Thursday, January 2, 2014

ഫ്രോഗ്


 










ദിനവും പിറന്നുവീഴുന്ന ചെറുസിനിമകൾക്കിടയിൽ ഫ്രോഗ് എന്ന ഹ്രസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നതെന്താണ്.? വെറും ഇരുപതുമിനിറ്റിന്റെ സമയദൈർഘ്യത്തിൽ കാണിയുടെ മനസ്സിനെയും ചിന്തയെയും അറസ്റ്റ് ചെയ്ത് ഒരു അപരലോകത്തെത്തിക്കാൻ കഴിയുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഇതെങ്ങനെ സാധിക്കുന്നു എന്നാണെങ്കിൽ, സിനിമയെ ജീവനോളം പ്രണയിക്കുന്ന ഒരാൾ സിനിമയെടുക്കുമ്പോൾ സഹജമായി സംഭവിക്കുന്നതാണ് എന്നേ പറയാനാവൂ. Sanal Kumar Sasidharan ആണ് ഈ മനുഷ്യൻ. ലൊക്കേഷന്റെ/വിഷ്വലുകളുടെ സമർത്ഥമായ തെരഞ്ഞെടുപ്പ്, ഓരോ ഫ്രെയിമും പ്രമേയത്തിന്റെ സ്ഥലത്തിലും കാലത്തിലും തളച്ചുനിർത്തുന്ന കൃത്യമായ പരിചരണം, പാത്രസൃഷ്ടിയിലെ അതിസൂക്ഷ്മത, സംഭവങ്ങളിലെ വിസ്മയിപ്പിക്കുന്ന സത്യസന്ധത, വിശാലമായ ഒരു ജീവിതദർശനം ഇതൊക്കെ വിജയഘടകങ്ങളാണ്.

കോഴിക്കച്ചവടക്കാരന്റെ വ്യക്തിത്വത്തിലെ സവിശേഷതകൾ ബൈക്ക് യാത്രയുടെ ആദ്യസെക്കന്റുകളിൽത്തന്നെ സമർത്ഥമായി എസ്റ്റാബ്ലിഷ് ചെയ്യുന്നു. എതിർധൃവത്തിൽ വിരുദ്ധസ്വഭാവമുള്ള മറ്റൊരാളെ അഭിമുഖമായി പ്രതിഷ്ഠിക്കുന്നതോടെ ചിത്രത്തിന്റെ ഡ്രാമ പിറക്കുന്നു. ജീവിതരതിയും മരണാസക്തിയും ഒരേ വാഹനത്തിലേറുന്നതോടെ അത് ഒന്നുകൂടി മുറുകുന്നു. മരണഗന്ധമുള്ള മൂടൽമഞ്ഞിലൂടെയുള്ള ആ മലകയറ്റം നിഗൂഢമായ എന്തോ വരാനിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മരണത്തിലേയ്ക്ക് ഉറ്റുനോക്കിയിരിക്കുന്നവരുടെ മുന്നിലേയ്ക്ക് അവിചാരിതമായി അതാ രതിയുടെ കടന്നുകയറ്റം. മൃതിയുടെ മുനമ്പിൽ നിന്ന് രതിയിലേയ്ക്കുള്ള ഈ പകർന്നാട്ടമാണ് സിനിമയിലെ  ആദ്യട്വിസ്റ്റ്. വിജനമായ ആ മലനിരകൾ വിചിത്രമായ മനുഷ്യപ്രകൃതിയുടെയും യാദൃശ്ചികതയുടെയും കളിസ്ഥലമാവുകയാണ്. അവിടെയും തീരുന്നില്ല. ഒരിക്കൽക്കൂടി നമ്മെ ഞെട്ടിച്ചുകൊണ്ട് പൊടുന്നനെ ജീവിതവും മരണവും തങ്ങളുടെ സ്ഥലങ്ങൾ പരസ്പരം വെച്ചുമാറുന്നു. മനോഹരമായ രണ്ടാമത്തെ ട്വിസ്റ്റ്. പിന്നെ, മരണാസക്തിയുമായി വന്നവൻ ജീവിതത്തിലേയ്ക്ക് തിരിഞ്ഞോടുമ്പോൾ, ‘രാഗങ്ങളേ, മോഹങ്ങളേ..’ എന്ന ഐറണി അന്തരീക്ഷത്തിൽ മുഴങ്ങുന്നു. മരണത്തിൽ നിന്നു ജീവിതത്തിലേയ്ക്കുള്ള കവിത നിറഞ്ഞ ഒരു തവളച്ചാട്ടം കൂടിക്കാണിച്ചിട്ടേ സംവിധായകൻ പിന്മാറുന്നുള്ളു. ജീവിതത്തിന്റെ/മൃതിയുടെ/രതിയുടെ അതിശയിപ്പിക്കുന്ന ആപേക്ഷികസ്വഭാവത്തിലേയ്ക്ക്, ഉഭയത്ത്വത്തിലേയ്ക്ക് ‘ഫ്രോഗ്’ നമ്മെ എടുത്തുയർത്തുകയാണ്..! 

No comments: