Monday, April 6, 2015

മേളപ്പെരുക്കം'14














തമ്പാനൂരിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം ഒട്ടും പരിചിതമായി തോന്നിയില്ല.  ഒരു നക്ഷത്രഹോട്ടലിനു മുന്നിലെത്തിയ പോലെ. തിരിഞ്ഞുനോക്കുമ്പോൾ പിരിഞ്ഞു മുകളിലേയ്ക്കു കയറിപ്പോകുന്ന കോഫിഹൌസ്. മുന്നിലേക്കു നടന്നപ്പോൾ ഗണപതിക്കോവിൽ. തെറ്റിയിട്ടില്ല. പതിയെ കൈരളിയുടെ ഗേറ്റിലേക്ക്. അവിടെയും പതിവില്ലാത്ത ഒരപരിചിതത്വം. സുരക്ഷാസേന, ബാരിക്കേഡുകൾ. വർഷങ്ങളിലൂടെ ഈ നഗരത്തിന്റെ ഭാഷയും ഭാവവും പരിചയിച്ചതാണ്. എന്നിട്ടും എവിടെയോ ഒരിത്. ടാഗോറിലേയ്ക്ക് ഓട്ടോ പിടിക്കുന്നു. പാസും ബാഗും കിട്ടി. എന്തുമാവട്ടെ. ഇനി ഞാനും എന്റെ സിനിമയും മാത്രം.

ടിക്കറ്റ് റിസർവ് ചെയ്യുന്നതിനു ന്യൂ തീയേറ്ററിലെ ക്യൂവിൽ. കമ്പ്യൂട്ടറിൽ എന്തൊക്കെയോ തിരയുന്ന പയ്യന്മാർ. നാളേയ്ക്കുള്ള ടിക്കറ്റു റെഡി. ഒരു ചായയും കുടിച്ച് കനകക്കുന്നിലേയ്ക്ക്. അവിടെയും കാക്കിവേഷങ്ങളുടെ ആധിക്യം. മഞ്ഞുവീഴാത്ത ഗംഭീരവേദി. ലളിതം, സുന്ദരം. പതിവിലും നേരത്തേ ഉദ്ഘാടനം കഴിഞ്ഞു. ഇരുട്ടു പരക്കുംമുൻപേ ഉദ്ഘാടനചിത്രമായ Dancing Arabs തുടങ്ങുന്നു. അറബ്/ഇസ്രയേൽ സംഘർഷം സ്ഥിരമായി പ്രമേയമാക്കുന്ന ഇസ്രയേൽകാരനായ Eran Riklis ആണ് സംവിധായകൻ. ഇസ്രയേലിൽ തങ്ങുന്ന ഒരറബ് യുവാവിന്റെ അസ്തിത്വപ്രശ്നങ്ങളാണ് സംഭവം. ജനസംഖ്യയിൽ 20 ശതമാനമുണ്ടെങ്കിലും  തീർത്തും അന്യവൽക്കരിക്കപ്പെട്ട അറബ് ജനതയുടെ പ്രതിസന്ധി തീവ്രതയോടെ പകർത്തിയിട്ടുണ്ട്. മുഖ്യകഥാപാത്രമായി വേഷമിട്ട Tawfeek Barhom സ്ഥലത്തുണ്ട് എന്നതാണ് മറ്റൊരു കൌതുകം.

ന്യൂ തീയേറ്റർ. The tree എന്ന സിനിമയുടെ ടിക്കറ്റുമായി ഡോറിലെത്തുന്നു. പെട്ടെന്ന് സിനിമ നാടകമായി മാറുന്നു. അവിടെ മറ്റൊരു സിനിമയാണത്രേ. ആശയക്കുഴപ്പം നീളുന്നു. അഞ്ചു മിനിറ്റിൽ റിസർവേഷൻ സംവിധാനം റദ്ദാകുന്നു. തികച്ചും ആകസ്മികമായി കാണാൻ വിധിക്കപ്പെട്ട Field of Dogs എന്ന പോളിഷ് സിനിമയിലേയ്ക്ക് ഇരുന്നുകൊണ്ടു പ്രവേശിക്കുന്നു. അത്ഭുതം. അത് മേളയിലെ മനോഹരമായ കണ്ടെത്തലായി മാറുന്നു. ഒരാക്സിഡന്റിൽ കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട മനുഷ്യന്റെ മനസ്സാണ് സിനിമയിൽ. അയാളുടെ സ്വപ്നങ്ങളെയും ഓർമ്മകളെയും സംഘർഷങ്ങളെയും കാവ്യാത്മകമായി പിന്തുടരുന്നു. Lech Majewski എന്ന സംവിധായകന് സിനിമയുടെ ഭാഷയെന്തെന്നറിയാം. അതുപയോഗിച്ച് മനോഹരമായ പരീക്ഷണങ്ങൾ ചെയ്യാനും.

ജനങ്ങളുടെ സഹകരണത്തോടെ കാഴ്ച ചലച്ചിത്രവേദി ഒരുക്കിയ ഒരാൾപ്പൊക്കം എന്ന സിനിമ. സനൽ കുമാർ ശശിധരന്റെ ഈ സ്വപ്നപദ്ധതി കൈരളിയുടെ സ്ക്രീനിൽ ഗംഭീരദൃശ്യാനുഭവമായി. പുതിയ കാലത്തിന്റെ പ്രതിനിധികളായ മഹേന്ദ്രൻ, മായ എന്നിവരുടെ പരസ്പരസംഘർഷങ്ങളിൽ നിന്ന് വ്യക്തിയുടെ സ്വത്വാന്വേഷണത്തിലേയ്ക്കാണ് സിനിമയുടെ സഞ്ചാരം. മനുഷ്യൻ/പ്രകൃതി, പുരുഷൻ/സ്ത്രീ എന്നീ രണ്ടു ദ്വന്ദ്വങ്ങൾ കേന്ദ്രപ്രമേയമായി സിനിമയിലുടനീളം വർത്തിക്കുന്നു. സംവിധായകന്റെ സിഗ്നേച്ചർ പതിഞ്ഞ ഗഹനസുന്ദരമായ
വിഷ്വലുകൾ. കറകളഞ്ഞ മാധ്യമബോധം.

മൂന്നുമണിക്കൂർ സഹിഷ്ണുതയോടെ ക്യൂ നിന്നതുകൊണ്ടാണ് Winter sleep കാണാൻ കഴിഞ്ഞത്. വ്യക്തിപരതയിൽ നിന്ന് സാമൂഹ്യമായ ഉൾക്കാഴ്ചയിലേക്കുള്ള  പാതയിലാണ് Ceylan എന്ന സിനിമക്കാരൻ. ശക്തനും ദുർബ്ബലനുമിടയിലെ സംഘർഷങ്ങളെ സ്വതസിദ്ധമായ മനോവിശകലനത്തിന്റെ രീതിയിൽ അയാൾ ഡിബേറ്റ് ചെയ്യുമ്പോൾ നമുക്ക് സ്ക്രീനിലേയ്ക്കു നോക്കി വിസ്മയിച്ചിരിക്കാൻ മാത്രമേ കഴിയൂ. കഥയോ അതിലെ സംഭവങ്ങളോ ഈ സംവിധായകനെ സംബന്ധിച്ച് പ്രധാനമല്ല. മനുഷ്യനും ബന്ധങ്ങളുമാണ് അന്തിമമായി സിലാന്റെ പ്രമേയപരിസരം. ആത്മപരിശോധനയുടെ, ദൃശ്യപരതയുടെ ആ മൂന്നു മണിക്കൂറുകൾ മേളയുടെ സാഫല്യമായി. ഒരു ദിവസം നീളുന്ന ഒരു സിലാൻ സിനിമയ്ക്കായി വെറുതെ ആഗ്രഹിച്ചുപോയി.

പോളിഷ്മാസ്റ്റർ സനൂസിയുടെ Foreign body പുതിയ പോളണ്ടിലെ കോർപ്പറേറ്റ് ആർത്തികളെയും മതവിശ്വാസത്തെയും വിരുദ്ധധൃവങ്ങളിൽ നിർത്തിയാണ് തന്റെ ആത്മീയാന്വേഷണം നടത്തുന്നത്. ആഴത്തിൽ വേരൂന്നിക്കഴിഞ്ഞ തന്റെ മതവിശ്വാസത്തെ അദ്ദേഹം ഒട്ടും മറച്ചുവെയ്ക്കുന്നില്ല. ഒരുപക്ഷേ അതുകൊണ്ടാവാം ചില കഥാപാത്രങ്ങളുടെ യുക്തിഭദ്രതയ്ക്കു പരിക്കേറ്റതായി തോന്നുന്നുമുണ്ട്.

ഭാഷയോടു വിട എന്ന സന്ദേശവുമായി ലോകസിനിമയുടെ രാഷ്ട്രീയാചാര്യനായ ഗൊദാർദിന്റെ Goodbye language.  ഉള്ളടക്കത്തിലും പരിചരണത്തിലും അത്ഭുതങ്ങൾ വിരിയിക്കാൻ ഇപ്പോഴും മാസ്റ്റർമാർ തന്നെ വേണമെന്ന് അടിവരയിടുന്ന സിനിമ. 3D സങ്കേതത്തെപ്പോലും തികച്ചും നൂതനമായ രീതിയിൽ ഉപയോഗിച്ചുകൊണ്ട് പ്രേക്ഷകനെ ഞെട്ടിച്ചു. 84 വയസ്സിലും തുടരുന്ന ഈ പരീക്ഷണത്വരയെ നമിക്കുന്നു.

Return to Ithaca എന്ന ഫ്രഞ്ച് സിനിമ. സംവിധാനം: Laurent Cantet. മധ്യവയസ്സിലെത്തിയ ഏതാനും സുഹൃത്തുക്കൾ ഒരു മട്ടുപ്പാവിലൊന്നിയ്ക്കുന്നു. അവർ പൂർവകാലമോർക്കുന്നു. സമകാലത്തെ നിരാശകൾ പങ്കുവെയ്ക്കുന്നു. ഒരേയൊരു ലൊക്കേഷനിൽ തുടങ്ങി അവസാനിക്കുന്ന പടം. പൊതുവിൽ ബോറടിച്ചുമരിയ്ക്കാനിടയുള്ള ഈ പ്ലോട്ട് സൌഹൃദത്തിന്റെ ഊഷ്മളതയാൽ, വൈകാരികസ്പർശത്താൽ ഉജ്വലമാക്കിയിരിക്കുന്നു. ക്യൂബൻ ജനതയുടെ പ്രവാസജീവിതത്തെക്കുറിച്ചുള്ള രാഷ്ട്രീയധ്വനികളും സിനിമയിൽ നിന്നു വായിച്ചെടുക്കാം.

വൈകാരികതയുടെ ഒരു നിശ്ശബ്ദസാമ്രാജ്യമായ റിട്ടേൺ എന്ന ട്രാജഡിയിൽ നിന്ന് Leviathan എന്ന ചിത്രത്തിലെത്തുമ്പോൾ Andrey Zvyagintsev എന്ന സംവിധായകൻ  മാനവികതയിലധിഷ്ഠിതമായ ഉറച്ച രാഷ്ട്രീയബോധം  പ്രദർശിപ്പിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അനിവാര്യമായ സംഘർഷങ്ങളിലേയ്ക്കു ക്യാമറ തിരിക്കുമ്പോൾ  അഴിമതി നിറഞ്ഞ ഒരു സമകാലം ചുരുൾ നിവരുന്നു. ദൈവം ആരുടെ കൂടെയാണെന്ന പുരാതനമായ ചോദ്യത്തിൽ നിന്ന് ഭരണകൂടം ആരുടെ കൂടെയാണെന്ന മറ്റൊരു ചോദ്യം പൊട്ടിപ്പുറപ്പെടുന്നു.

The Man of the Crowd എന്ന ബ്രസീലിയൻ സിനിമ ഏകാന്തതയ്ക്കും സൌഹൃദത്തിനും സമർപ്പിക്കപ്പെട്ട ഒരു ശ്രദ്ധാഞ്ജലിയാണ്. 1840-ൽ എഴുതപ്പെട്ട ഒരു ചെറുകഥയുടെ ഈ ദൃശ്യാവിഷ്കാരം മേളയിലെ വേറിട്ട അനുഭവമായി. ഏകാന്തതയെ ഇനിയും ശരിക്കു രുചിച്ചിട്ടില്ലാത്തവർ Juvenal എന്നുപേരുള്ള ഈ സിനിമയിലെ നായകന്റെ മുഖത്തേക്കു നോക്കിയാൽ മതി.

ജോർജിയയിൽ നിന്നുള്ള the Corn Island പ്രകൃതിയെയും മനുഷ്യനെയും നിശ്ശബ്ദതയെയും ഉപയോഗിച്ച് നിർമ്മിച്ച സിനിമയാണ്. Ovashvili-യുടെ The Other Bank നേരത്തെ കണ്ടതാണ്. അയൽദേശമായ അബ്ഖാസിയയുമായുള്ള യുദ്ധസമാനമായ സംഘർഷത്തിന്റെ നിഴലിൽ വൃദ്ധനും ചെറുമകളും ഒരു ദ്വീപിൽ കുടിൽകെട്ടി പുലരുന്നതു മാത്രമേ നമ്മൾ കാണുന്നുള്ളു. എന്നാൽ സ്ക്രീനിൽ കാണാത്തതാണ് യഥാർത്ഥസിനിമ. തീയേറ്റർ വിട്ടിറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ആ നിശ്ശബ്ദതകൾ സിനിമയെ പൂരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അന്തർദ്ദേശീയപ്രശസ്തനായ Sissaako-യുടെ Timbuktu ഈ ആഫ്രിക്കൻ ഫിലിംമേക്കറുടെ അതുല്യപ്രതിഭയ്ക്ക് തൂവൽ ചാർത്തുന്ന മഹത്തായ സിനിമയാണ്. ഒരു തീവ്രവാദഗ്രൂപ്പിന്റെ അധീനതയിലുള്ള Timbuktu നഗരമാണ് പശ്ചാത്തലം. ഒരു ജനതയുടെ ഒരിക്കലും കെടാത്ത ആത്മാഭിമാനത്തെയും സംസ്കാരത്തെയും ഒരിക്കൽക്കൂടി പകൽവെളിച്ചത്തിൽ തെളിഞ്ഞുകാണുന്നു. ഈ സിനിമയിലാണ് ഒരു ദൃശ്യബിംബത്തിന്റെ സവിശേഷമായ പ്രതീകസൌന്ദര്യം കണ്ടത്.  ഒരു കാൽ‌പ്പന്തുകളിയുടെ ഏതാനും മിനിറ്റുകൾ നീളുന്ന ഷോട്ടു മാത്രമാണത്. കളിയിൽ പന്തില്ല എന്നൊരു വ്യത്യാസമേയുള്ളു. കാൽ‌പ്പന്തു നിരോധിക്കപ്പെട്ട പ്രദേശത്തെ യുവാക്കൾ അതിനെ പ്രതിരോധിക്കുന്നത് പന്തില്ലാത്ത പന്തുകളിയുടെ ഒരു പാരഡി നിർമ്മിച്ചുകൊണ്ടാണ്. അത്യന്തം ആവേശകരമായി കളി പുരോഗമിക്കവേ, ആ വിഷ്വലിന്റെ രാഷ്ട്രീയമായ ധ്വനിഭംഗിയോർത്ത് അറിയാതെ കയ്യടിച്ചുപോയി...

കണ്ട സിനിമ മധുരം. കാണാത്തവ അതിമധുരം. രണ്ടു പതിറ്റാണ്ടുകളായി നമ്മൾ ലോകസിനിമ കാണുന്നു. മലയാളസിനിമയിൽ അതിന്റെ ഗുണപരമായ സ്വാധീനമുണ്ടോ എന്നത് പുതിയ ഫിലിംമേക്കർ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. നമ്മുടെ ദേശത്തിന്റെ ഭൌതികസാഹചര്യങ്ങളിലും സംസ്കാരത്തിലും ആഴത്തിൽ വേരുകളുള്ള സിനിമയാണ് നമുക്കിനി വേണ്ടത്. സ്വന്തം പരിസരത്തുനിന്ന് ഉരുത്തിരിഞ്ഞു വരുന്ന പ്രമേയങ്ങളും ബിംബങ്ങളുമാണു വേണ്ടത്. സ്വയം മനസ്സിലാക്കാൻവേണ്ടി മാത്രം നമുക്ക് പുറത്തേയ്ക്കു നോക്കിയാൽ മതിയാകും. അനുകരണം അവികസിതമായ സമീപനമാണ്.

മേള കഴിഞ്ഞു കൈരളിയുടെ പടവുകളിറങ്ങുമ്പോൾ സിനിമ ഒരു ജൈവസാന്നിധ്യമായി കൂടെത്തന്നെയുണ്ട്. ആ സജീവതയെ കൂടുതൽ ധന്യമാക്കിയിരുന്ന ചിലരുടെ അസാന്നിധ്യങ്ങൾ മാത്രമാണ് സങ്കടം. നരേന്ദ്രപ്രസാദ്, ഡി. വിനയചന്ദ്രൻ, എ. അയ്യപ്പൻ, ശരത്ചന്ദ്രൻ, ഒഡേസ സത്യൻ…സാന്ത്വനമില്ലാത്ത ഈ വിഷമസ്മൃതിയിൽ ഈ കുറിപ്പവസാനിപ്പിക്കാം.

ഒരാൾപ്പൊക്കം














'എന്റെ ഉയരത്തിന്റെയും ആഴത്തിന്റെയും അളവുകോലുകൾ പരസ്പരം മത്സരിച്ചു തോൽക്കുന്നു. എന്നേക്കാൾ വലിയ ഒരെന്നെ വിഴുങ്ങിപ്പോയതിന്റെ അമ്പരപ്പിൽ ഞാൻ കുഴങ്ങുന്നു. ഞാൻ പിളർന്ന് ഞാൻ തന്നെ പുറത്തുവരുന്നു.’ - സനൽകുമാർ ശശിധരൻ

ഗഹനസുന്ദരമായ ഒരു കാഴ്ചയിലേയ്ക്ക് നമ്മുടെ ബോധത്തെ അറസ്റ്റുചെയ്തു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. തീരാത്ത സ്നേഹം പോലെ മഞ്ഞു പെയ്യുന്ന മലയുടെ തണുപ്പിലേയ്ക്ക് ദിഗംബരനായ മഹേന്ദ്രന്റെ മനസ്സും അഴിഞ്ഞടരുകയാണ്. നിരുപാധികമായ പ്രകൃതിയുടെ മനസ്സും മനുഷ്യപ്രകൃതിയും ഒന്നായി മാറുകയാണ്. ഇനി ഇയാളെ പിന്തുടരുകയല്ലാതെ മാർഗ്ഗമില്ല.

മായ മഹിയുടെ മനസ്സാക്ഷി തന്നെയാണ്. ഉള്ളിലിരുന്നുകൊണ്ട് അവനെ തിരുത്തുന്ന അവൻ തന്നെയാണവൾ. അവളുടെ അഭാവം അയാൾക്ക് ആത്മാവിന്റെ അഭാവം തന്നെയാണ്. സോ, അയാൾ മായയെ തിരഞ്ഞുപോകുന്നു. പുരുഷാഹന്തയുടെ മുനയൊടിക്കുന്ന പെണ്ണാണ് മായ. ഒപ്പം നിരുപാധികമായ കരുതലും പ്രണയവുമാണവൾ. എന്റെയും നിന്റെയുമുള്ളിലിരുന്ന് ലോകത്തെ ഭരിക്കാൻ വെമ്പുന്ന അധികാരത്തെ അവൾക്കു ചോദ്യംചെയ്യാതെ വയ്യ. ‘നീ വെറുതെ സുഖിപ്പിക്കുകയാണ്/you pretends to be nice’ എന്ന അവളുടെ കൃത്യമായ പ്രകോപനം അയാളെ ചൊടിപ്പിക്കുന്നു. അപ്പോളവൾ പറയുന്നു. ‘ഇതാ ഇപ്പോൾ യഥാർത്ഥ നീ പുറത്തുവന്നു തുടങ്ങുന്നുണ്ട്.’ അപ്രതിരോധ്യമായ സ്ത്രീസാന്നിധ്യമായി ഒരു സിനിമ മാറുകയാണ്. നമ്മുടെ സിനിമയിൽ ഒട്ടും പതിവില്ലാത്ത ഒന്ന്.

ഭൌതികയാഥാർത്ഥ്യങ്ങളിൽ മുഴുകിജീവിക്കുന്നവനും ഒരാത്മീയതയുണ്ട്. അതിലേയ്ക്കാണ് സിനിമയ്ക്കൊപ്പം ഞാനും നിങ്ങളും സഞ്ചരിക്കുന്നത്. മായ എന്ന സങ്കൽ‌പ്പത്തെ കാലികമായി പുതുക്കുന്ന ജോലി സംവിധായകൻ നന്നായി ചെയ്യുന്നുണ്ട്. കാഷായം ധരിച്ച് സത്യം തിരഞ്ഞുപോകുന്ന ഒരവധൂതനെ ഇവിടെ നമ്മൾ കാണുന്നില്ല. പകരം എല്ലാ പരിമിതികളുമുള്ള ഒരു നഗരജീവിയെ കാണുന്നു. കോർപ്പറേറ്റ് കാലത്തെ വിനാശകരമായ വികസനമാതൃകകൾ കാണുന്നു. മനുഷ്യനെ കടപുഴക്കുന്ന, പ്രകൃതിയെ പ്രകോപിപ്പിക്കുന്ന ആർത്തികൾ കാണുന്നു. മനുഷ്യപ്രകൃതിയെ പ്രകൃതിയുമായി ചേർത്തുവെച്ചു പരിശോധിക്കുന്നതിന്റെ സൌന്ദര്യം കാണുന്നു.

മനുഷ്യൻ/പ്രകൃതി, പുരുഷൻ/സ്ത്രീ എന്നീ രണ്ടു ദ്വന്ദ്വങ്ങൾ കേന്ദ്രപ്രമേയമായി സിനിമയിലുടനീളം വർത്തിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പരസ്പരവൈരുധ്യമായും സമന്വയമായും മാറിമാറി അതു പകർന്നാടുന്നു. ഇതരപ്രമേയങ്ങളുടെ നിരവധി ചെറുപൂരങ്ങൾ അവിടവിടെയായി സംവിധായകൻ ഒളിപ്പിച്ചുവെച്ചിട്ടുമുണ്ട്. ഓരോ ഷോട്ടിൽ നിന്നും, സംഭാഷണത്തിൽ നിന്നും സൌകര്യപൂർവം നിങ്ങൾക്കത് പെറുക്കിയെടുക്കാവുന്നതാണ്. ഇണയെ നഷ്ടപ്പെട്ടവരുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവരുണ്ട്. ഇടിഞ്ഞുവീഴുന്ന മലയും കൂടു തകർന്ന കിളിയും ഒഴുക്കുനിലച്ച പുഴയുമുണ്ട്. ദേശവും ഭാഷയും പലതെങ്കിലും അന്തിമമായി എല്ലാറ്റിനും ഒരേ ഭാവമാണ്. അങ്ങനെ നോക്കുമ്പോൾ നടപ്പുകാലത്തെ ഇന്ത്യയെത്തന്നെയാണ് സിനിമ വരച്ചെടുക്കുന്നത്.

സവിശേഷമായ ഈ അന്വേഷണത്തിന് ഇന്ത്യയുടെ കറന്റായ സന്ദർഭത്തിൽ പ്രസക്തിയേറെയാണ്. അതുനമ്മെ പ്രകൃതിയിലേക്കു മടങ്ങാൻ പ്രേരിപ്പിക്കുന്നു. ബോറടി മാറ്റാൻ കാടുകയറുന്നവന്റെ ഗൃഹാതുരതയല്ല അത്. ഒരുവേള വസ്തുനിഷ്ഠമായ, ശാസ്ത്രീയമായ ഒരാത്മീയതയെ അന്വേഷിക്കലാണ്. അതിൽ മുഴുകലാണ്. വെളുപ്പിൽ കറുത്ത കളങ്ങളുള്ള ആ ഷർട്ടിന്റെ മായ കാഴ്ചയിൽ നിന്നൊഴുകി മറഞ്ഞാൽ പിന്നെയവശേഷിക്കുന്നത് പ്രകൃതി മാത്രമാണ്. അതവനിൽ നിറഞ്ഞുപെയ്യുകയാണ്. പ്രകൃതി/മനുഷ്യൻ ദ്വന്ദ്വത്തെ ഏകമായ ഒന്നിലേയ്ക്കു ലയിപ്പിക്കുന്ന ക്ലൈമാക്സിലെ ആ കവിത brilliance എന്ന വാക്കിനെ ഓർമ്മിപ്പിച്ചു. സിനിമ തീർന്നു. ഒരിക്കൽക്കൂടി എന്റെ സ്വന്തം മായകളിലേയ്ക്ക് ഞാൻ ഉണരുകയും ചെയ്തു.

ആത്മീയാന്വേഷണത്തിന് ഹിമാലയം തന്നെ വേണോ എന്നൊരു ചൊടിപ്പിക്കുന്ന ചോദ്യം ചില കോണുകളിൽ നിന്നുയരുന്നുണ്ട്. അത് കലാകാരന്റെ തെരഞ്ഞെടുപ്പാണല്ലോ. ഹിമാലയം ഒരു മല മാത്രമല്ല. പ്രകൃതിയിലടങ്ങിയ കലാപൂർണ്ണതയുടെ സൌന്ദര്യമാണത്. സ്വയം വിശദമാക്കുന്ന ദൃശ്യബിംബങ്ങളുടെ വിളനിലമെന്ന നിലയിലാണ് സനൽ ഹിമാലയത്തെ സമീപിച്ചിരിക്കുന്നതെന്നു തോന്നുന്നു. മഹിയുടെ അഹംഭാവത്തെ നിന്നനിൽ‌പ്പിൽ പൊടിച്ചുകളയാൻ പോന്ന ഗഹനതയും അതിനുണ്ട്.  അതിനെ അഹംബോധത്തിലേയ്ക്കു പരിവർത്തിപ്പിക്കാൻ പോന്ന കരുത്തുണ്ട്. ടോട്ടൽ സിനിമയെ മനുഷ്യൻ/പ്രകൃതി ദ്വന്ദ്വത്തെ സംബന്ധിച്ച കാവ്യാത്മകമായ പ്രസ്താവമാക്കി മാറ്റുന്നതും ഈ ബിംബസമൃദ്ധിയത്രേ. ഒരുപക്ഷേ ഇതുതന്നെയാണ് സിനിമയിൽ അന്തർലീനമായ, അതിനെ യൂണിവേഴ്സലാക്കുന്ന ആത്മീയതയെന്നു പറയാം.

യാഥാർത്ഥ്യത്തിനപ്പുറമുള്ള സിനിമയുടെ സൌന്ദര്യതലങ്ങൾ കണ്ടെത്തിയ സംവിധായകർ നമുക്കധികമില്ല. പല പേരുകളും ഇപ്പോൾ പ്രസക്തവുമല്ല. സ്വപ്നത്തിലേയ്ക്കും സ്മൃതിയിലേക്കും ഭ്രമകല്പനയിലേക്കും വളർന്നുപടരുന്ന അതിന്റെ ശാഖകളാണ് സിനിമയെ ഭൂമിയോളം ജൈവമാക്കിത്തീർക്കുന്നത്. പ്രപഞ്ചത്തോളം വിശാലമാക്കുന്നത്. സ്വപ്നത്തെ സത്യമാക്കുന്ന ഈ മാന്ത്രികവടി സനൽ സ്വന്തമാക്കിയിരിക്കുന്നുവെന്നത് സന്തോഷകരമാണ്. ഒരുപക്ഷേ ഈ ഗഹനതയും ഈ നിസ്സംഗതയും മുൻപ് കണ്ടിട്ടുള്ളത് അരവിന്ദനിലാണ്. പിന്നീടയാൾ തുർക്കിയുടെ മാനസപുത്രനായ സിലാനായി പുനർജനിച്ചു എന്നു തോന്നാറുണ്ട്. സിലാനും സനലും തമ്മിലും രസകരമായ ചില സമാന്തരങ്ങളുണ്ട്.

ഇഷ്ടസിനിമയെപ്പറ്റി ഇങ്ങനെ എത്രവേണമെങ്കിലും പറയാം. ഇതാ നിർത്തി. ചില പ്രവചനങ്ങൾ സാധ്യമാണ്. അറിവില്ലാത്തവർക്ക് എന്തുമാവാമല്ലോ. സനൽ ഇനിയൊരു സിനിമയെടുത്താൽ അത് ഇന്ത്യയുടെ സിനിമയായിരിക്കും. അതിനടുത്ത പടം ലോകസിനിമയുമായിരിക്കും. പക്ഷേ ഒന്നുണ്ട്. സിനിമ സംവിധായകന്റെ കലയാണെങ്കിലും അതു നിർമ്മിക്കുകയെന്നത് അയാളുടെ ബാധ്യതയല്ല. അഥവാ സനലിന്റെ അടുത്ത സിനിമ മലയാളിയുടെ ഉത്തരവാദിത്തമാണ്.

Monday, September 22, 2014

ഞാൻ











പ്രേക്ഷകർ പൊതുവിൽ മറന്നുതുടങ്ങിയ ‘സ്ഥലവും കാലവും’ സിനിമയിലേക്കു മടങ്ങിവരുന്നത് സന്തോഷമുള്ള കാര്യമാണ്. കോട്ടൂർ ഒരു സ്ഥലവും കാലവുമാണ്. ഒപ്പം കഥാപുരുഷനുമാണ്. നാല്പതുകളാണ് കാലം. മനുഷ്യപക്ഷത്തു നിൽക്കാനുറച്ച ഒരു സ്വതന്ത്രചിന്തകന്റെ ജീവിതവഴികളാണ് ടി.പി. രാജീവന്റെ നോവലിനെ ചലിപ്പിക്കുന്നത്. സിനിമയെയും. നോവലിലെ നോവുകൾ സിനിമയിലേക്കു പകർന്നിട്ടുണ്ട്. കോട്ടൂരിന്റെ ആത്മസംഘർഷവും സമൂഹവുമായുള്ള സംഘർഷവും തന്നെ പ്രമേയം. പാലേരിമാണിക്യവുമായി സാദൃശ്യമുള്ള ഒരു പ്രകൃതി തന്നെയാണ് ചിത്രത്തിലെങ്കിലും അത്രമേൽ സോദ്ദേശ്യപരമായ സംവിധായകന്റെ ഈ ഉദ്യമത്തെ സ്നേഹിക്കാതെ വയ്യ. 

ചരിത്രത്തോടൊപ്പവും പിന്നെ വഴിമാറിയും നടന്ന വ്യക്തിയായിരുന്നു കോട്ടൂർ. ചരിത്രവും ഫിക്ഷനും ഇടകലരുന്ന പരിചരണരീതിയാണ് സിനിമയും പരീക്ഷിക്കുന്നത്. കണ്ടിരിക്കെ, പേഴ്സണൽ ഈസ് പൊളിറ്റിക്കൽ എന്ന ഒരശരീരി മനസ്സിലേയ്ക്കു കടന്നുവന്നു. കുടുംബത്തിലെയും സമൂഹത്തിലെയും നിലവിലുള്ള മൂല്യസങ്കൽപ്പങ്ങളുമായി കലഹിക്കുന്ന വ്യക്തിയാണയാൾ. അവനവനുമായിക്കൂടി സംഘർഷത്തിലാകുമ്പോൾ സിനിമ മനുഷ്യജീവിതത്തിന്റെ ദർപ്പണമാകുന്നു. അനിവാര്യമായതുപോലെ ഒടുവിൽ അയാൾ അപ്രത്യക്ഷനാവുന്നു. ചരിത്രമാവുന്നു.

കോട്ടൂർ എന്ന വ്യക്തിത്വത്തെ സ്വാംശീകരിക്കാനുള്ള ദുൽക്കറിന്റെ ശ്രമം അഭിനന്ദനമർഹിക്കുന്നു. ഈ നടന്റെ റേഞ്ചിനു നേരെ ഉയർന്ന ഏറ്റവും മികച്ച വെല്ലുവിളിയുമാണിത്. എന്നാൽ ഈ കാസ്റ്റിംഗിൽ പിഴവുണ്ട്. കാലാനുസൃതമായി പകർന്നാടാൻ വിസമ്മതിക്കുന്ന ആ ശരീരഭാഷയും ഭാവവും പരിക്കേൽപ്പിക്കുന്നത് കോട്ടൂരിന്റെ സങ്കീർണ്ണവ്യക്തിത്വത്തെത്തന്നെയാണ്. എന്നാൽ വിസ്മയിപ്പിക്കുന്ന കയ്യടക്കമാണ് സജിതയും മുത്തുമണിയും സുരേഷ്കൃഷ്ണയും സൈജുവും രഞ്ചിപണിക്കരുമടക്കമുള്ള അഭിനേതാക്കൾ പ്രദർശിപ്പിക്കുന്നത്. കലാസംവിധായകനെ നമിയ്ക്കുന്നു. പഴമയുടെ കൊതിപ്പിക്കുന്ന ആ നിഴലും വെളിച്ചവും നിറവും മണവും സിനിമയുടെ ആത്മാവിനെ തൊടുന്നുണ്ട്. ഭൂതകാലത്തിന്റെ ജീവസ്സുറ്റ മുഹൂർത്തങ്ങളിൽ നിന്ന് ‘നാടകീയമായ’ വർത്തമാനത്തിലേയ്ക്കുള്ള മടക്കമാണ് ക്രാഫ്റ്റിനെ ഇടയ്ക്കിടെ ഉലയ്ക്കുന്നത്. സാമാന്യം ലൌഡായിപ്പോയ സംഗീതവും.

പരിമിതികളൊന്നും സാരമാക്കണ്ട. ഏതു പ്രതിസന്ധികൾക്കിടയിലും പ്രതിഭയുള്ളവർക്ക് യഥാർത്ഥസിനിമയെ പ്രണയിക്കാതെ വയ്യെന്ന് ഈ സിനിമയും അടിവരയിടുന്നുണ്ട്. അതാണു കാര്യം. കാരണവും.

Monday, September 8, 2014

മുന്നറിയിപ്പ്, ഒരു പുനർവായന



 













മീഡിയോക്കർ എന്ന പദമായിരുന്നു പ്രകോപനം. അത് സിനിമയെ ഒരിക്കൽക്കൂടി റീവൈൻഡ് ചെയ്തുകാണാൻ പ്രേരിപ്പിച്ചു. മുഖ്യധാരയുമായി ഇടഞ്ഞുനിന്നുകൊണ്ട് വ്യത്യസ്തമായ സമീപനത്തിൽ നിർമ്മിച്ചതാണെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ വഴിയില്ല. പാട്ടില്ല. പ്രണയമില്ല. ഇതു രണ്ടുമില്ലാത്ത പടങ്ങൾ മലയാളത്തിൽ ഓർത്തെടുക്കാൻ പാടാണ്. പെട്ടിയിൽ കാശുവീഴാനുള്ള മറ്റു ചേരുവകളുമില്ല. ഇതുകൊണ്ടൊന്നും നല്ല പടമാകില്ല എന്നറിയാം. എന്നാൽപ്പിന്നെ ഈ മീഡിയോക്കർ സിനിമയുടെ സ്ഥലവും കാലവും ഒരിക്കൽക്കൂടി വായിച്ചുനോക്കാമെന്നുവെച്ചു.

നാല്പതുകളിൽ രാഷ്ട്രീയത്തടവുകാരനായിരുന്ന മതിലുകളിലെ ബഷീറിന്റെ ഫിലോസഫി രാഘവനിലുണ്ട്. കയ്യൊപ്പിലെ ബാലചന്ദ്രന്റെ നിസ്സംഗതയുമുണ്ട്. രണ്ടുപേരും എഴുത്തുകാരാണ്. രാഘവനും ചിലതൊക്കെ എഴുതുന്നുണ്ട്. എഴുതുന്നതെന്തായാലും അത് അയാളുടെ ആത്മാവിന്റെ ഭാഗമാണ്. ബഷീറിന്റെ സ്വാതന്ത്ര്യബോധം രാഘവനിലും കാണാം. ബഷീറിനെപ്പോലെ അയാളും ജയിൽജീവിതം ആസ്വദിക്കുന്നുണ്ട്.. ആർക്കുവേണം ഈ സ്വാതന്ത്ര്യം എന്നാണ് റിലീസ് ചെയ്യുമ്പോൾ ബഷീർ ചോദിക്കുന്നത്. രാഘവനാവട്ടെ തന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ഒരു കുറ്റം ചെയ്തുകൊണ്ട് ജയിലിലേക്കുതന്നെ രക്ഷപ്പെടുന്നു. പുറംലോകം ഒരു തുറന്ന ജയിലാണെന്ന ബഷീറിന്റെ തത്വമാണ് രാഘവനും പിൻപറ്റുന്നത്. ഒരുവേള, അയാൾ ഒരടികൂടി മുന്നോട്ടുപോകുന്നുണ്ട്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ളവമുണ്ടായാൽ ചോര വീഴുമെന്ന് അയാൾ പറയുന്നത് ഒട്ടും സന്ദേഹമില്ലാതെയാണ്. അഞ്ജലി അറയ്ക്കൽ എന്ന പത്രപ്രവർത്തകയുടെയും കോർപ്പറേറ്റ് ഭീമന്മാരുടെയും അത്യാഗ്രഹങ്ങൾക്കു മുന്നിൽ പണയം വെയ്ക്കാനുള്ളതല്ല അയാൾക്കു ജീവിതം. പേനയും കടലാസും കൊടുത്ത് എഴുതാൻ പറഞ്ഞാൽ എഴുതിത്തീർക്കാവുന്നതുമല്ല. സോ, അയാൾ തന്റെ നിസ്സംഗതയുടെ ഭാഷ ഉപയോഗിച്ചുതന്നെ കൊല്ലുന്നു. സ്വാതന്ത്ര്യം വീണ്ടെടുക്കുന്നു. ഇങ്ങനെയാണ് ഞാൻ സിനിമയെ മനസ്സിലാക്കിയത്. ‘മലയാളിയുടെ ജിവിതപ്രതിസന്ധിയാണ് അവന്റെ ഭാഷാപ്രതിസന്ധി’യെന്ന് ശ്രീ കെ. ആർ. ടോണി ഇന്നലെ എഴുതിയതു വായിച്ചപ്പോൾ ഒട്ടും യാദൃശ്ചികമല്ലാതെ ഈ മനുഷ്യനെ ഓർക്കുകയും ചെയ്തു.

കാലത്തിൽ നിന്നടർന്നു മാറാൻ ഒരു കലാകാരനു കഴിയില്ല. എന്നാലിത് ഒത്തുതീർപ്പുകളുടെ കാലമാണ്. ഏറ്റവും പുതിയ രാഷ്ട്രീയ സിനിമയെടുക്കുന്നവരും ചതുരവടിവിൽ ഒരു പ്രണയം എഴുതിച്ചേർക്കുന്ന കാലം. നിരുപാധികതയ്ക്ക് എവിടെയും നേരിടാനുള്ളത് പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ്. ഒരു ദേശത്തിന്റെ, ജനതയുടെ തനതുസാംസ്കാരികധാരകളെല്ലാം വറ്റിപ്പോകുന്ന ഒരു കോർപ്പറേറ്റ് കാലത്തിന്റെ വക്കിൽ നിന്നുകൊണ്ടാണ് നമ്മൾ ഇതെല്ലാം പുലമ്പുന്നത്. ഉപരിതലത്തിൽ ജീവിച്ചുകൊണ്ട് ആഴങ്ങളെ സ്വപ്നം കാണാൻ കഴിയുമോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അവിടെയാണ് outstanding സിനിമയിൽ നിന്ന് mediocre സിനിമയിലേക്കുള്ള വഴികൾ ആരംഭിക്കുന്നതെന്നു തോന്നുന്നു. ഈ മീഡിയോക്കർ സിനിമകളെങ്കിലും ഇതുപോലെ നിലനിൽക്കാനിടയാവട്ടെ എന്നു വെറുതെ ആഗ്രഹിക്കുന്നു.

സപ്തമശ്രീ തസ്കര:



 










വിനോദം ഒരു മോശം കാര്യമല്ല. സംഘർഷം ലോകസ്വഭാവമായി മാറുന്ന ഒരു കാലത്ത് അത് മുറിവുണക്കുന്ന ഔഷധവുമാണ്. പക്ഷേ, എന്തുചെയ്യാം? മുറിവൈദ്യന്മാരുടെ പറുദീസയാണ് സിനിമാലോകം. നന്നായി മാർക്കറ്റ് ചെയ്യാവുന്ന ഒരു മൂല്യം തന്നെയാണ് നർമ്മം. എന്നാൽ മർമ്മമറിയുന്നവർക്കു മാത്രം നല്ല ഫലങ്ങൾ ലഭിക്കുന്നു. ഒപ്പം പ്രേക്ഷകന് അനല്പമായ ആഹ്ളാദവും. ഇത്രയൊക്കെയുണ്ടോ എന്നു ചോദിച്ചാൽ അത്രയ്ക്കൊന്നുമില്ല. ഒരോളത്തിനങ്ങു പറഞ്ഞുപോയതാണ്. ഇല്ലേ എന്നാണെങ്കിൽ ഉണ്ട്. പഴകിത്തേഞ്ഞ വഷളൻ പ്രമേയങ്ങൾക്കിടയിൽ ഒരു പുതിയ വിഷയം. അലക്കിത്തേച്ച പോലീസുകാരുടെ പതിവുബഹളത്തിനിടയിൽ നന്നെ മുഷിഞ്ഞ ഏഴു കള്ളന്മാർ. ഇക്കിളിയിടാതെ ചിരിക്കാനുതകുന്ന ഇത്തിരി ശുദ്ധഹാസ്യം. ശുദ്ധഗതികൊണ്ട് മിക്കവാറും പിടിക്കപ്പെടുന്ന ഇവർ തൃശൂർക്കാരും കൂടിയായാലോ? പെട്ടു.

അവതരണത്തിലുമുണ്ട് രസങ്ങൾ. കഥയമമ കഥയമമ എന്നൊരു പറച്ചിൽശൈലിയുണ്ട്. നന്മതിന്മകൾ തമ്മിൽ നടക്കുന്ന പുരാതനമായ ആ ചതുരംഗമുണ്ടല്ലോ, അതുതന്നെയാണ് ഇന്നും നമ്മുടെ സിനിമയിലെ അണ്ടർകറന്റ്. ഈ കളിയാണ് സിനിമയിൽ വൈരുദ്ധ്യവും ഒപ്പം സൌന്ദര്യവും നിറയ്ക്കുന്നത്. പരമ്പരാഗതമായ ഈ ചതുരവടിവിൽ നിന്നെല്ലാം ലോകസിനിമ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഭാഗ്യവശാൽ നമ്മളതൊന്നും അറിഞ്ഞിട്ടില്ല. പിന്നൊരുകാര്യം. ലോജിക്കിന്റെ ചൂരൽവടിയുമായി തീയേറ്ററിൽ പോയിരിക്കരുത്. ആ കാലമെല്ലാം പോയി. മെലോഡ്രാമയും ഫാന്റസിയും സെന്റിമെന്റുമെല്ലാം ഇപ്പോൾ സിനിമയുടെ സങ്കേതങ്ങളാണ്. പ്രമേയമല്ല ടോട്ടൽ ലൈഫാണ് പ്രധാനം. കഥയല്ല ഫീലാണ് മുഖ്യം.

തുല്യ പ്രാധാന്യമുള്ള ഏഴുകഥാപാത്രങ്ങൾ ഒരേസമയം ഫ്രെയിമിൽ വരുന്നതിനാൽ നാട്യപ്രധാനമാണ്. നിലനിൽപ്പിന്റെ കൂടി കളിയായതിനാൽ ഏഴു കള്ളന്മാരും മത്സരിച്ചഭിനയിക്കുന്നുണ്ട്. ആസിഫും പൃഥ്വിയുമുണ്ടെങ്കിലും ചെമ്പനാണ് താരം. ആ തന്മയീഭാവം കണ്ടുതന്നെ അറിയേണ്ടതാണ്. നീരജ് എന്ന നടനെയും ഈ സിനിമ കൃത്യമായി കണ്ടെടുക്കുന്നുണ്ട്. ഓണക്കാലത്ത് റിലീസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സംവിധായകൻ ബോധപൂർവം മറന്നിട്ടുണ്ട്. എന്നാൽ സാന്ദർഭികമായി ഒരു പുലിയിറക്കവും ഓണത്തല്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിലനേരങ്ങളിൽ അല്പമൊരു ലാഗ് ഫീൽ ചെയ്തെങ്കിലും ഇടയ്ക്കിടെ നല്ല ട്വിസ്റ്റുകളുമുണ്ട്. നർമ്മത്തിനിടെ സമകാലികമായ ജീവിതചിന്തകളുമുണ്ട്. ഇത്രയൊക്കെയേയുള്ളു. പിന്നെ, ഒരുപാടൊന്നും ങ്ങട് പറയാനും പാടില്ല. പടം റിലീസാണിഷ്ടാ.!

Sunday, August 24, 2014

മുന്നറിയിപ്പ്











ഉത്തമകലയെക്കുറിച്ചുള്ള സന്ദേഹങ്ങൾ നിങ്ങളുടെ മനസ്സിൽ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിൽ സമഗ്രജീവിതത്തെക്കുറിച്ചുള്ള ചില വെളിപാടുകൾ നൽകുന്ന ഒന്നിനെ ആ ഗണത്തിൽപ്പെടുത്താവുന്നതാണ്. നിരുപാധികമായി ചിന്തിച്ചാൽ, കഥയും കവിതയും നോവലും പോലെ ചലച്ചിത്രവും ഒരു സ്വതന്ത്രാവിഷ്കാരമാണ്. ആ നിലയിൽ കാണുമ്പോൾ, ഇതാ ഒരു മികച്ച സിനിമയെന്ന് മനസ്സ് മുന്നറിയിപ്പു നൽകിക്കൊണ്ടിരുന്നു. നീതിമാനും സ്വതന്ത്രമായി ചിന്തിക്കുന്നവനുമായ ഒരു സാധാരണപൌരനെ സാമൂഹ്യമായ ചുറ്റുപാടുകൾ എത്രമേൽ ഉപദ്രവിക്കുന്നുവെന്നും തന്ത്രപരമായി തടവിൽ പാർപ്പിക്കുന്നുവെന്നും വേദനയോടെ കണ്ടുകൊണ്ടിരുന്നു. ഓരോ ഘട്ടത്തിലും തനിക്കു മാത്രം സ്വന്തമായ രീതിയിൽ അയാൾ ആ സന്ദർഭങ്ങളെ നേരിടുന്നതും സ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നതും അത്ഭുതത്തോടെ നോക്കിയിരുന്നു. അങ്ങനെയിരിക്കെ വേട്ടക്കാരനും ഇരയായി മാറുന്നതു കണ്ടു. സിനിമ ജീവിതമാകുന്നതു കണ്ടു.

ബഷീറിനെപ്പോലെ ഒരു മാനവികബോധം അഥവാ സ്വാതന്ത്ര്യബോധം ഈ ഫിലിംമേക്കറെയും നയിക്കുന്നുണ്ട്. ലോകമെന്നത് ഒരു തുറന്ന ജയിൽ തന്നെയാണെന്ന് അയാൾ മനസ്സിലാക്കുന്നുണ്ട്. അനുനിമിഷം മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന കാണാച്ചരടുകളെപ്പറ്റി പറയാതെ പറയുന്നുണ്ട്. ഒരു പ്രത്യേക പ്രമേയത്തിലൊതുക്കാതെ സമഗ്രതയിലേക്കു നോക്കുന്നുണ്ട്. എന്നാൽ ഒരു വ്യത്യാസമുണ്ട്. നായകനായ സി.കെ. രാഘവനെപ്പോലെതന്നെ സിനിമയും ഇക്കാര്യങ്ങൾ ഉറക്കെ വിളിച്ചുപറയുന്നില്ല. പതിവുനാടകീയതയുടെ വാതിലുകൾ തുറക്കുന്നില്ല. തെളിച്ചുപറഞ്ഞാൽ, വിളിച്ചുപറയാത്തതെന്തോ അതാണ് സിനിമ എന്ന ഒരു സങ്കൽപ്പത്തിലാണ് ഈ സിനിമയുടെ നിൽപ്പുതന്നെ. ഈ നിൽപ്പ് ഒരു പ്രശ്നം തന്നെയാണ്. കാരണം, ശബ്ദഘോഷങ്ങളിൽ മുങ്ങിപ്പോയ, മെലോഡ്രാമയിൽ അഭിരമിക്കുന്ന നമ്മുടെ സിനിമയ്ക്കും അതിന്റെ പ്രേക്ഷകർക്കും ഈ ഗഹനത അഥവാ subtlety പരിചയമില്ല. ഇതാണു പ്രശ്നം. അഥവാ, സിനിമയുടെ മുഖ്യസൌന്ദര്യഘടകമെന്തോ അതുതന്നെ കാണികളെ അതിൽനിന്നകറ്റുന്ന വിചിത്രമായ ഒരു വൈരുദ്ധ്യം അതിലടങ്ങിയിരിക്കുന്നു.

എനിക്കു സിനിമ ഏറെയിഷ്ടമായി. മുന്നറിയിപ്പ് എന്ന പേരിൽ ഗഹനത കുറഞ്ഞുപോയെങ്കിലും ദൃശ്യപരമായും ശബ്ദപരമായും മികച്ച ഒരനുഭവം തന്നെയാണ്. ആർ. ഉണ്ണിയെപ്പോലെ ഒരാൾ സിനിമയെഴുതുമ്പോൾ ദൃശ്യങ്ങൾ കഥാപരമായിത്തീരുന്നുണ്ട്. ഒരുപക്ഷേ, ആത്മകഥാപരമായിത്തീരുന്നുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം വേണു എന്ന സിനിമറ്റോഗ്രാഫർ രാഷ്ട്രീയമാനമുള്ള ഒരു ചിത്രത്തിലൂടെ സ്വയം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കോർപ്പറേറ്റ് കാലത്തും നല്ല സിനിമ സാധ്യമാണെ
ന്ന പ്രതീക്ഷ പങ്കിടുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രം ഒരു ജാടയല്ലെന്ന് അപർണ്ണയും ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന് മമ്മൂട്ടിയും വെളിപ്പെടുത്തുന്നുണ്ട്. ഒടുവിൽ നമ്മൾ ഞെട്ടിയുണരുന്നത് അപ്രതീക്ഷിതമായ ഒരു ക്ളൈമാക്സ്ഷോട്ടിലേക്കു മാത്രമല്ല, ഏറ്റവും പുതിയ സാമൂഹ്യപാഠങ്ങളിലേക്കു കൂടിയാണ്.!

Sunday, August 10, 2014

ഞാൻ സ്റ്റീവ് ലോപ്പസ്











‘നിഷ്കളങ്കതയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ.’ ഇതാണ് സിനിമയുടെ തലവാചകം. അപരനോടുള്ള കരുതൽ അസംഭാവ്യതയായി മാറിക്കഴിഞ്ഞ ഒരു കാലത്ത് സ്റ്റീവ് എന്ന കഥാപാത്രം പുതിയ യുവാവിനെ ആകർഷിക്കുന്നില്ല എന്നതിൽ വിശേഷിച്ച് ഒന്നുമില്ല. എന്നാൽ എന്തോ ഉണ്ട്. ആ ഇല്ലായ്മ, ശൂന്യത അയാളുടെ പ്രശ്നമല്ല. എന്നാൽ, എന്റെയും നിങ്ങളുടെയും പ്രശ്നമാണ്. നീതിയെ സംബന്ധിച്ച പ്രശ്നങ്ങൾ ഒട്ടുമേ അലട്ടാത്ത ഒരു സമൂഹം പിന്നെന്തിനുവേണ്ടി പുലരുന്നു എന്നു ചോദിച്ചാൽ, തിന്നാനും കുടിയ്ക്കാനും രമിക്കാനുമെന്ന അതിലളിതമായ ഒരുത്തരമാണ് കിട്ടുക. അതു തന്നെയാണു സത്യവും.

സ്റ്റീവ് എന്ന യുവാവ് ഒരു സംഭാവ്യതയല്ല എന്നു ഭൂരിപക്ഷം പ്രേക്ഷകരെയും പോലെ വേണമെങ്കിൽ നിങ്ങൾക്കും തീരുമാനിക്കാം. പക്ഷേ, കലാകാരൻ റിയാലിറ്റിയുടെ മാത്രം പ്രതിനിധിയല്ല. അയാൾ ഭാവനയുടെയും ഫാന്റസിയുടെയും കൂടി ആളാണ്. രാജീവ് രവി എന്ന കലാകാരൻ തന്റെയുള്ളിലെ മനുഷ്യപ്പറ്റെല്ലാം ചേർത്തുവച്ച് സ്റ്റീവ് ലോപ്പസ് എന്നൊരു കഥാപാത്രത്തെ നിർമ്മിക്കുന്നു. നീതിയെ സംബന്ധിച്ച സമസ്യകൾ അയാളെയും അയാൾ സമസ്യകളെയും എങ്ങനെയൊക്കെ പിന്തുടരുന്നു എന്നു നിരീക്ഷിക്കുന്നു. അയാൾ നിൽക്കുന്ന, നടക്കുന്ന സ്ഥലത്തെയും സമയത്തെയും കൃത്യമായി രേഖപ്പെടുത്തുന്നു. മനുഷ്യനെപ്പറ്റിയുള്ള തന്റെ ആശങ്കകൾ ലോകത്തോടു പങ്കുവെയ്ക്കുന്നു. യുക്തിഭദ്രമായ, നിരുപാധികമായ ആ ഷെയറിംഗ് ദാർശനികമായ തന്റെ കണ്ടെത്തലാക്കി മാറ്റുകയും ചെയ്യുന്നു.

സിനിമയെക്കാൾ, എന്നെ ചിന്തിപ്പിച്ചത് അതിലെ സത്യത്തോടുള്ള കാണികളുടെ ഉദാസീനതയാണ്. വരുംകാലത്തെക്കുറിച്ചുള്ള അതിന്റെ ദുരന്തസൂചനകളാണ്. ക്ഷമിച്ചേക്കാം. അവസാനം ഹരിയുടെ അവശേഷിച്ച വസ്തുവകകൾ ഭാര്യയെ മടക്കിയേൽപ്പിച്ച് ആശ്വസിക്കുന്ന സ്റ്റീവിനെപ്പോലെ ഒരുവേള, സംവിധായകനും ആശ്വസിക്കുന്നുണ്ടാവാം. തന്റെ മനസ്സിലെ ഭാരത്തെ പ്രേക്ഷകനു കൈമാറി അയാൾ നിശ്വാസമുതിർക്കുന്നുണ്ടാവാം. തന്റെ ജോലി ചെയ്തു; ഇനി ലോകം തള്ളുകയോ കൊള്ളുകയോ ചെയ്യട്ടെ എന്നു കരുതുന്നുണ്ടാവാം. എനിവേ, ജീവിക്കുന്ന കാലത്തോട് ഇത്രമേൽ ദൃശ്യപരമായി പ്രതികരിച്ച ഒരു മനുഷ്യന് കാലഹരണപ്പെട്ട മറ്റൊരു മനുഷ്യന്റെ ദുർബലമായ ഹാറ്റ്സ് ഓഫ്.!