Tuesday, July 15, 2014

How Old Are You?



 










സ്ത്രീകൾ സിനിമയുടെ പശ്ചാത്തലസൌന്ദര്യം മാത്രമായിക്കഴിഞ്ഞ കാലത്ത് പെട്ടെന്നൊരു ദിവസം ഒരു സ്ത്രീ സ്ക്രീനിനു നടുവിലേക്കു കയറിനിൽക്കുമ്പോൾ അതിലൊരു പുതുമയുണ്ട്. രസമുണ്ട്. ആ സ്ത്രീ മഞ്ജുവാര്യർ കൂടിയാവുമ്പോൾ ആ രസം ഇരട്ടിക്കുന്നു. വീണ്ടും ഒരിക്കൽക്കൂടി നടിയെ മനസ്സിൽക്കണ്ട് ഒരു പടമുണ്ടാവുന്നത് തന്റെ മടങ്ങിവരവോടെയാണെന്നത് മഞ്ജുവിനും ഒരുവേള, ഈ സിനിമയ്ക്കും ക്രെഡിറ്റ് തന്നെ. രണ്ടും മോശമായില്ല. സ്ത്രീയും അവളുടെ ആത്മാവിഷ്കാരവുമാണ് കേന്ദ്രപ്രമേയമെങ്കിലും സമകാലികജീവിതത്തിന്റെ സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയെല്ലാം അത് കടന്നുപോകുന്നുണ്ട്. മഞ്ജുവാണ് താരമെങ്കിലും ചാക്കോച്ചനടക്കം വേഷമിട്ടവരെല്ലാം മനോഹരമായി തൊട്ടുതൊട്ടുനിൽ‌പ്പുണ്ട്. അത് ബോബിയുടെയും സഞ്ജയിന്റെയും രചനാഗുണം.

‘യുവർ ഡ്രീം ഈസ് യുവർ സിഗ്നേച്ചർ’ എന്ന് ഒടുവിൽ എഴുതിക്കാണിക്കുന്ന ഒരു പടം മാത്രമായിരുന്നെങ്കിൽ, ഇതൊരു സിനിമയാകുമായിരുന്നില്ല. ഈ ആശയം കൃത്യമായി, സമർത്ഥമായി വിഷ്വലൈസ് ചെയ്തു എന്നതാണ് റോഷൻ ആൻഡ്രൂസ് ചെയ്ത പുണ്യപ്രവൃത്തി. വിശേഷിച്ച് ചാനലുകൾ സിനിമയെ വിലയ്ക്കുവാങ്ങി അതിന്റെ വില കെടുത്തിയ ഇക്കാലത്ത് അതൊരു വലിയ കാര്യമാണ്. തിരക്കഥയുണ്ട് എന്നതുതന്നെ ഇന്ന് സിനിമയെ സംബന്ധിച്ച് വലിയ സംഭവമാണ്. പരസ്യവാചകമായി കാണുകയില്ലെങ്കിൽ ഒന്നു പറയാം. എല്ലാ മലയാളികളും മനസ്സിലാക്കേണ്ട നിരവധി സന്ദേശങ്ങൾ സിനിമയിൽ അടങ്ങിയിരിക്കുന്നു. വിശദാംശങ്ങൾ ചോദിക്കരുത്. അതറിയാൻ കാശുമുടക്കി സിനിമ കാണുകതന്നെ വേണം.!

ബാംഗ്ളൂർ ഡെയ്സ്



 











പണവും പ്രശസ്തിയും ഒരുപോലെ ലഭിക്കാനുതകുന്ന മാറ്റങ്ങളാണ്, പൊതുവിൽ പോപ്പുലർ സിനിമയുടെ സമീപനത്തിൽ കണ്ടുവരുന്നത്. സാമൂഹ്യ, രാഷ്ട്രീയ ചിന്തയിൽ നിന്ന് അത് സുരക്ഷിതമായ അകലം പാലിക്കുന്നു. പകരം, താരമൂല്യത്തെക്കുറിച്ചും ചാനലിനെക്കുറിച്ചും ചിന്തിക്കുന്നു. പരീക്ഷണസിനിമക്കാരും ഇപ്പോൾ ഇതേ വഴിയിലൂടെ നടക്കാൻ തുടങ്ങിയിരിക്കുന്നു. പത്തുപേരടങ്ങുന്ന ഒരു ജൂറിയുടെ അവാർഡിനേക്കാൾ വലുത് അടിപൊളിയുവത്വത്തിന്റെ അംഗീകാരമാണെന്ന് അവരും മനസ്സിലാക്കിയിരിക്കുന്നു. മികച്ച കലയും സങ്കേതവും കൈകോർക്കുന്ന സിനിമയെടുത്ത് തീയറ്റർ കിട്ടാതെ അലയുന്നതിനേക്കാൾ അഭികാമ്യം എല്ലാരുമറിയുന്ന സെലിബ്രിറ്റിയാകുന്നതത്രേ.

ഏതാനും വർഷം മുൻപ് അഞ്ജലി മേനോൻ എന്ന സംവിധായികയെ കാണുമ്പോൾ അവർ അന്തർദ്ദേശീയ ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു. കയ്യിൽ ഒരു ‘മഞ്ചാടിക്കുരു’വുമായി വന്ന് അവാർഡും വാങ്ങിപ്പോയ അവർക്ക് അടുത്ത സിനിമയിലെത്തുമ്പോൾ വന്ന മാറ്റം നമ്മുടെ സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ‘പ്രായോഗികത’യുടെ സ്വഭാവത്തെ കാട്ടിത്തരുന്നുണ്ട്.

യുവത്വം ആഘോഷിക്കുന്നവരെ സന്തോഷിപ്പിക്കാൻ വേണ്ടിയൊരുക്കിയ ബാംഗ്ളൂർ ഡേയ്സ് ആ കർമ്മം നന്നായി നിർവഹിക്കുന്നുണ്ട്. യുവതയുടെ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ റിയാലിറ്റിയുടെ മുകളിലത്തെ നിലയിലൂടെ അത് സഞ്ചരിക്കുന്നു. നിലവിൽ ഏറ്റവും മാർക്കറ്റുള്ള മൂന്നു താരങ്ങളെ നന്നായി ഉപയോഗിക്കുന്നു. പോസിറ്റീവായ, പ്രസാദാത്മകമായ, അതിലളിതമായ പരിചരണത്തിലൂടെ രസിപ്പിക്കുന്നു. സുഖിപ്പിക്കുന്നു. സാമൂഹ്യമോ രാഷ്ട്രീയമോ ആയ പരാമർശങ്ങൾ ഒഴിവാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. പ്രണയവും പാട്ടും വിരഹവും ബൈക്ക് റേസും മരുന്നിന് അല്പം ഗൃഹാതുരത്വവും ചേർക്കുന്നു. ഇത്രയുമൊക്കെയുണ്ടെങ്കിൽ ഏതൊരു പയ്യൻസും രണ്ടു മണിക്കൂറും അമ്പത്തിരണ്ട് മിനിറ്റും ക്ഷമയോടെയിരിക്കുമെന്ന് കണ്ടുപിടിക്കുന്നു. ചുരുക്കത്തിൽ, നല്ല സിനിമയുടെ ഭാഷയും സാധ്യതയുമറിയുന്ന ഒരു ഫിലിംമേക്കർ കൂടി സൌകര്യപൂർവം ജനപ്രിയസിനിമയിലേയ്ക്കു കുടിയേറുന്നു.!

Monday, July 14, 2014

ഒരു ബസ് യാത്ര













നല്ല മഴക്കാറുണ്ടായിരുന്നതൊഴിച്ചാൽ, കഥ തുടങ്ങുമ്പോൾ ഒരു നാടകീയതയ്ക്കും സാധ്യതയില്ലായിരുന്നു. ഒരു പകലിന്റെ മുഴുവൻ വേവലാതിയും തലയിലേന്തി, ഞാൻ ബസ് സ്റ്റോപ്പിലേക്കു നടക്കുകയാണ്. വിരസമായ ഈ ദിനചര്യയുടെ കുറ്റിയിൽ കിടന്നു കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാവുന്നു. ഈ ജോലിയുപേക്ഷിച്ച്, ജീവിതത്തോട് ശക്തമായി പ്രതികരിക്കണമെന്നൊക്കെ ചിലപ്പോൾ തോന്നും. എന്നാൽ, അരി മേടിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിൽ, ഒടുവിൽ ഒരൊത്തുതീർപ്പിലെത്തുകയാണ് പതിവ്.

പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അല്ലെങ്കിലും മഴയ്ക്കു വെറുതെ പെയ്താൽ മതിയല്ലോ. സ്റ്റോപ്പിൽ നിറഞ്ഞുനിന്ന മനുഷ്യർ അസ്വസ്ഥരായി തിക്കിത്തിരക്കി. അപ്പോൾ വന്ന ഒരു സൂപ്പർഫാസ്റ്റിലേക്കു ചാടിക്കയറി, ഞാൻ രക്ഷപ്പെട്ടു. ഒരു സീറ്റുമാത്രമേ ഒഴിവുള്ളു. അതു ഞാൻ സ്വന്തമാക്കി. ഒരു പോലീസുകാരനാണ് ഇടതുവശത്തേക്കൊതുങ്ങി എനിക്കിരിക്കാൻ സ്ഥലം തന്നത്. ഇരുന്നുകഴിഞ്ഞാണ് വലതുഭാഗത്ത് എന്നോടു ചേർന്നിരിക്കുന്നയാളിന്റെ കൈയിലെ വിലങ്ങ് എന്റെ ശ്രദ്ധയിൽ‌പ്പെട്ടത്. ഓ, അതൊരു കുറ്റവാളിയാണ്.! പോലീസുകാരൻ അയാളുടെ ഉടമസ്ഥനും.

ഒരു കുറ്റവാളിയെ ഇത്രയടുത്തു കാണുന്നത് ആദ്യമായിട്ടാണ്. മുപ്പത്തഞ്ചുവയസോളം തോന്നിക്കുന്ന മെലിഞ്ഞ യുവാവ്. മുടിയിൽ അല്പം നര കയറിയിട്ടുണ്ട്. ഇവിടെ വേണമെങ്കിൽ ഒരു ചെറിയ നാടകീയതയ്ക്കു സ്കോപ്പുണ്ട്. ഒരേ സീറ്റിൽ തൊട്ടുതൊട്ടിരിക്കുന്ന ഞങ്ങൾ മൂന്നുപേരെ ഇപ്പോൾ നിരീക്ഷിക്കുന്ന ഒരാൾ പെട്ടെന്ന് ഞാനും ഒരു കുറ്റവാളിയാണെന്നു സംശയിച്ചേക്കാം. എനിക്ക് ഒരു കുറ്റവാളിയുടെ മുഖമുണ്ടോ.? ഞാനയാളുടെ മുഖത്തേക്കു നോക്കി. അതൊരു കുറ്റവാളിയുടെ മുഖമല്ലായിരുന്നു. കണ്ണുകളിൽ ദു:ഖം ഖനീഭവിച്ചുകിടന്നിരുന്നു. എന്റെയുള്ളിലെ തീവ്രവിഷാദങ്ങൾ ആവിയായിപ്പോയി. ഒരു മനുഷ്യൻ കുറ്റവാളിയായിത്തീരുന്ന നിമിഷത്തെപ്പറ്റി ഞാൻ പെട്ടെന്നോർത്തു.

പുറത്തേക്കു നോക്കിയിരുന്ന അയാൾ, മഴ ശക്തമായതോടെ ഷട്ടറിട്ടു. ഞങ്ങൾ മൂവരും അതിവേഗത്തിൽ ഒരു ഏകാന്തതയിലകപ്പെട്ടു. എന്തുകുറ്റമാവും അയാൾ ചെയ്തിട്ടുണ്ടാവുക.? ആരെയെങ്കിലും കൊന്നുകാണുമോ? ഒരുവേള, വെറുമൊരു കള്ളനോ പിടിച്ചുപറിക്കാരനോ ആവുമോ? എനിക്ക് ആ വ്യക്തിയോട് ഒരനുഭാവം തോന്നി. അയാളെപ്പറ്റി കൂടുതലറിയാൻ ആഗ്രഹം തോന്നി. എന്നാൽ, ഇവിടെ തൊട്ടടുത്തിരിക്കുമ്പോഴും ഒരു കുറ്റവാളിയെ പരിചയപ്പെടാനുള്ള സ്വാതന്ത്ര്യം എനിക്കില്ല. ഇടതുവശത്തിരിക്കുന്ന പോലീസുകാരന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അയാളും അടിച്ചേൽ‌പ്പിക്കപ്പെട്ട സ്വന്തം ഏകാന്തതയിൽ അഭിരമിക്കുകയായിരുന്നു. പതിവുജോലിയുടെ നിസ്സംഗതയാണ് ആ മുഖത്തും കാണാൻ കഴിഞ്ഞത്. അയാളോടും ഒരു വാക്കു സംസാരിക്കാനോ വിവരങ്ങളറിയാനോ എനിക്കനുവാദമില്ല എന്നു ഞാനോർത്തു.

സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ഇടയ്ക്ക് ഷട്ടർ അല്പം തുറന്ന് ആ മനുഷ്യൻ ഒരു കാറ്റിനെ അകത്തേയ്ക്കു കടത്തിവിട്ടു. ഞങ്ങളുടെ ഏകാന്തതയ്ക്ക് പെട്ടെന്നൊരു ശമനമുണ്ടായി. ഏതാനും മഴത്തുള്ളികൾ ഞങ്ങളുടെ മുഖത്തേക്കു പാറിവീണു. ഒരുപക്ഷേ, അയാളിപ്പോൾ ബസ്സിന്റെ ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയിലേയ്ക്ക് ചാടി രക്ഷപ്പെടാനുള്ള സാധ്യതയെപ്പറ്റിയും അതിന്റെ തുടർസാധ്യതകളെപ്പറ്റിയും ഞാൻ വെറുതെ ആലോചിച്ചുകൊണ്ടിരുന്നു. ഒരു കുറ്റവാളിക്കും പോലീസുകാരനുമിടയിലെ അനിവാര്യമായ ഏകാന്തത ഞാൻ ആദ്യമായി അനുഭവിക്കുകയായിരുന്നു.

അങ്ങനെയിരിക്കെ സ്റ്റോപ്പെത്തി. ഞാനിതാ പെരുമഴയിലേക്കിറങ്ങുന്നു. നാടകീയമായി ഒന്നും സംഭവിക്കാതെ, അനാഥമായ മൂന്ന് ഏകാന്തതകളുടെ സമാന്തരസഞ്ചാരം മാത്രമായി ഈ കഥ അവസാനിക്കുകയാണ്. അത്യന്തം വിരസമായ ഈ കഥയിൽ അപ്രതീക്ഷിതമായ എന്തെങ്കിലും ട്വിസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ, അതെന്റെ കുറ്റമല്ല. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്തും സമയത്തും സംഭവിക്കുന്ന ഒന്നല്ല അത്. ഒട്ടും നിനച്ചിരിക്കാതെ പടികയറിവരുന്ന അപരിചിതനാണത്.

ഇറങ്ങും മുൻപ് സീറ്റിലേയ്ക്കു ചാഞ്ഞുകിടക്കുന്ന അയാളുടെ മുഖത്തേക്ക് ഞാൻ ഒരിക്കൽക്കൂടി നോക്കി. ആ അടഞ്ഞ കണ്ണുകൾക്കു താഴെ ഒരു ജലസ്പർശം കണ്ടു. എന്നാൽ അത് പാറിവീണ മഴത്തുള്ളിയോ കണ്ണുനീരോ എന്ന് എനിക്കു തിരിച്ചറിയാനായില്ല.

ലോ പോയിന്റ്
















ജീവിതത്തിന്റെ അത്യപൂർവമായ പ്രകാശങ്ങളിലേയ്ക്ക് പ്രചോദിപ്പിക്കുന്ന സിനിമകളേക്കാൾ അതിന്റെ ഇരുൾ വീണ തുരങ്കങ്ങളിലേക്ക് നിങ്ങളെ തുറന്നുവിടുന്ന സിനിമകളാണ് ഇപ്പോൾ അധികം. പുറത്തെ ജീവിതമാണ് അകത്തെ സിനിമയെ നിർമ്മിക്കുന്നതെന്നും അകത്തെ സിനിമ കണ്ടാണ് പുറത്തെ ജീവിതം ഇരുളുന്നതെന്നും രണ്ടു പക്ഷമുണ്ട്. തർക്കങ്ങൾ തുടരുമ്പോഴും ഒരു സത്യം ബാക്കി വരുന്നു. കലാകാരന്റെ അവ്യക്തത, ദർശനരാഹിത്യം ലോകത്തിനു മേൽ കരിനിഴൽ വീഴ്ത്തുക തന്നെ ചെയ്യും.

ഇതൊരു പ്രസാദാത്മകമായ സിനിമയാണ്. ചെറുകാറ്റിന്റെ തലോടൽ പോലെ അലസമായി ആസ്വദിക്കാവുന്ന ഒന്ന്. രതിയുടെയും ക്രൈമിന്റെയും കോമഡിയുടെയും മെലോഡ്രാമയുടെയും ആർഭാടമില്ല. ഏതൊരു ചെറിയ ജീവിതമുഹൂർത്തത്തിലും സിനിമ ഒളിച്ചിരിക്കുന്നുണ്ടെന്ന ഒരു തത്വം. ഒപ്പം രണ്ടു നുണക്കഥകളുടെ രസകരമായ സമന്വയത്തിലൂടെ സിനിമയെന്നത് ഒരു നമ്പർ വൺ നുണയാണെന്ന മറ്റൊരു തത്വം. ഒറ്റ നിമിഷത്തിന്റെ വികാരാവേശത്തിൽ പെട്ടെന്ന് അവസാനിപ്പിക്കാനുള്ള യാത്രയല്ല മനുഷ്യജീവിതമെന്ന ഒന്നു കൂടി. ഒന്നരമണിക്കൂറിൽ ഇതുപോലുള്ള ചെറുസിനിമകൾ നമുക്കാവശ്യമാണ്. ആശ്വാസമാണ്. ലിജിൻ ജോസിന്റെ സമീപനത്തിലെ വിനയമുള്ള പരീക്ഷണം അഭിനന്ദനമർഹിക്കുന്നു. പ്രതീക്ഷ നൽകുന്നു.!