Tuesday, March 29, 2016

ശവം













സനൽ കൂടി സന്നിഹിതനായ സദസ്സിലിരുന്ന് ശവം കാണുമ്പോൾ ഒരു ഫ്രോഗ് ഓർമ്മവരുന്നത് എന്തുകൊണ്ടാവാം? പൊതുവിൽ ഇവ രണ്ടും തമ്മിലൊന്നുമില്ലെങ്കിലും സംവിധായകന്റെ സിനിമ എന്ന ആശയത്തെ മനോഹരമായി ഉദാഹരിക്കുന്നു എന്നതാണ് ഈ ആദ്യസംരംഭങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം. അഥവാ മലയാളിക്കു പ്രതീക്ഷയർപ്പിക്കാവുന്ന ഒരു ഫിലിംമേക്കർ കൂടി ഉദയം ചെയ്യുന്നുവെന്നത് ഒരു മോശം കാര്യമല്ല.

സിനിമയെപ്പറ്റി പറഞ്ഞാൽ പ്രശസ്തനായ ആ സൈക്കിൾമോഷ്ടാവിൽ തുടങ്ങി പഥേർപാഞ്ചലിയിലൂടെയും എലിപ്പത്തായത്തിലൂടെയും മറ്റും റിയാലിറ്റി എന്ന സമീപനത്തിന്റെ പൊരുൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്. ഏറെക്കുറെ ഇതേ റിയാലിറ്റി തന്നെയാണ് താഴ്ന്ന സ്ഥായിയിലുള്ള ഒരു കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ ശവത്തിന്റെയും സമീപനത്തെ തീരുമാനിക്കുന്നത്. ഒരു ശവമടക്കിൽ പങ്കെടുക്കുന്ന മനുഷ്യരൂപം ധരിച്ച കുറച്ചുപേരെയാണ് സിനിമയിൽ നാം കാണുന്നത്. മരണത്തിലേക്കു രക്ഷപ്പെട്ട് നീണ്ടുനിവർന്നുകിടക്കുന്ന തോമസ് സിനിമയുടെ ഫോക്കസിലേയ്ക്ക് ഒരിക്കലും കടന്നുവരുന്നേയില്ല. ഇതും സമീപനത്തിന്റെ തന്നെ ഭാഗമാവാം. കാരണം മരിച്ചവൻ മരിച്ചു. ഒരുപക്ഷേ സിനിമയുടെ പരിമിതിയുമാവാം. എനിവേ, ഈ അപരവീക്ഷണത്തിന്റെ നിസ്സംഗതയോടെ ക്യാമറ മറ്റുള്ളവരെ കാണുന്നു. അവരുടെ വാക്കിലും പ്രവൃത്തിയിലുമടങ്ങിയ വൈരുദ്ധ്യം കാണുന്നു. സ്നേഹരാഹിത്യം കാണുന്നു. അപ്രിയസത്യങ്ങൾ കാണുന്നു. പുറംമോടിയ്ക്കപ്പുറമുള്ള യഥാർത്ഥജീവിതത്തെ കൃത്യമായി പ്രത്യക്ഷപ്പെടുത്തുന്നു. ഇടയ്ക്കിടെ അമർത്തിയ ഒരു ചിരി ചിരിച്ച് പിന്നെയും യാഥാർത്ഥ്യത്തിലേക്കു മടങ്ങുന്നു.

തികച്ചും അനൌപചാരികമെന്നു പറയാവുന്ന ശൈലിയിലൂടെ ഒരു സംസ്കാരച്ചടങ്ങിൽ ആദ്യവസാനം പ്രേക്ഷകനെയും പങ്കെടുപ്പിക്കുന്ന സമീപനമാണ് ക്യാമറയുടേത്. ക്യാമറ അതിന്റെ സാന്നിധ്യത്തെ പാടെ മറയ്ക്കുകയും ഒരു കമന്റുപോലും പറയാതെ എല്ലാം കാണുകയും കേൾക്കുകയും മാത്രം ചെയ്യുന്നു. നിറങ്ങൾ നഷ്ടപ്പെട്ട ഒരു മരണവീടിനെ ബ്ലാക്ക് ആൻഡ് വൈറ്റിൽ വിശദമായി ചിത്രീകരിച്ചതും ഒരു പരീക്ഷണം തന്നെ. അത്രമേൽ സഹജമായും സ്വാഭാവികമായും സ്വയം ആവിഷ്കരിക്കുന്ന ഒരുപിടി നടീനടന്മാർ സിനിമയ്ക്ക് കറതീർന്ന ഒരു ഫ്രഷ്നസ് സംഭാവന ചെയ്യുന്നു. സിനിമയിൽ നിക്ഷിപ്തമായ പ്രമേയത്തിലും പരിചരണത്തിലും പൂർണ്ണമെന്നു പറയാമെങ്കിലും സിനിമയുടെ പൂർണ്ണത എന്ന സമീപനത്തിൽ നോക്കുമ്പോൾ ഈ സിനിമ എന്നെ അത്രതന്നെ തൃപ്തനാക്കിയില്ല. പിടിച്ചതിലും വലുത് അളയിലുണ്ടെന്നു തന്നെ പ്രതീക്ഷിക്കുന്നു. ദാറ്റ്സ് ഓൾ മൈ ബ്രോസ്.

2 comments:

ajith said...

നമ്മളു പണ്ടേ അവാർഡ് സിനിമയൊന്നും കാണാറില്ല. നമുക്ക് ബാഹുബലിയൊക്കെയാണു പഥ്യം!

Muralee Mukundan , ബിലാത്തിപട്ടണം said...

എവിടേയും കാണാത്ത സിനികളെ കുറിച്ചുള്ള റിവ്യൂ‍ൂകളാണല്ലോ ഇവിടെ