ദർഭത്തിൽ പ്രസക്തിയേറെയാണ്. അതുനമ്മെ പ്രകൃതിയിലേക്കു മടങ്ങാൻ പ്രേരിപ്പിക്കുന്നു. ബോറടി മാറ്റാൻ കാടുകയറുന്നവന്റെ ഗൃഹാതുരതയല്ല അത്. ഒരുവേള വസ്തുനിഷ്ഠമായ, ശാസ്ത്രീയമായ ഒരാത്മീയതയെ അന്വേഷിക്കലാണ്. അതിൽ മുഴുകലാണ്. വെളുപ്പിൽ കറുത്ത കളങ്ങളുള്ള ആ ഷർട്ടിന്റെ മായ കാഴ്ചയിൽ നിന്നൊഴുകി മറഞ്ഞാൽ പിന്നെയവശേഷിക്കുന്നത് പ്രകൃതി മാത്രമാണ്. അതവനിൽ നിറഞ്ഞുപെയ്യുകയാണ്. പ്രകൃതി/മനുഷ്യൻ ദ്വന്ദ്വത്തെ ഏകമായ ഒന്നിലേയ്ക്കു ലയിപ്പിക്കുന്ന ക്ലൈമാക്സിലെ ആ കവിത brilliance എന്ന വാക്കിനെ ഓർമ്മിപ്പിച്ചു. സിനിമ തീർന്നു. ഒരിക്കൽക്കൂടി എന്റെ സ്വന്തം മായകളിലേയ്ക്ക് ഞാൻ ഉണരുകയും ചെയ്തു.

ആത്മീയാന്വേഷണത്തിന് ഹിമാലയം തന്നെ വേണോ എന്നൊരു ചൊടിപ്പിക്കുന്ന ചോദ്യം ചില കോണുകളിൽ നിന്നുയരുന്നുണ്ട്. അത് കലാകാരന്റെ തെരഞ്ഞെടുപ്പാണല്ലോ. ഹിമാലയം ഒരു മല മാത്രമല്ല. പ്രകൃതിയിലടങ്ങിയ കലാപൂർണ്ണതയുടെ സൌന്ദര്യമാണത്. സ്വയം വിശദമാക്കുന്ന ദൃശ്യബിംബങ്ങളുടെ വിളനിലമെന്ന നിലയിലാണ് സനൽ ഹിമാലയത്തെ സമീപിച്ചിരിക്കുന്നതെന്നു തോന്നുന്നു. മഹിയുടെ അഹംഭാവത്തെ നിന്നനിൽ‌പ്പിൽ പൊടിച്ചുകളയാൻ പോന്ന ഗഹനതയും അതിനുണ്ട്.  അതിനെ അഹംബോധത്തിലേയ്ക്കു പരിവർത്തിപ്പിക്കാൻ പോന്ന കരുത്തുണ്ട്. ടോട്ടൽ സിനിമയെ മനുഷ്യൻ/പ്രകൃതി ദ്വന്ദ്വത്തെ സംബന്ധിച്ച കാവ്യാത്മകമായ പ്രസ്താവമാക്കി മാറ്റുന്നതും ഈ ബിംബസമൃദ്ധിയത്രേ. ഒരുപക്ഷേ ഇതുതന്നെയാണ് സിനിമയിൽ അന്തർലീനമായ, അതിനെ യൂണിവേഴ്സലാക്കുന്ന ആത്മീയതയെന്നു പറയാം.

യാഥാർത്ഥ്യത്തിനപ്പുറമുള്ള സിനിമയുടെ സൌന്ദര്യതലങ്ങൾ കണ്ടെത്തിയ സംവിധായകർ നമുക്കധികമില്ല. പല പേരുകളും ഇപ്പോൾ പ്രസക്തവുമല്ല. സ്വപ്നത്തിലേയ്ക്കും സ്മൃതിയിലേക്കും ഭ്രമകല്പനയിലേക്കും വളർന്നുപടരുന്ന അതിന്റെ ശാഖകളാണ് സിനിമയെ ഭൂമിയോളം ജൈവമാക്കിത്തീർക്കുന്നത്. പ്രപഞ്ചത്തോളം വിശാലമാക്കുന്നത്. സ്വപ്നത്തെ സത്യമാക്കുന്ന ഈ മാന്ത്രികവടി സനൽ സ്വന്തമാക്കിയിരിക്കുന്നുവെന്നത് സന്തോഷകരമാണ്. ഒരുപക്ഷേ ഈ ഗഹനതയും ഈ നിസ്സംഗതയും മുൻപ് കണ്ടിട്ടുള്ളത് അരവിന്ദനിലാണ്. പിന്നീടയാൾ തുർക്കിയുടെ മാനസപുത്രനായ സിലാനായി പുനർജനിച്ചു എന്നു തോന്നാറുണ്ട്. സിലാനും സനലും തമ്മിലും രസകരമായ ചില സമാന്തരങ്ങളുണ്ട്.

ഇഷ്ടസിനിമയെപ്പറ്റി ഇങ്ങനെ എത്രവേണമെങ്കിലും പറയാം. ഇതാ നിർത്തി. ചില പ്രവചനങ്ങൾ സാധ്യമാണ്. അറിവില്ലാത്തവർക്ക് എന്തുമാവാമല്ലോ. സനൽ ഇനിയൊരു സിനിമയെടുത്താൽ അത് ഇന്ത്യയുടെ സിനിമയായിരിക്കും. അതിനടുത്ത പടം ലോകസിനിമയുമായിരിക്കും. പക്ഷേ ഒന്നുണ്ട്. സിനിമ സംവിധായകന്റെ കലയാണെങ്കിലും അതു നിർമ്മിക്കുകയെന്നത് അയാളുടെ ബാധ്യതയല്ല. അഥവാ സനലിന്റെ അടുത്ത സിനിമ മലയാളിയുടെ ഉത്തരവാദിത്തമാണ്.