Tuesday, July 15, 2014

ബാംഗ്ളൂർ ഡെയ്സ്



 











പണവും പ്രശസ്തിയും ഒരുപോലെ ലഭിക്കാനുതകുന്ന മാറ്റങ്ങളാണ്, പൊതുവിൽ പോപ്പുലർ സിനിമയുടെ സമീപനത്തിൽ കണ്ടുവരുന്നത്. സാമൂഹ്യ, രാഷ്ട്രീയ ചിന്തയിൽ നിന്ന് അത് സുരക്ഷിതമായ അകലം പാലിക്കുന്നു. പകരം, താരമൂല്യത്തെക്കുറിച്ചും ചാനലിനെക്കുറിച്ചും ചിന്തിക്കുന്നു. പരീക്ഷണസിനിമക്കാരും ഇപ്പോൾ ഇതേ വഴിയിലൂടെ നടക്കാൻ തുടങ്ങിയിരിക്കുന്നു. പത്തുപേരടങ്ങുന്ന ഒരു ജൂറിയുടെ അവാർഡിനേക്കാൾ വലുത് അടിപൊളിയുവത്വത്തിന്റെ അംഗീകാരമാണെന്ന് അവരും മനസ്സിലാക്കിയിരിക്കുന്നു. മികച്ച കലയും സങ്കേതവും കൈകോർക്കുന്ന സിനിമയെടുത്ത് തീയറ്റർ കിട്ടാതെ അലയുന്നതിനേക്കാൾ അഭികാമ്യം എല്ലാരുമറിയുന്ന സെലിബ്രിറ്റിയാകുന്നതത്രേ.

ഏതാനും വർഷം മുൻപ് അഞ്ജലി മേനോൻ എന്ന സംവിധായികയെ കാണുമ്പോൾ അവർ അന്തർദ്ദേശീയ ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു. കയ്യിൽ ഒരു ‘മഞ്ചാടിക്കുരു’വുമായി വന്ന് അവാർഡും വാങ്ങിപ്പോയ അവർക്ക് അടുത്ത സിനിമയിലെത്തുമ്പോൾ വന്ന മാറ്റം നമ്മുടെ സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ‘പ്രായോഗികത’യുടെ സ്വഭാവത്തെ കാട്ടിത്തരുന്നുണ്ട്.

യുവത്വം ആഘോഷിക്കുന്നവരെ സന്തോഷിപ്പിക്കാൻ വേണ്ടിയൊരുക്കിയ ബാംഗ്ളൂർ ഡേയ്സ് ആ കർമ്മം നന്നായി നിർവഹിക്കുന്നുണ്ട്. യുവതയുടെ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ റിയാലിറ്റിയുടെ മുകളിലത്തെ നിലയിലൂടെ അത് സഞ്ചരിക്കുന്നു. നിലവിൽ ഏറ്റവും മാർക്കറ്റുള്ള മൂന്നു താരങ്ങളെ നന്നായി ഉപയോഗിക്കുന്നു. പോസിറ്റീവായ, പ്രസാദാത്മകമായ, അതിലളിതമായ പരിചരണത്തിലൂടെ രസിപ്പിക്കുന്നു. സുഖിപ്പിക്കുന്നു. സാമൂഹ്യമോ രാഷ്ട്രീയമോ ആയ പരാമർശങ്ങൾ ഒഴിവാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. പ്രണയവും പാട്ടും വിരഹവും ബൈക്ക് റേസും മരുന്നിന് അല്പം ഗൃഹാതുരത്വവും ചേർക്കുന്നു. ഇത്രയുമൊക്കെയുണ്ടെങ്കിൽ ഏതൊരു പയ്യൻസും രണ്ടു മണിക്കൂറും അമ്പത്തിരണ്ട് മിനിറ്റും ക്ഷമയോടെയിരിക്കുമെന്ന് കണ്ടുപിടിക്കുന്നു. ചുരുക്കത്തിൽ, നല്ല സിനിമയുടെ ഭാഷയും സാധ്യതയുമറിയുന്ന ഒരു ഫിലിംമേക്കർ കൂടി സൌകര്യപൂർവം ജനപ്രിയസിനിമയിലേയ്ക്കു കുടിയേറുന്നു.!

2 comments:

ഗൗരിനാഥന്‍ said...

kandirunnu , enikkum valare ishtapettu, manyathayulla padam

ദീപ എന്ന ആതിര said...

യുവത്വം ഇപ്പോള്‍ നല്ലൊരു സബ്ജക്റ്റ് ആയി മാറിയിരിക്കുന്നു