Tuesday, June 14, 2011

ഫെമിനിസ്റ്റ്








നീണ്ടുനീണ്ടുപോകുന്ന നിശ്ശബ്ദതയുടെ കരയിൽ അയാൾ ഇങ്ങനെയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാടു നേരമായി. ചുവരിലെ ക്ലോക്ക് രാത്രി 2.35 എന്ന സമയം കാണിക്കുന്നുണ്ടെങ്കിലും അയാളെ സംബന്ധിച്ച് സമയവും കാലവുമെല്ലാം അപ്രസക്തമായിരുന്നു. താൻ എത്ര നേരമായി അങ്ങനെയിരിക്കാൻ തുടങ്ങിയിട്ടെന്നോ, താൻ അവിടെ ഇരിക്കുന്നുണ്ടെന്നുതന്നെയോ അയാൾ മറന്നുപോയിരുന്നു.! കിടക്കയിൽ പുറംതിരിഞ്ഞുകിടന്ന് അവൾ ശാന്തമായുറങ്ങുന്നു.! ഒരു നിമിഷം..അയാൾക്ക് പരിസരബോധം വന്നു.. എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അയാൾ ഓർക്കാൻ ശ്രമിച്ചു...
അതൊരു അറേഞ്ച്ഡ് മാര്യേജായിരുന്നു. സർക്കാർസർവീസിൽ ജോലിയുള്ള കുട്ടി. അറേബ്യയിലെ മരുജീവിതത്തിനിടയിൽ ഇ-മെയിലായി വന്ന അവളുടെ ഫോട്ടോ അയാളുടെ മനം കുളുർപ്പിച്ചു. “സാമ്പത്തികമൊന്നുമില്ല..ആൾ വളരെ സൈലന്റാ.. ഒരു പാവം..നിനക്കു ചേരും..!" ജ്യേഷ്ഠന്റെ നിരീക്ഷണം മുഖവിലയ്ക്കെടുത്തു. പലകുറി ശ്രമിച്ചെങ്കിലും രണ്ടുമൂന്നു വട്ടമേ ഫോണിൽ കിട്ടിയുള്ളു. അപ്പോഴൊക്കെ അവൾ ഒന്നോ രണ്ടോ വാക്കിൽ ചോദ്യത്തിനുത്തരം മാത്രം പറഞ്ഞു. നാണത്തിൽ പൊതിഞ്ഞ ഒരു മുഖം മനസ്സിൽ കണ്ട് അയാൾ ക്ഷമിച്ചു. ഈ നാണമൊക്കെ താൻ മാറ്റിയെടുക്കുമെന്ന് ഉള്ളിൽ തീരുമാനിച്ചു. പിന്നെല്ലാം പെട്ടെന്നായിരുന്നു. അറബി മൂന്നു മാസത്തെ അവധി കനിഞ്ഞു നൽകിയ സമയം. എല്ലാം നല്ലതിനായിരിക്കും.! കിട്ടിയ ഫ്ലൈറ്റിൽ അയാൾ നാട്ടിലേക്കു പറന്നു.
പാരമ്പര്യവിധിപ്രകാരം അമ്പലമുറ്റത്തെ പന്തലിൽ താലികെട്ടുമ്പോൾ, ഏതാനും വർഷം മുൻപ് കാമ്പസ്സിൽ ഫെമിനിസ്റ്റുകളുടെ സഖാവായി, വിവാഹം കഴിക്കാതെയുള്ള സഹജീവിതത്തിന്റെ വക്താവായി വിലസിയ കാലങ്ങൾ അയാളോർത്തു. നഗരം വിട്ട് ഗ്രാമവസതിയുടെ പടികയറുമ്പോൾ, തന്നിലെ പുരോഗമനവാദി ഒരു പഴഞ്ചനായി മാറുന്നതിലെ വൈരുദ്ധ്യമോർക്കവേ, അയാൾക്കു ചിരി വന്നു. സദ്യയുടെയും സൽക്കാരങ്ങളുടെയുമിടയിൽ അയാൾക്ക് അവളുടെ ചെറുപുഞ്ചിരികൾ സമ്മാനമായിക്കിട്ടി. തന്റെ ഭാര്യയ്ക്ക് നിഷ്കളങ്കമായി ചിരിയ്ക്കാനറിയാം..! അഹങ്കാരത്തോടെ അയാളോർത്തു. പിന്നീട്, തിരക്കുകളെല്ലാമൊഴിഞ്ഞ്, കിടപ്പുമുറിയിൽ അയാളൊറ്റയ്ക്കായി. തിരക്കായതിനാലാവാം അവൾ വൈകുന്നത്..! ഒടുവിൽ മടിച്ചുമടിച്ച് അവളെത്തിയപ്പോൾ, ആ മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞിരുന്നു.! പകരം ഒരു അമ്പരപ്പ് അവളെ പൊതിഞ്ഞതു പോലെ..‘ഇവിടിരിക്ക്, ചോദിക്കട്ടെ..‘എന്ന് അവളുടെ കരം ഗ്രഹിക്കാനൊരുങ്ങവേ, അവൾ ഭയന്ന് പിന്നോട്ടുമാറി. അയാളുടെ ഹൃദയം പിടഞ്ഞു. സ്വപ്നങ്ങളുടെ ആകാശം അയാളുടെ മേൽ ഇടിഞ്ഞുവീണു.!
തന്റെ ജീവിതം മുഴുവൻ പങ്കിടേണ്ടവൾ മൌനത്തിന്റെ ഒരു കൂടാരമാണെന്നും പരിചയക്കുറവിനും വെറും ലജ്ജയ്ക്കുമപ്പുറം അതിനു മാനങ്ങളുണ്ടെന്നുമുള്ള അറിവ് അയാളെ മരവിപ്പിച്ചു. വിരുന്നുപോയ വീടുകളിൽ, അവൾ ചർച്ചയാകുന്നത് അയാൾ കേട്ടു. വിവാഹം ക്ഷണിക്കാൻ വന്ന തന്റെ ആത്മസുഹൃത്ത്, “ശ്രീമതിയെവിടെ.?കണ്ടില്ലല്ലോ.!”എന്ന് തിരക്കവെ, അപമാനഭാരത്താൽ അയാൾ തല കുനിച്ചു .! സന്ദർശകരെ കാണുമ്പോൾ, കുളിമുറിയിൽ കയറി വാതിലടച്ചിരിക്കുന്ന തന്റെ ഭാര്യയെ ഇതിനകം അയാൾക്ക് പരിചയമായിക്കഴിഞ്ഞിരുന്നു.! ലാൽബാഗിലെ പുൽമെത്തകൾ അതിരിട്ട നടപ്പാതകളിൽ, സുഭാഷ് പാർക്കിൽ, ആ നിശ്ശബ്ദതയ്ക്ക് കൂട്ടുനടക്കവേ, തന്റെയുള്ളിലെ ഫെമിനിസത്തിന്റെ പരിമിതികൾ അയാൾക്കു ബോധ്യപ്പെട്ടു. ആഗ്രഹങ്ങൾ ചത്തുമലച്ച കിടപ്പുമുറിയിൽ, ‘ദയവായി ക്ഷമിക്കൂ..എനിക്കൊന്നുമാവില്ലെ’ന്നു മുദ്രപതിച്ച അവളുടെ മുഖത്തേക്കു നോക്കിയിരിക്കെ, അയാൾക്ക് ആദ്യമായി തന്റെ സമനിലയെപ്പറ്റി സംശയം തോന്നി..!
നാട്ടിലെ പ്രശസ്തയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനു മുന്നിൽ ഒരു പരാജിതന്റെ മുഖവുമായിരിക്കെ, അവരുടെ ശാന്തമായ പതിഞ്ഞ ശബ്ദം അയാളുടെ കാതിൽ പതിച്ചു. “ലുക്ക് മൈ ഫ്രണ്ട്, ഇതൊരു സ്പെഷ്യൽ കേസാണ്. എന്റെ ഇതുവരെയുള്ള പ്രാക്ടീസിൽ ആദ്യമായിട്ടാ, ഇങ്ങനെയൊന്ന്. ഇറ്റ്സ് എ കേസ് ഓഫ് ഡീപ്പ് ഡിപ്രഷൻ. ഷീ ഈസ് ടോട്ടലി ഇൻട്രോവെർട്ട്.! ആൻഡ്, ഇതിപ്പം എത്ര വർഷം കൊണ്ട് ഇതിൽ നിന്ന് റിക്കവറാകും എന്നൊന്നും ഉറപ്പുപറയാൻ വയ്യ...സത്യത്തിൽ എനിക്ക് വിഷമമുണ്ട്..! നിങ്ങളെപ്പോലെ ലോകപരിചയമുള്ള ഒരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്.! ഇനി ഇതിങ്ങനെ, തുടർന്നുകൊണ്ടു പോകണമെന്ന് ഞാൻ പറയില്ല.! ദാറ്റ് വിൽ ബി സ്പോയിലിങ്ങ് യുവേഴ് സെൽഫ് . ബെറ്റർ, യു ട്രൈ ഫോർ എ ഡിവോഴ്സ്..ഐ ആം സോറി റ്റു സേ..!”
*********************************
കുടുംബക്കോടതിയിൽ നല്ല തിരക്കായിരുന്നു.! കൊടുത്തതിന്റെയും വാങ്ങിയതിന്റെയും കണക്കുകൾ തമ്മിൽ കോർത്ത്, വക്കീലന്മാർ പരസ്പരം ഏറ്റുമുട്ടി.! അകത്തും പുറത്തും പെരുത്തുവരുന്ന ചൂടിൽ, വാദികൾക്കും പ്രതികൾക്കുമിടയിൽ ശൂന്യമനസ്കനായി നിൽക്കെ, കോടതിമുറിയുടെ വെള്ളച്ചുമരുകൾ തന്നെനോക്കിച്ചിരിക്കുന്നതായി അയാൾക്കു തോന്നി.! നടപടികളെല്ലാം തീർത്ത് , കടലാസുകളിൽ ഒപ്പുവെക്കുമ്പോൾ, അയാൾക്കു നല്ല ആശ്വാസം അനുഭവപ്പെട്ടു.! ഒടുവിൽ, ജഡ്ജിയുടെ ചോദ്യത്തിനു മറുപടിയായി അവളുടെ ചുണ്ടിൽ നിന്നു പുറപ്പെട്ട ആ വാക്ക് അയാൾ വ്യക്തമായിക്കേട്ടു: ‘സമ്മതമാണ്”.!
മടക്കയാത്രയിൽ, ഫ്ലൈറ്റിലെ സൈഡ് സീറ്റിൽ ലാപ് ടോപ്പിലെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചിരിക്കെ, ഒരിക്കലും പൂരിപ്പിക്കാനാവാത്ത ചില ജീവിതസമസ്യകളെപ്പറ്റി, ഒരിക്കലും തിരുത്താനാവാത്ത ചില തെറ്റുകളെപ്പറ്റി അയാൾ വെറുതെ ആലോചിക്കുകയായിരുന്നു.! അഭിനന്ദനവാക്കുകളുമായി തന്നെ സ്വീകരിക്കാൻ കാത്തിരിക്കുന്ന സുഹൃത്തുക്കളെപ്പറ്റി അയാളോർത്തു.! അവരുടെ കള്ളച്ചിരിയും കളിയാക്കലുകളുമോർത്തു..! അപ്പോഴാണ്, ആ ചിത്രം അയാളുടെ കണ്ണിലുടക്കിയത്. മൂന്നുമാസം മുൻപ്, തന്റെ ജീവിതം മാറ്റിമറിയ്ക്കുവാൻ, ഒരു ഇമെയിലിലൂടെ തന്നെ തേടിയെത്തിയ പെൺകുട്ടിയുടെ ചിത്രം.! നിസ്സംഗമായി, അത് ഡിലീറ്റ് ചെയ്യവേ, ഇനിയും തന്റെയുള്ളിൽ അല്പമെങ്കിലും ഫെമിനിസം ബാക്കിയുണ്ടോ എന്ന് അയാൾ മനസ്സിലേക്ക് ഒരിക്കൽക്കൂടി പാളിനോക്കി. ശൂന്യതയുടെ ഒരു തമോഗർത്തം മാത്രമേ അയാൾക്കവിടെ കാണാൻ കഴിഞ്ഞുള്ളു.!

1 comment:

സീത* said...

ചിന്തകളും സിദ്ധാന്തങ്ങളുമല്ല ജീവിതം..

ജീവിതം ജീവിച്ചു തന്നെ അറിയണം....നല്ല കഥ